Saturday, January 26, 2008

തൊമ്മിക്കുഞ്ഞ് കമ്മിറ്റഡ്

രാധാകൃഷ്ണ ഹോട്ടലിലെ ബീഫ് ഫ്രൈ ഇല്ലായിരുന്നെങ്കില്‍ തൊമ്മിക്കുഞ്ഞ് അല്‍ബേര്‍ കമ്യുവിനെക്കാള്‍ വലിയ അരാജകവാദിയാകുമായിരുന്നു.

ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സിനെ പുല്ലു പോലെ അഭിസംബോധന ചെയ്യാന്‍ തൊമ്മിക്കുഞ്ഞ് റെഡിയായിരുന്നു. പക്ഷേ, സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയോട് ഒറ്റയ്ക്് അഞ്ചുമിനിട്ടു സംസാരിക്കാനുള്ള ആംപിയര്‍ തൊമ്മിക്കുഞ്ഞിനില്ലായിരുന്നു. ഇതുമൂലം തൊമ്മിക്കുഞ്ഞ് ഖിന്നനും വിരഹിയുമായിരുന്നു.
തൊമ്മിക്കുഞ്ഞ് അധ്വാനിയായിരുന്നു. നാട്ടിലെ വെട്ടിമറിക്കാറായ ഒട്ടുമിക്ക റബര്‍ തോട്ടങ്ങളും കടുംവെട്ട് പിടിച്ചിരുന്നത് തൊമ്മിക്കുഞ്ഞായിരുന്നു. പത്താം ക്ളാസില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇനി പഠിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു മുതല്‍ തുടങ്ങിയ ഈ അഭ്യാസം തൊമ്മിക്കുഞ്ഞിനെ കോണല്‍ മരം പോലെ വളര്‍ത്തി. നൂറ്റഞ്ച് മരത്തിന്‍റെ പാലു പോലെ തൊമ്മിക്കുഞ്ഞിന്റെ മനസ്സു നിറയെ സ്നേഹം തിളച്ചുകിടന്നു.

ആരെങ്കിലും പ്രണയമാകുന്ന റബര്‍കത്തി കൊണ്ട് ഒരു മാര്‍ക്കിട്ടാല്‍ അതുവഴി കുതിച്ചൊഴുകാന്‍ പാകത്തിനു സ്നേഹം തൊമ്മിക്കുഞ്ഞിന്‍റെ മനസ്സിലുണ്ടായിരുന്നു. റബര്‍ കത്തികൊണ്ടു വേണ്ട ആരെങ്കിലുമൊന്നു കല്ലെടുത്ത് എറിഞ്ഞാല്‍ക്കൂടിയും മതിയെന്നു പോലും തൊമ്മിക്കുഞ്ഞ് ആശിക്കാതിരുന്നില്ല. എന്തു ചെയ്യാന്‍? ദൈവവും തൊമ്മിക്കുഞ്ഞും തമ്മിലുള്ള ബന്ധം വെട്ടുകാരനും റബര്‍ തോട്ടം മുതലാളിയും തമ്മിലുള്ളതിനെക്കാള്‍ വഷളായിരുന്നു.

തൊമ്മിക്കുഞ്ഞിന്‍റെ ജീവിതം മാറ്റിമറിച്ചത് ഒരു കംപ്യൂട്ടറായിരുന്നു. പണ്ട് എകെജി സെന്‍ററിന്‍റെ ജാതകം തിരുത്തിയെഴുതിയ അതേ ഇനത്തില്‍പ്പെട്ട കംപ്യൂട്ടറുകളിലൊന്ന്.
തറപ്പേല്‍ തൊമ്മച്ചന്‍ ചേട്ടന്‍റെ പലചരക്കുകടയില്‍, പൊടിയടിക്കാതിരിക്കാന്‍ പഞ്ചസാര ചാക്കിട്ടു മൂടിക്കെട്ടി വച്ചിരുന്ന നിലയിലാണ് തൊമ്മിക്കുഞ്ഞ് ആദ്യമായി കംപ്യൂട്ടര്‍ കാണുന്നത്. കണ്ടുകണ്ടങ്ങിരിക്കെ, അതുപോലൊരു കംപ്യൂട്ടര്‍ തനിക്കും വേണമെന്നു തൊമ്മിക്കുഞ്ഞിനും തോന്നി.

ആ മാസത്തെ ഒട്ടുപാലു വിറ്റ കാശും റബര്‍ക്കടയിലെ അഡ്വാന്‍സുമെല്ലാം ചേര്‍ത്തുകൂട്ടിക്കെട്ടി തൊമ്മിക്കുഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലൊരു കംപ്യൂട്ടര്‍ എത്തിച്ചു. കംപ്യൂട്ടര്‍ വാങ്ങിയാല്‍ മാത്രം പോലെ ഇന്‍റര്‍ നെറ്റ് കണക്ഷനും എടുക്കണമെന്നാരോ ഉപദേശിച്ചു. എടുക്കുമ്പോള്‍ നല്ലതു തന്നെയാവട്ടെ എന്നു തീരുമാനിച്ച തൊമ്മിക്കുഞ്ഞ് ബ്രോഡ് ബാന്‍ഡ് കണക്ഷനും അപ്ളൈ ചെയ്തു.
റിലയന്‍സും എയര്‍ടെല്ലും കേറി മേളാങ്കിക്കുന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടാവാണം പിറ്റേന്നു തന്നെ ബിഎസ്എന്‍എല്ലുകാരു വീട്ടില്‍ കണക്ഷന്‍ കൊണ്ടെത്തന്നു തൊഴുതിട്ടു പോയി. തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി.

പിന്നെല്ലാം പെട്ടെന്നായിരുന്നു. തൊമ്മിക്കുഞ്ഞ് കംപ്യൂട്ടര്‍ ഓഫാക്കാനും ഓണാക്കാനും പഠിച്ചു. പാസ് വേഡ് മറക്കാതിരിക്കാന്‍ വീട്ടിലെ കലണ്ടറിന്‍റെ സൈഡില്‍ എഴുതിയിട്ടു- അതിങ്ങനെയായിരുന്നു- (ആരോടും പറയരുതേ..)
ചാണ്ടിച്ചേട്ടന്‍റെ തോട്ടത്തിലെ മൂന്നാമത്ത തൊട്ടിയില്‍ നില്‍ക്കുന്ന പട്ടമരച്ച നൂറ്റഞ്ച്.

തൊമ്മിക്കുഞ്ഞ് വളരെ വേഗം കംപ്യൂട്ടറുമായി അടുപ്പത്തിലായി. ഇന്‍റര്‍നെറ്റ് തൊമ്മിക്കുഞ്ഞിന്‍റെ ചങ്കിലും വലകെട്ടി. ആയിടയ്ക്കാണ് തൊമ്മിക്കുഞ്ഞ് ഓര്‍കുട്ട് എന്നു കേട്ടത്. വെട്ടുകാരന്‍ ചാത്തന്‍റെ മൂത്തമകന്‍ പോത്തന്‍ ഓര്‍കുട്ടില്‍ വല്യ പുള്ളിയാണത്രേ.
നാട്ടിലൂെട സൈക്കിളില്‍ റബര്‍ ഷീറ്റുമായി ചൂളംകുത്തിപ്പോകുന്ന ചെറുക്കനെ ഓര്‍കുട്ടില്‍ കണ്ട് തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി. പോത്തന്‍- ഫോര്‍ എവരിതിങ് എന്ന പേരില്‍ കോട്ടും സ്യൂട്ടും തൊപ്പിയും ബുള്‍ഗാനും വച്ച ഒരു മിടുക്കന്‍ രൂപം. ഇഷ്ടഭക്ഷണത്തിനു നേര്‍ക്ക് പോത്തന്‍ എഴുതിയിരിക്കുന്നു- ചൈനീസ്, കോണ്ടിനെന്റല്‍.
അറിയാവുന്ന ഭാഷകള്‍- ഇംഗ്ളീഷ് (യുഎസ്), ഹിന്ദി, തമിഴ്, തെലുങ്ക്. തുളു. മലയാളം മാത്രമില്ല. ടെസ്റ്റിമോണിയല്‍ എന്ന പേരിലും പത്തിരുപത് എണ്ണം പോത്തനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതിലൊക്കെ പോത്തന്‍ ഭയങ്കര സംഭവമാണെന്നാണ് എഴുതിയിരിക്കുന്നത്.

ഇതൊക്കെ വായിച്ചപ്പോള്‍ തൊമ്മിക്കുഞ്ഞിനും ഓര്‍കുട്ടില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹം. ഒട്ടും മോശമാക്കിയില്ല. തുടങ്ങിയൊന്ന്.

തൊമ്മിക്കുഞ്ഞ് എന്ന പേരു തല്‍ക്കാലം മാറ്റി. പകരം ടോം എന്നാക്കി. കൂട്ടത്തില്‍ വാലുപോലെ ഇത്രയും കൂടി എഴുതി. തണ്ടര്‍ നെവര്‍ എന്‍ഡ്സ്.
അതിന്‍റെ അര്‍ഥം എന്താണെന്നു തൊമ്മിക്കുഞ്ഞിന് അറിയത്തില്ലായിരുന്നു. പത്താംക്ളാസു കഴിഞ്ഞ് സെമിനാരിയില്‍ പോയി നാലുവര്‍ഷം ഇംഗ്ളീഷ് പഠിച്ചു മതിലുചാടിപ്പോന്ന പീയുസായിരുന്നു തൊമ്മിക്കുഞ്ഞിന്‍രെ ഇംഗ്ളീഷ് ദ്വിഭാഷി.

റിലേഷന്‍ ഷിപ് സ്റ്റാറ്റസ് എന്നു കണ്ടിടത്ത് എന്തെഴുതണം ??? സംശയം മൂത്തപ്പോള്‍ തൊമ്മിക്കുഞ്ഞ് നേരെ പോത്തന്‍റെ പ്രൊഫൈലില്‍ കേറി നോക്കി. കമ്മിറ്റഡ്. കക്ഷി ആരുമായോ പ്രണത്തിലാവാം, വിവാഹം ഉറപ്പിച്ചിരിക്കാം. തൊമ്മിക്കുഞ്ഞ് എന്തു ചെയ്യാന്‍?

കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്ന് എഴുതാന്‍ പാകത്തിന് ഒാപ്ഷന്‍ ഒന്നും കാണുന്നുമില്ല. ആ നിലയ്ക്ക് സുഹൃത്തിന്‍റെ അഭിപ്രായത്തിനു വിലകൊടുത്തു. സിംഗിള്‍ എന്നാക്കി .

നാലാം ക്ളാസില്‍ കൂടെപ്പഠിച്ച അനിതാമേരി, എട്ടാം ക്ളാസില്‍ വച്ചു ലവ് ലെറ്റര് കൊടുത്തതിനു കരണത്തടിച്ച ശാന്തകുമാരി, ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഐ ലവ് യു എന്നു പറഞ്ഞതിന് ആങ്ങളയെ വിട്ട് തല്ലിച്ച ആന്‍മേരി, പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ റോസാപ്പൂവ് കൊടുത്തതിന്‍റെ പിറ്റേന്ന് സ്കൂളുമാറിപ്പോയ മേഴ്സിക്കുട്ടി, പ്രീഡിഗ്രി ക്ളാസില്‍ വച്ച് പരസ്യമായി കരണത്തടിച്ച ലവ്സി തുടങ്ങി എല്ലാ പെണ്ണുങ്ങളും ഓര്‍കുട്ടിലുണ്ടെന്നു കണ്ട് തൊമ്മിക്കുഞ്ഞ് വണ്ടറടിച്ചു.

സ്ലോ ആന്‍ഡ് സ്റ്റെഡി ഓരോരുത്തരുടെയും പ്രൊഫൈലില്‍ കേറി ഇറങ്ങുക തന്നെ. ആദ്യം അനിതാ മേരി. പടമില്ല. പകരം പരിശുദ്ധ കന്യകാമറിയത്തിന്‍റെ പടമൊന്ന്. ആല്‍ബത്തില്‍ നാലുപടമുണ്ട്. പ്രതീക്ഷ അതായി. അങ്ങോട്ടു ചെന്നു. പൂച്ചട്ടി, പൂച്ച, പൂച്ചസന്ന്യാസി തുടങ്ങി മനുഷ്യനെ വടിയാക്കുന്ന പടം.
തിരിച്ചിറങ്ങി, ഒരു റിക്വസ്റ്റ് അയക്കും മുന്‍പ് റിലേഷന്‍ ഷിപ് സ്റ്റാറ്റസ് നോക്കിയ തൊമ്മിക്കുഞ്ഞ് കിടുങ്ങി- കമ്മിറ്റഡ്.
റിക്വസ്റ്റ് അയക്കാതെ പുറത്തിറങ്ങി നേരെ ആന്‍മേരിയുടെ പ്രൊഫൈലിലേക്ക്. അവിടെ ആദ്യം നോക്കിയതു സ്റ്റാറ്റസ്. അതും കമ്മിറ്റഡ്.
നിരാശയോടെ ആന്‍മേരിയുടെ ഫ്രന്‍ഡ്സ് ലിസ്റ്റിലേക്കു നോക്കിയ തൊമ്മിക്കുഞ്ഞ് അവിടെ മേഴ്സിക്കുട്ടിയെയും ശാന്തകുമാരിയെയും കണ്ടു. ശാന്തകുമാരിയുടെ പ്രൊഫൈല്‍ പടത്തിന്‍റെ സ്ഥാനത്ത് ഒരു കൊച്ചു കൊച്ചിന്‍റെ പടം.
ലവളുടെ ചെറുപ്പത്തിലേ പടമായിരിക്കുമെന്നു കരുതി ചെന്ന തൊമ്മിക്കുഞ്ഞിനു വീണ്ടും പിഴച്ചു. ശാന്താകുമാരി മാര്യേഡ്. കണ്ട കുട്ടി, സ്വന്തം കുട്ടി. വയസ് ആറ്. ഇനി ആശ്രയം മേഴ്സിക്കുട്ടി മാത്രമായിരുന്നു. തൊമ്മിക്കുഞ്ഞ് സകലദൈവങ്ങളെയും വിളിച്ച് മേഴ്സിക്കുട്ടിയുെട പ്രൊഫൈലിലേക്ക് ഊളിയിട്ടു.

ഇത്തവണ രക്ഷപ്പെട്ടു. മേഴ്സിക്കുട്ടി ഇപ്പോളും സിംഗിളാണ്. സ്കൂളുമാറിപ്പോയതിന്‍രെ വിഷമവും വിഷാദവുമൊക്കെ തീര്‍ക്കും വിധമൊരു നെടുനീളന്‍ സ്ക്രാപ്പോടെ തൊമ്മിക്കുഞ്ഞ് അതിനു തുടക്കമിട്ടു. നേരിട്ടു സംസാരിക്കുമ്പോള്‍ സന്ധിബന്ധങ്ങളെ ബാധിക്കുന്ന വിറയല്‍ സ്ക്രാപ്പ് അടിക്കുമ്പോളില്ലെന്നും തൊമ്മിക്കുഞ്ഞ് സ്ന്തോഷത്തോടെ തിരിച്ചറിഞ്ഞു.
മേഴ്സിക്കുട്ടി മേഴ്സിപൂര്‍വം റിക്വസ്റ്റ് അപ്രൂവ ് ചെയ്തതോടെ തൊമ്മിക്കുഞ്ഞിന്‍രെ മനസ്സിലെ റബര്‍മരങ്ങള്‍ പൂത്തു. അന്നു തന്നെ, തൊമ്മിക്കുഞ്ഞ് എന്ന ടോം തണ്ടര്‍ നെവര്‍ എന്‍‍ഡ്സ് വെട്ടുകാര്‍ക്കു പത്തൂരൂപ വീതം ശമ്പളവും കൂട്ടി. വെട്ടുകാരും ഹാപ്പി.

മേഴ്സിക്കുട്ടിയുടെ സ്ക്രാപ്പില്ലാതെ തൊമ്മിക്കുഞ്ഞിനു ജീവിക്കാന്‍ പറ്റാത്ത സ്ഥിതി. മേഴ്സിക്കുട്ടിക്കു കാണാന്‍ മാത്രമായി തൊമ്മിക്കുഞ്ഞ് പല സൈസിലുള്ള പടങ്ങള്‍, പലവിധത്തില്‍ ആല്‍ബത്തില്‍ കുത്തിക്കയറ്റി.
ഡ്രിങ്കിങ് ഹൈവിലി, സ്മോക്കിങ് ഹെവിലി എന്നുണ്ടായിരുന്നതു മാറ്റി നോ, നോ എന്നാക്കി.
അതുംപോരാഞ്ഞ്, കര്‍ത്താവീശോമീശിഹായുടെ ഒരു വല്യപടം സ്കാന്‍ ചെയ്ത് ആല്‍ബത്തില്‍ ഒന്നാം സ്ഥാനത്തും പിടിപ്പിച്ചു. ക്ളീന്‍ ഇന്‍ ഹാബിറ്റ്സ് എന്നതു മേഴ്സിക്കുട്ടിക്കു നിര്‍ബന്ധമാണെന്ന് ഓര്‍ക്കുട്ടിന്‍റെ ചുവരില്‍ എഴുതിവച്ചിരിക്കുന്നതു തൊമ്മിക്കുഞ്ഞും കണ്ടിരുന്നു.

തൊമ്മിക്കുഞ്ഞിലെ വെട്ടുകാരന്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു. വെട്ടിവെട്ടി ഒരു സൈഡ് തീരാറായ മരം പോലെയായിരുന്നു അവരുടെ ഓര്‍കുട് ബന്ധം. ഒരു സൈഡ് തീര്‍ന്നാല്‍ അപ്പുറത്തെ സൈഡില്‍ വെട്ടു തുടങ്ങണം. അതിനു ചിലപ്പോള്‍ പട്ടമരപ്പുണ്ടാവാം. അങ്ങനെ പട്ടമരയ്ക്കും മുന്‍പു കടുംവെട്ടിനു മരം മറിയക്കുന്നതാണുചിതം.
ആ സാഹചര്യത്തില്‍ ആ കടുംവെട്ട് തീരുമാനം മേഴ്സിക്കുട്ടിയെ നൈസായി അറിയിക്കാന്‍ തൊമ്മിക്കുഞ്ഞ് തീരുമാനിച്ചു. പീയൂസ് ഹാജരായി. തൊമ്മിക്കുഞ്ഞ് മലയാളത്തില്‍ പറഞ്ഞുകൊടുത്തത് പീയുസ് ഇംഗ്ളീഷിലാക്കി. അത് തൊമ്മിക്കുഞ്ഞ് ജിമെയിലിന്‍റെ ഡ്രാഫ്റ്റിലാക്കി.

സംഗതി െമയിലാക്കി പറത്തിവിടും മുന്‍പ് ഒരിക്കല്‍ക്കൂടി മേഴ്സിക്കുട്ടിയെ ഓര്‍കുട്ടില്‍ കാണണമെന്നൊരാഗ്രഹം.

മേഴ്സിക്കുട്ടിയുടെ പ്രൊഫൈലില്‍ അതുവരെയുണ്ടായിരുന്ന ജൂഹിചൗളയുടെ പടം കാണ്‍മാനില്ല. പകരം, വെട്ടാന്‍ വരുന്ന പോത്തിനെപ്പോലെ നില്‍ക്കുന്ന മേഴ്സിക്കുട്ടിയുടെ ചിത്രം. തൊമ്മിക്കുഞ്ഞ് ഞെട്ടി. എന്തു പറ്റി, മേഴ്സിക്കുട്ടിക്ക്.
സ്വന്തം ചിത്രം ഓര്‍കുട്ടിലിടാന്‍ മാത്രം ഇവള്‍ക്കിത്ര ധൈര്യമോ??? ഒരുപക്ഷേ, താന്‍ കൂടി കണ്ടോട്ടെയെന്നു കരുതി അവളൊപ്പിച്ച പണിയായിരിക്കും- കൊച്ചുകള്ളി.

കള്ളിപ്പെണ്ണേ.. നിന്നേ കാണാഞ്ഞിട്ടു വണ്‍ഡേയും ടെസ്റ്റുമുണ്ടേ എന്നു പാട്ടും പാടി പ്രൊഫൈലിലേക്കു വലതുകാലും വച്ചു കയറിയ തൊമ്മിക്കുഞ്ഞിന്‍റെ കണ്ണുതള്ളി- മേഴ്സിക്കുട്ടി കമ്മിറ്റിഡ്. ഇന്നലെ വരെ സിംഗിളായിരുന്ന പെണ്ണിതാ സുപ്രഭാതത്തില്‍ കമ്മിറ്റഡ്.

കംപ്യൂട്ടര്‍ എറിഞ്ഞുടയ്ക്കാന്‍ തൊമ്മിക്കുഞ്ഞിനു തോന്നി. ഏതോ ഒരുത്തനുമായി മേഴ്സിക്കുട്ടിയുടെയും കല്യാണമുറപ്പിച്ചിരിക്കുന്നു. ഇത്രയും കാലം താനയച്ച സ്ക്രാപ്പുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തൊമ്മിക്കു‍‍ഞ്ഞിനു തോന്നി.
മനസ്സിന്‍രെ അടിത്തട്ടില്‍നിന്നുയര്‍ന്നു വന്ന നിരാശ തൊമ്മിക്കുഞ്ഞിനെ വല്ലാതാക്കി.

കംപ്യൂട്ടര്‍ സ്ക്രീന്‍ പോലും ഓഫാക്കാതെ തൊമ്മിക്കുഞ്ഞ് മീനച്ചിലാറ്റിലെ വട്ടോളിക്കയം ഉന്നംവച്ചു നടന്നു. മുങ്ങിച്ചാവുക തന്നെ. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല. പിന്നില്‍ നിന്നു വിളിക്കാന്‍ തൊമ്മിക്കുഞ്ഞിന് ആരുമുണ്ടായിരുന്നില്ല. തൊമ്മിക്കുഞ്ഞ് അനാഥനായിരുന്നു. ആള്‍ക്കൂട്ടത്തിലും ഒറ്റയാനായിരുന്നു. ഒറ്റയാന്മാര്‍ക്കിടയിലും തൊമ്മിക്കുഞ്ഞ് ഒറ്റയാനായിരുന്നു.
ഭരണങ്ങാനം ടൗണിന്‍റെ തിരക്കുകളെ അവഗണിച്ചു തൊമ്മിക്കുഞ്ഞ് നടപ്പു തുടര്‍ന്നു . ആനേരത്താണു രാധാകൃഷ്ണ ഹോട്ടലില്‍നിന്നു വന്ന വല്ലാത്തൊരു ഗന്ധം തൊമ്മിക്കുഞ്ഞിനെ പിടിച്ചുലച്ചത്.

നല്ല ബീഫ് ഫ്രൈയുടെ മണം. മരിക്കും മുന്‍പ് അല്‍പം ബീഫ് കഴിച്ചേക്കാം.
പൊറോട്ടയും സവോളയിട്ടു വരട്ടിയ ബീഫ്് ഫ്രൈയും കഴിച്ചു തുടങ്ങിയപ്പോള്‍ തൊമ്മിക്കുഞ്ഞില്‍ കാലം തിരിച്ചൊഴുകിത്തുടങ്ങി. മീനച്ചിലാര്‍ തിരിച്ചൊഴുകി. തൊമ്മിക്കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കംപ്യൂട്ടറിനു മുന്നിലിരുന്നു.

തൊമ്മിക്കുഞ്ഞ് സ്വന്തം പ്രൊഫൈലില്‍ കയറി. ടോം തണ്ടര്‍ നെവര്‍ എന്‍‍ഡ്സ് എന്ന പേര് എഡിറ്റു ചെയ്തു.

അതിങ്ങനെയായിരുന്നു

തൊമ്മിക്കുഞ്ഞ്- കമ്മിറ്റഡ് സൂയിസൈഡ്.

Friday, January 11, 2008

ബെര്‍ളിയുടെ വിമാനയാത്ര

അതീവസുന്ദരവും സുരഭിലവുമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഇടമറുക് മിഴി തുറന്നത്. നാട്ടിലെ അടുക്കിട്ടുടുത്ത ചേട്ടത്തിമാരും അവരുടെ സാരിയുടുത്ത മരുമക്കളും ചുരിദാറിട്ട കൊച്ചുമക്കളും രാവിലെ നേരത്തെ പള്ളിയില്‍ പോകാനിറങ്ങി. രാവിലെ എട്ടരയ്ക്കാണു പതിവു ഞായറാഴ്ച കുര്‍ബാന.

പക്ഷേ ഇന്നു നേരത്തെ പള്ളിയില്‍ ചെല്ലണം. രാവിലെ ഏഴരയ്ക്കു പാരീഷ് ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രിയങ്കരനും വാല്‍സല്യഭാജനവും ചിലരുടെയൊക്കെ കണ്ണിലുണ്ണിയും കാമുകനുമായ ബെര്‍ളി തോമസിനെ യാത്രയാക്കണം. ഇടമറുക് എന്ന അതിവികസിത ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തില്‍ യാത്ര പോകാനൊരുങ്ങുന്ന ബെര്‍ളിക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വികാരിയച്ചന്‍റെയും നേതൃത്വത്തിലാണു യാത്രയയപ്പ്.
രാവിലെ കൃത്യം ഏഴരയ്ക്കു സമ്മേളനം തുടങ്ങി. ജനലക്ഷങ്ങളുടെ ആരാധനാ പുരുഷന്‍ സ്റ്റേജിന്‍റെ മധ്യഭാഗത്ത് അഭിമാനവിജൃംഭിതനായി ഇരിപ്പുണ്ട്. വലത്തുസൈഡില്‍ വികാരിയച്ചന്‍, ഇടത്തുസൈഡില്‍ പഞ്ചായത്ത് പ്രസിഡന്റ്, പിന്നിലായി സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോമിനിക് സാര്‍ എന്നിവരുമുണ്ട്. യോഗം തുടങങി.


വികാരിയച്ചന്‍ പ്രസംഗിച്ചു തുടങ്ങി.

പ്രിയപ്പെട്ടവരെ, നമുക്കേറ്റവും പ്രിയപ്പെട്ടവനായ ബെര്‍ളി വഴി ഇടമറുക് ഗ്രാമത്തിന് അത്യുന്നതങ്ങളില്‍ അംഗീകാരം ലഭിക്കുന്ന ദിവസമാണിന്ന്. ഈ ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തേല്‍ കയറുന്ന അച്ചായന്‍ കുഞ്ഞാവുകയാണു ബെര്‍ളി. തന്‍റെ കൂടെ നടക്കുന്ന ഏതോ ഒരു പീറ ഒന്നോരണ്ടോ തവണ ഏതോ ചടാക്ക് വിമാനത്തേല്‍ കയറി എന്നും പറഞ്ഞു കയറു പൊട്ടിച്ചപ്പോള്‍ നമ്മുടെ ബെര്‍ളിക്കുഞ്ഞിന്‍റെ അഭിമാനമാണ് താഴെപ്പോയത്. അതുവഴി ഇടമറുക് പഞ്ചായത്തിന്റെ മാനവും കപ്പലുകയറി. ഈ സാഹചര്യത്തില്‍ നമ്മുടെ ബെര്‍ളിക്കുഞഞും വിമാന യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു വൈകിട്ട് നെടുമ്പാശേരിയില്‍നിന്നു പുറപ്പെടുന്ന ഇന്ത്യന്‍ ഫ്ളൈറ്റില്‍ ബെര്‍ളി കുഞ്ഞ് കയറി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നതും അവിടെനിന്നു ബസ് മാര്‍ഗം കോഴിക്കോട്ടെ ഓഫിസിലേക്കു പോകുന്നതുമായിരിക്കും. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇനിയും പറഞ്ഞാല്‍ ഫ്ളൈറ്റ് മിസ്സാവുമെന്നു കുഞ്ഞു പറഞ്ഞതിനാല്‍ പിതാവിന്റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞാനെന്‍റെ പ്രസംഗം ഉപസംഹരിക്കട്ടെ.

അനന്തരം ബെര്‍ളിക്കുഞ്ഞ് എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്തു. ആ അഭിവാദ്യം സ്വീകരിച്ച ആബാലവൃദ്ധം ജനങ്ങള്‍ ആരവം മുഴുക്കി. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനെ കണ്ടു പൊട്ടിക്കരഞ്ഞു. ചിലര്‍ നെഞ്ചത്തടിച്ചു. ചിലര്‍ കണ്ണീര്‍ വാര്‍ത്തു. ചീലര്‍ ഏങ്ങലടക്കി പുഞ്ചിരിച്ചു. പുരുഷാരത്തിനു നടുവിലൂടെ കയ്യില്‍ ബാഗുംതൂക്കി ബെര്‍ളി ഇറങ്ങിനടന്നു.

ബെര്‍ളിയെ ഒന്നു തൊടാനായി ജനങ്ങള്‍ തിക്കും തിരക്കുംകൂട്ടി. തിരക്കില്‍ ചിലര്‍ വീണു. ചിലര്‍ക്കു ചവിട്ടുകിട്ടി. അതുകൊണ്ടൊന്നും അടങ്ങാത്ത ഇടവക സമൂഹത്തെ കൈവീശിക്കാട്ടി തിരക്കിനെ പ്രതിരോധിച്ച് ബെര്‍ളി തന്‍റെ പ്രിയപ്പെട്ട വില്ലീസ് ജിപ്പില്‍ കയറി.

തുറന്ന ജീപ്പില്‍ കയറി നാട്ടുകാരെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര. ഇടമറുക്, കളത്തൂക്കടവ്, പനയ്ക്കപ്പാലം, മേലമ്പാറ.... മേലമ്പാറ വളവില്‍ വണ്ടി നിര്‍ത്തിയ ബെര്‍ളി ജീപ്പിന്‍റെ ടാര്‍പോളിന്‍ പഴയ പടി സ്ഥാപിച്ചു. ഇനി ഭരണങ്ങാനം. മഠത്തിലെ കന്യാസ്ത്രീമാരുടെ ജീപ്പുപോലെ പതിയെ ജീപ്പ് ഭരണങ്ങാനം വഴി പാലായിലെത്തി. അവിടെനിന്നു നെടുമ്പാശേരി.

ആദ്യമായി വിമാനത്തില്‍ കയറുന്നതിന്‍റെ പേടി ബെര്‍ളിക്കുഞ്ഞിനില്ലായിരുന്നു. വിമാനം പൊങ്ങുമ്പോള്‍ സൈഡിലെ ചിറകില്‍ തികിടുകള്‍ എഴുന്നേറ്റു നില്‍ക്കുമെന്നും വിമാനത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ പുക വരുമെന്നും ലാന്‍ഡ് ചെയ്യാന്‍ നേരം ഭയങ്കര ബഹളമായിരിക്കുമെന്നുമെല്ലാം കുഞ്ഞ് അടുത്തയിടെ എവിടെനിന്നോ വായിച്ചിരുന്നു.

വിമാനത്താവളത്തിനു പുറത്ത് ബെര്‍ളിയുടെ ജീപ്പ് നിര്‍ത്തി. ബെര്‍ളി ഏകനായി ബാഗ് സഹിതം വിമാനത്താവളത്തിനകത്തേക്ക്. വാതില്‍ക്കല്‍ തോക്കുംപിടിച്ചുനിന്ന സിഐഎസ്എഫ് സുരക്ഷാഭടന് തന്‍റെ നേര്‍ക്കു നടന്നടക്കുന്ന ചെറുപ്പക്കാരനെ ഒറ്റനോട്ടത്തില്‍ പിടികിട്ടി. -സാക്ഷാല്‍ ബെര്‍ളി തോമസ്!!!

തോക്ക് പിന്നിലേക്കു മാറ്റി അടുത്തനിമിഷം അയാള്‍ ബെര്‍ളിയെ കെട്ടിപ്പിടിച്ചു.


സാര്‍, ഞാന്‍ സാറിന്‍റെ ഒരു ആരാധകനാണ്. സാറിന്‍റെ സുഗന്ധി 17വയസ്സും എസ്ഐ ജോര്‍ജിന്‍റെ ഭാര്യയും വിശുദ്ധ ശാന്തമ്മയുടെ അക്കൗണ്ട് ബുക്കും ഞാന്‍ പത്തുവട്ടം വായിച്ചിട്ടുണ്ട് സാര്‍. എന്നാലും കപ്യാര്‍ ഷാജുവിനെ വല്ലാത്തൊരു കുടുക്കിലാണല്ലോ സാര്‍ കൊണ്ടുപോയി നിര്‍ത്തിയത്. എങ്ങനെ തോന്നി സാര്‍ ആ പാവത്തോട് അങ്ങനെ ചെയ്യാന്‍????
സുരക്ഷാഭടന്‍ പൊട്ടിക്കരഞ്ഞുതുടങ്ങി. എന്തു പറയണമെന്നറിയാതെ തുടര്‍ന്ന ബെര്‍ളിയോടായി ഏങ്ങലടിയോടെ അയാള്‍ തുടര്‍ന്നു. എന്തുതന്നെയായാലും സാര്‍, ആ തെമ്മാടി മാത്രം വിമാനത്തേല്‍ കേറിയങ്ങനെ സുഖിക്കേണ്ട. സാറും പോണം. എന്നിട്ടു സാറും എഴുതണം ഒരു യാത്രാനുഭവം. എഴുത്ത് ഉഷാറാക്കാന്‍ വേണേല്‍ രണ്ടെണ്ണം വീശിക്കോ. ഇവിടെ അതിനും സെറ്റപ്പുണ്ട്.


ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവിതത്തില്‍ ഇന്നുവരെ പശുവിന്‍ പാലുമാത്രം കുടിച്ചു ശീലമുള്ള താന്‍ രണ്ടെണ്ണം വീശാനുള്ള തന്‍റെ ആരാധകന്‍റെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ. എന്തായാലും ഒരെണ്ണം കഴിക്കുക തന്നെ.

ഒന്നും പറയുന്നതിനു മുന്‍പു തന്നെ ഭടന്‍ ബെര്‍ളിയെ പിടിച്ചുവലിച്ച് എങ്ങോട്ടോ നടന്നു. ഒരു ഇടനാഴിയില്‍ വെയ്റ്റ് ബിന്നിന് അടിയില്‍നിന്നു കട്ടന്‍കാപ്പിയുടെ നിറമുള്ള ഒരു ലായനിയുടെ കുപ്പി വലിച്ചെടുത്തു. വലിയൊരു വെട്ടുഗ്ളാസിലേക്ക് പകുതിയൊഴിച്ചു.

വിമാനം മിസ്സാവുമോ എന്നുള്ള തിടുക്കം കാരണം, വെള്ളമൊഴിക്കും മുന്‍പേ ബെര്‍ളി അതുവാങ്ങി വീശി.എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടന്നു. ലഗേജ് നല്‍കിയ ശേഷം സുരക്ഷാ പരിശോധനയ്ക്കായി ചെന്ന ബെര്‍ളിയുടെ പോക്കറ്റിനു സമീപത്തുവച്ച് മെറ്റല്‍ ഡിറ്റക്ടര്‍ വല്ലാതെ ബീപ്പടിച്ചു തുടങ്ങി. ബെര്‍ളിയുടെ ചങ്ങിലും ബീപ്പടിച്ചു. സുരക്ഷാ ഭടന്‍ അടുത്ത നിമിഷം പോക്കറ്റില്‍ കയ്യിട്ടു.

മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടകാര്യത്തിനു കുര്‍ബാന പണം അടച്ചതു മുതല്‍ ജോര്‍ജിയന്‍ കോളജിന്‍റെ മുന്നിലെ എസ്ടിഡി ബൂത്തില്‍ പണമടച്ചതു വരെയുള്ള പലവിധ ബില്ലുകള്‍.
ഇതുകൂടി ലഗേജ് ആയി വിടാം സാര്‍. പോക്കറ്റില്‍ കൊണ്ടുപോകാന്‍ പറ്റില്ല.
ഒകെപറഞ്ഞ് ചെറുതായി ആടിത്തുടങ്ങിയ കാലുകളെയും നയിച്ച് ബെര്‍ളി നേരെ ഏപ്രണിലേക്കു നടന്നു.

വിമാനം അവിടെ പോകാന്‍ പാകത്തിനു റെഡിയായി കിടക്കുകായിരുന്നു. ബെര്‍ളിയെ കണ്ടതും എയര്‍ഹോസ്റ്ററുമാര്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. വിമാനത്താവളത്തിന് അകത്തായതിനാല്‍, അധികമാരും കാണത്തില്ലെന്നുറപ്പായിരുന്നതിനാല്‍ അദ്ദേഹം അത് എതിര്‍ത്തില്ല.

വിമാനം പൊങ്ങി. താഴെ, കൊച്ചിക്കടല്‍. പിന്നെ മറ്റെന്തെക്കൊയോ... പതിനഞ്ച് മിനിട്ട് കഴിയും മുന്‍പ് അനൗണ്‍സ്മെന്റ് വന്നു. വിമാനം ലാ‍ന്‍ഡിങ്ങിന് ഒരുങ്ങുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക. ബെര്‍ളിയും മുറുക്കി.

ബെര്‍ളി താഴേയ്ക്കു നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. മൂടല്‍ മഞ്ഞ്.

അടുത്ത സെക്കന്‍ഡില്‍ അനൗണ്‍സ്മെന്‍റ് വന്നു. മൂടല്‍ മഞ്ഞ് കാരണം ലാന്‍ഡിങ് നടക്കില്ല. വിമാനം തിരിച്ചു പറക്കുകയാണ്. കൊച്ചിയില്‍ തിരികെ ലാന്‍ഡ് ചെയ്യും. അതിനു ശേഷം കോഴിക്കോട് യാത്രികരെ ബസില്‍ അയക്കാം.

മാനം വീണ്ടും കപ്പലുകയറുമെന്ന് ബെര്‍ളിക്ക് ഉറപ്പായി.

ഇനി എന്തു ചെയ്യാന്‍. ആവേശത്തിനു വിമാനത്തില്‍ കയറിയതാണ്. മൂടല്‍ മഞ്ഞ് പാരയാവുമെന്ന് ആരറിഞ്ഞു.
പതിനഞ്ച് മിനിട്ട്. അടുത്ത അനൗണ്‍സ്മെന്‍റ് നെടുമ്പാശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നു. താഴെ എയര്‍പോര്‍ട്ട് കാണാം. മൂടല്‍ മഞ്ഞില്ല. എങ്ങനെയെങ്കിലും ഇതില്‍നിന്നു താഴെയിറങ്ങിയാല്‍ മതിയെന്നു ബെര്‍ളിക്കു തോന്നിത്തുടങ്ങിയിരുന്നു.
അടുത്ത നിമിഷം മറ്റൊരു അനൗണ്‍സ്മെന്‍റ് വന്നു. മുന്‍പ് ലാന്‍ഡ് ചെയ്ത വിമാനത്തിന്‍റെ ലാന്‍ഡിങ് പ്രശ്നം മൂലം റണ്‍വേയില്‍ ചില തകരാറുകളുണ്ട്. ഇവിടെ ലാന്‍ഡിങ് ഉടന്‍ സാധിക്കില്ല.

ബെര്‍ളിയുടെ ഇടനെഞ്ചില്‍ ആയിരം വിമാനങ്ങള്‍ ചിറകടിച്ചു.

എന്തുചെയ്യും.

തിരുവനന്തപുരത്തേക്ക് തിരിച്ചു പറക്കുകയാണ്. അവിടെ ലാന്‍ഡിങ് സാധിക്കുമോയെന്നു നോക്കാം. കോഴിക്കോട് യാത്രികരെ അവിടെനിന്നു ബസില്‍ അയക്കാം. അല്ലെങ്കില്‍ പിറ്റേന്നത്തെ ഡൊമസ്റ്റിക് ഫ്ളൈറ്റില്‍...

ബെര്‍ളിക്കു ദേഷ്യം വന്നു. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്. ഇവിടെ, വിമാനത്തിലിപ്പോള്‍ അതിനും സംവിധാനമില്ല. തന്‍റെയൊരു ഗതികേട്...!!!

തിരുവനന്തപുരം എയര്‍പോര്‍ട്ട്. കനത്ത മഴ. ലാന്‍ഡിങ് റിസ്ക് ആണ്. - ബെര്‍ളിയുടെ മാത്രമല്ല, സകല യാത്രികരുടെയും ചങ്കില്‍ കുത്തുന്ന അനൗണ്‍സ്മെന്‍റ്.

ഇനി എവിടെ ലാന്‍ഡു ചെയ്യും? ആകാശത്തില്‍ വച്ചു തന്നെ തന്‍റെ കാറ്റുപോകുമെന്ന് ബെര്‍ളി ഉറപ്പിച്ചു. തന്‍റെ കാര്യം തീര്‍ന്നാല്‍ അനാഥമായിപ്പോകുന്ന തന്‍റെ ബ്ളോഗിനെക്കുറിച്ചോര്‍ത്തപ്പോളും അതിന്‍റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ പ്രസിദ്ധീകരണം കാത്തുകിടക്കുന്ന പോസ്റ്റുകളെക്കുറിച്ചും പിന്നെ ജോര്‍ജിയന്‍ കോളജിനെക്കുറിച്ചുമോര്‍ത്തപ്പോള്‍ ബെര്‍ളി പൊട്ടിക്കരഞ്ഞു.

അതുകണ്ട് വിമാനത്തിലെ മറ്റു യാത്രക്കാരും പൊട്ടിക്കരഞ്ഞു.

അപ്പോല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മറ്റൊരു അനൗണ്‍സ്മെന്‍റ് വന്നു.പൈലറ്റ് രാജേന്ദര്‍ സിങ് വിമാനം കോയമ്പത്തൂരിനു പറപ്പിക്കുകയാണ്. അവിടെയും ലാന്‍ഡ് ചെയ്യാന‍് കഴിയുന്നില്ലെങ്കില്‍ വിമാനത്തിന്‍റെ ഇന്ധനം തീരും. ആകാശത്തുവച്ചു തന്നെ സംഗതി വെടിതീരും.

ഒറ്റ അരിശത്തിനു കിണറ്റില്‍ ചാടാം, പക്ഷേ ആയിരം തവണ അരിശപ്പെട്ടാലും തിരികെ കയറാന്‍ പറ്റില്ലെന്നാരോ ബെര്‍ളിയുടെ മനസ്സിലിരുന്നു പിറുപിറുത്തു. വിമാനം പറക്കുകയാണ്. ബെക്കിന്‍റെ പെട്രോള്‍ തീരാന്‍ നേരമുണ്ടാകാറുള്ളതുപോലെ ചെറിയൊരു വലിമടുപ്പ് വിമാനത്തിനുമുണ്ടോയെന്നു ബെര്‍ളിക്കു സംശയം തോന്നാതിരുന്നില്ല.

അടുത്ത നിമിഷം അതു സംഭവിച്ചു.

മാന്യമായി പറന്നുകൊണ്ടിരുന്ന വിമാനം നിമിഷാര്‍ധത്തില്‍ നേരെ താഴോട്ടു പതിച്ചു.

ബസ് ഗട്ടറില്‍ വീണാലെന്ന പോലെ കുലുക്കം. താഴേയ്ക്കു പോയ വിമാനം ഗട്ടറില്‍ കുലുങ്ങിക്കൊണ്ടിരുന്നു. ഏതുനിമിഷവും സാധനം ഓഫായി താഴെവീഴുമെന്നു തോന്നിയ ഘട്ടത്തില്‍ ബെര്‍ളി ഉറക്കെ നിലവിളിച്ചു.

അയ്യോ, ഒരുപാരച്യൂട്ട് തന്ന് ആരെങ്കിലും സഹായിക്കണേ..ഞാനൊരു ബ്ളോഗറാണേ....

ഒപ്പമുണ്ടായിരുന്നവര്‍ ആ നിലവിളി കേട്ടു. ഒപ്പം ബ്ളോഗറാണെന്ന പ്രഖ്യാപനവും. സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചിരുന്ന ഒന്നു രണ്ടു തരുണീമണികള്‍ അടുത്ത നിമിഷം ഓടി ബെര്‍ളിയുടെ സീറ്റിനരികെയെത്തി.

സാര്‍ പേടിക്കേണ്ട വിമാനം എയര്‍ പോക്കറ്റില്‍ വീണതാണ്.

എയര്‍ പോക്കറ്റോ? അതെന്നാ സാധനമാ? അതേക്കുറിച്ച് ആ കാലമാടന്‍ ഒരു സൂചന പോലും ബ്ളോഗില്‍ എഴുതി വച്ചിട്ടില്ലായിരുന്നല്ലോ???

സാര്‍ അതെപ്പോഴുമുണ്ടാകില്ല. ഇതിപ്പോള്‍ കാലാവസ്ഥ പ്രശ്നം കൊണ്ടൊക്കെ സംഭവിച്ചതാ...
ആട്ടെ, സാര്‍ എങ്ങോട്ടു പോകുന്നു???

അഭിമാനപ്രശ്നമായി വിമാനത്തേല്‍ കേറിയതാണെന്നു പറയാന്‍ വയ്യാത്ത സ്ഥിതിക്ക് ആയുസ്സിന് ഉറപ്പില്ലാത്ത സാഹചര്യത്തിലും അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു.

കൊളംബോയില്‍ ഒരു കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. തിരിച്ചു കോഴിക്കോടിനാണ്.

അടുത്ത നിമിഷം അനൗണ്‍സ്മെന്‍റ് വന്നു. സംഗതി കോയമ്പത്തൂരെത്തിയിരിക്കുന്നു. റണ്‍വേ വ്യക്തമായികാണാന്‍ കഴിയുന്നില്ല. എങ്കിലും ഇന്ധനപ്രശ്നമുള്ളതിനാല്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക, പ്രാര്‍ഥിക്കുക.

വിമാനത്തില്‍നിന്നു കൂട്ടനിലവിളി ഉയര്‍ന്നു. കൂട്ടപ്രാര്‍ഥനയും. ബെര്‍ളി സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചു.

വിശാലമായ ചോളപ്പാടങങള്‍. അതിനപ്പുറത്ത് ചേരികള്‍, കോവൈ നഗരം.

പല്ലനവളവില്‍ ബോട്ടുമുങ്ങി മരിച്ച കുമാരനാശാനെപ്പോലെ, പേനാ പിടിച്ചു മരിക്കണമെന്നാശിച്ച് നായുടെ പേ പിടിച്ചു മരിച്ച കുഞ്ചന്‍ നമ്പ്യാരെപ്പോലെ തന്‍റെ ജീവിതമിതാ ആകാശത്തിനും ഭൂമിക്കുമിടയില്‍, ബ്ളോഗിനും ഗ്ളോബിനുമിടയില്‍ അസ്തമിക്കാന്‍ പോകുന്നു.

അടുത്ത നിമിഷം വിമാനം താഴേയ്ക്കു താണു. റണ്‍വേ കാണാനില്ല. ബെര്‍ളി കണ്ണടച്ചു. വല്ലാത്ത കുലുക്കം. എന്തൊക്കെയോ തകരുന്ന പോലുളള ശബ്ദം. കുറച്ചു കഴിഞ്ഞപ്പോല്‍ കുലുക്കം നിന്നു.

സേഫ്റ്റി ലാന്‍ഡിങ്. വിമാനം റണ്‍വേയില്‍ത്തന്നെ നിര്‍ത്തിയിരിക്കുകയാണ്. എല്ലാവരും ചാടിയിറങ്ങി. പിന്നാലെ അനൗണ്‍സ്മെന്‍റ് എത്തി. വിമാനം ഇന്ധനം നിറച്ചുകഴിഞ്ഞാലുടന്‍ തിരിച്ചു പറക്കും. കോഴിക്കോട്ടെ മൂടല്‍ മഞ്ഞ് മാറിയിട്ടുണ്ട്. കോഴിക്കോട് യാത്രക്കാര്‍ക്ക് അവിടെയിറങ്ങാം.

അനൗണ്‍സ്മെന്‍റ് കേള്‍ക്കാത്ത ഭാവത്തില്‍ ബെര്‍ളി തിരിച്ചുനടന്നു. അപ്പോള്‍ മനസ്സില്‍ ഈരാറ്റുപേട്ടയില്‍നിന്നു കോഴിക്കോടിനു സര്‍വീസ് നടത്തുന്ന ആര്‍ടി 807 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഹോണടിച്ചുതുടങ്ങിയിരുന്നു.

Tuesday, January 01, 2008

പൈലറ്റ് ആവാതിരുന്നത് എത്ര നന്നായി?


ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ഡ്രൈവറാവുകയായിരുന്നു ചെറുപ്പത്തില്‍ എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഭരണങ്ങാനത്തുനിന്നു വണ്ടിയെടുത്താല്‍ പിന്നെ പാലാ, അവിടെനിന്നു വിട്ടാല്‍ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറന്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില പിന്നെ എറണാകുളം - ഇതുമാത്രമായിരിക്കണം സ്റ്റോപ്പുകള്‍. അതാവുന്പോള്‍ വണ്ടി നമുക്ക് നമ്മുടെ ഇഷ്ടം പോലെ പായിക്കാം. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ കയറാന്‍ ഭാഗ്യമില്ലാതെ നില്‍ക്കുന്ന ഭാഗ്യദോഷികളുടെയും ബസിന്റെ മുന്‍സീററുകളില്‍ ഇരിക്കാന്‍ വരുന്ന സുന്ദരികളുടെയും ആരാധനാ പുരുഷനാവാം. കിളികളോട് ഒന്നും സംസാരിക്കരുത്, കണ്ടക്ടറോടു മാത്രം വളരെക്കുറച്ചു സംഭാഷണം. സൈഡ് സീറ്റിലിരിക്കുന്ന പെണ്‍കൊടികളെ നോക്കുക പോലുമരുത്, പകരം അവരെ ഒളികണ്ണിട്ടു നോക്കുക മാത്രം. കാക്കി ഷര്‍ട്ടിനു പകരം, കാക്കി ടീഷര്‍ട്ടോ മറ്റോ ഇട്ട്, ഷൂവും കൂളിങ് ക്ളാസും വച്ച് അങ്ങനെ വണ്ടി പായിക്കുക മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതാവുന്പോള്‍ നാട്ടിലെ എല്‍പി സ്കൂളുകളിലെ പിള്ളേര്‍ പറയും- ദേ സുനീഷ് ചേട്ടനോടിക്കുന്ന ബസു വരുന്നുണ്ട്, മുടിഞ്ഞ സ്പീഡാ... പൊലീസൊക്കെ പുള്ളിക്കു പുല്ലാ. ഇതുവരെ നാല്‍പതുപേരെ വണ്ടിയിടിപ്പിച്ചു കൊന്നു, എന്നിട്ടും കണ്ടില്ലേ എന്നാ പോക്കാ.........
ഇങ്ങനെയിങ്ങനെയുള്ള ആഗ്രഹവുമായാണു ഞാന്‍ ഏഴാം ക്ലാസ് വരെ പഠിച്ചത്. ഏഴില് പഠിക്കുന്പോള്‍ കണ്ഗ്രാജുലേഷന്‍ എന്ന ഇംഗ്ളീഷ് വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതിനുസാറ് നാല് അടി തന്നതിന്റെ ആഫ്ടര്‍ എഫക്ട് എന്നോണം എന്റെ അംബീഷന്‍ ഞാന്‍ തന്നെ അങ്ങു റിവൈസ് ചെയ്തു. സംഗതി വണ്ടിയോടിക്കുക തന്നെ ആഗ്രഹം, ബസ് ഓടീരു പരിപാടി ചീപ്പാണ്, പകരം, വിമാനം ഓടിക്കണം!!! എന്നുവച്ചാല്‍ പൈലറ്റാവണം!!!
നല്ല ആഗ്രഹം, വീട്ടില്‍ പറഞ്ഞപ്പോളേ മറുപടി കിട്ടി. ആദ്യം പത്താം ക്ളാസ് ജയിക്കാന്‍ നോക്ക്!!!
ഞാന്‍ തോറ്റില്ല. തോറ്റാലും തോല്‍വി സമ്മതിക്കുന്നതു വേദനാജനകമായതിനാല്‍ തോല്‍ക്കില്ലെന്നു ഞാന്‍ പ്രഖ്യാപിക്കുകയും പിറ്റേന്നു മുതല്‍ മനോരാജ്യങ്ങളില്‍ നല്ല ഒന്നാന്തരമൊരു എയര്‍ബസ് കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.
വിമാനം മുകളില്‍ക്കൂടി പറക്കുന്നതു മാത്രമേ കണ്ടിട്ടുള്ളൂ. വിമാനത്തിന്റെ അകം കണ്ടിട്ടില്ല. വിമാനത്തിന്റെ പുറം കണ്ടിട്ടില്ല. വിമാനത്തിന്റെ സ്റ്റിയറിങ്, ഗിയര്‍, ക്ളച്ച് , ആക്സിലേറേറ്റര്‍, ഹോണ്‍, ലൈറ്റ്, വൈപ്പര്‍, എയര്‍ ബ്രേക്ക് തുടങ്ങിയവയൊക്കെ എങ്ങനെയിരിക്കുമെന്നു ഞാന്‍ സങ്കല്‍പിച്ചു നോക്കി.
പടത്തിലൊക്കെ വിമാനത്തിനു മൂന്നു ചക്രമേ കാണാനുള്ളൂ. മുന്‍പില്‍ ഒന്ന്, പിന്നില്‍ രണ്ട്. ആനിലയ്ക്ക് ഇമ്മിണി ബല്യ ഒരു ഓട്ടോറിക്ഷയാണു വിമാനം എന്ന് എനിക്കു പുല്ലുപോലെ പിടികിട്ടി. അപ്പോള്‍ പൈലറ്റ് ഇരിക്കുന്നതിനു മുന്‍പില്‍ ഒരു ഹാന്‍ഡില്‍ ഉണ്ടാവും. അതാണു സ്റ്റിയറിങ്. ഹാന്‍ഡിലിന്റെ ഇടത്തു ഭാഗത്ത് ഗിയര്‍ ക്ളച്ച് സഹിതം കാണും. ഹാന്‍ഡിലിന്റെ നടുക്ക് സ്പീഡോ മീറ്റര്‍, ഓയില്‍ മീറ്റര്‍, ആംപിയര്‍ കോപ്പ് കുടചക്രങ്ങളും കാണുമെന്നു ഞാനങ്ങ് ഊഹിച്ചു!!

ആ ഉൗഹങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കപ്പെടാന്‍ പിന്നെയുമെത്രയോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു?!! കൃത്യമായി പറഞ്ഞാല്‍ 2006 ക്രിസ്മസ് ദിനം വരെ!!

അന്നായിരുന്നു എന്഼റെ ആദ്യത്തെ വിമാനയാത്ര. ക്രിസ്മസിനു തലേന്നു വീട്ടില്഼നില്഼ക്കുക എന്നതിനെക്കാള്഼ വലുതായിരുന്നില്ല എനിക്കു മരിച്ചു സ്വര്഼ഗത്തില്഼ പോവുക എന്നതു പോലും. അത്രയ്ക്കു വലിയ ആഗ്രഹം സാധിച്ചിട്ടു വര്഼ഷം മൂന്നായതിന്റെ സ്മരണ പുതുക്കാനെന്നോണം ആഴ്ചകള്഼ക്കും മുന്഼പേ ലീവു പറഞ്ഞതാണ്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം
ഡിസംബര്഼ 22ന് അറിയിപ്പു കിട്ടുന്നു. നാഷനല്഼ സ്കൂള്഼ അത് ലറ്റിക്സ് നടക്കുന്നു. നേരെ സ്ഥലം വിട്ടോളൂക. സ്ഥലം മുംബൈ അഥവാ ബോംബെ.
നാട്ടില്഼ രണ്ടു ദിവസം മുന്഼പേ ക്രിസ്മസ് നടക്കുന്നതായിരിക്കുമെന്നു ഞാന്഼ പ്രഖ്യാപിച്ചു. സതീര്഼ഥ്യരെ വിവരമറിയിച്ചു. അവര്഼ക്കും സമ്മതം. അങ്ങനെ ഡിസംബര്഼ 23, 24 തീയതികളില്഼ ക്രിസ്മസ് ആഘോഷിച്ചശേഷം 24നു വൈകിട്ടു ഞാന്഼ നെടുന്പാശേരിയില്഼ നങ്കൂരമടിച്ചു.
സംഗതി വിമാനമായിരുന്നെങ്കിലും ആദ്യമായി കയറുകയാണെങ്കിലും എനിക്കു പേടി എന്നു പറയുന്ന സാധനമേയുണ്ടായിരുന്നില്ല. ആകാശത്തില്഼ക്കൂടി പറക്കുന്ന സാധനത്തിന്റെ ഡ്രൈവറാവുകായിരുന്നല്ലോ എന്റെ പൂര്഼വകാല ലക്ഷ്യം തന്നെ. പിന്നെ,വ ിമാനക്കന്പനിക്കാരുടെ ആയുരാരോഗ്യ സൌഖ്യം മുന്഼നിര്഼ത്തി സാക്ഷാല്഼ ദൈവം തമ്പുരാന്഼ തന്നെയാണ് എന്നെ വഴിതിരിച്ച് ഒരു വഴിയാക്കിയത് !!!
ഓഫിസില്഼നിന്നു ജെറ്റ് എയര്഼വേയ്സിന്റെ ടിക്കറ്റ് കിട്ടി. കൂടെ സതീര്഼ഥ്യനായി ഫട്ടോഗ്രാഫര്഼ പ്രിയന്. ലവന്഼ നേരത്തെ പറന്നവന്഼. ഫലത്തില്഼ ഼ഞാന്഼ മാത്രം പ്രഥമന്.
പക്ഷേ എനിക്കു പേടിയില്ലായിരുന്നു. ഡിസംബര്഼ 25. രാവിലെ എട്ടരയ്ക്കാണു ഫ്ളൈറ്റ്. എന്നേക്കാള്഼ നന്നായി കൂര്഼ക്കം വലിക്കുന്ന സതീര്഼ഥ്യനെ കുന്പസാരത്തിനുള്ള ജപം കേള്഼പ്പിച്ചുണര്഼ത്തി ഞങ്ങള് എയര്഼പോര്഼ട്ട് പിടിച്ചു.
ജറ്റ് എയര്഼വേയ്സിന്റെ കൌണ്ടറില്഼ ചെന്നു ചിരിച്ചു കാണിച്ചു. ലവരു തിരിച്ചു ചിരിച്ചു കാണിച്ചു. സന്തോഷമായി.
കണ്ണാടിക്കൂടിന് അപ്പുറത്ത് വിമാനങ്ങള്഼ ഇറങ്ങിയും കയറിയുമിരുന്നു. ഇതിന്നിടയില്഼ ഼഼ഞങ്ങളുടെ ഫ്ളൈറ്റിനും സമയമായെന്ന് അറിയിപ്പു വന്നു. നേരെ ഏപ്രണിലേക്ക്.
അവിടെ ദേണ്ടെ കിടക്കുന്നു, വിമാനം എന്നു പറയുന്ന സാധനം. മുന്഼വശം കണ്ടിട്ട് ശരിക്കും ഓട്ടോറിക്ഷയുടെ വലിപ്പമേയുള്ളൂ. നീളം ബസിനെക്കാളുണ്ട്. എന്നു പറ഼ഞ്ഞിടടു കാര്യമില്ലല്ലോ..... മുന്഼വശത്തിരിക്കുന്ന പൈലറ്റിനെ പട്ടിപോലും കാണത്തില്ല- പൈലറ്റാകാതിരുന്നതു നന്നായി എന്ന് എനിക്കപ്പം ബോധ്യമായി.
കോക്പിറ്റ്, ബ്ളാക്ക് ബോക്സ് തുടങ്ങിയവയെക്കുറിച്ച് പത്രത്തില഼് വായിച്ചു നല്ല പരിചയമായിരുന്നു- അതായത് പരിപ്പുവട, ബോണ്ട എന്നു പറയുംപോലത്തെ പരിചയം.


വിമാനത്തിലോട്ടുള്ള ഏണി കയറി ചെന്നപ്പോള്഼ എയര്഼ ഹോസ്റ്റസുമാരുടെ വക സുന്ദരന്഼ ഗുഡ്മോണിങ്. ഞാന്഼ തിരിച്ചു പറയും മുന്഼പേ കൂടെയുള്ളവന്഼ എന്റേതുകൂടി കൂട്ടി തിരിച്ചു കാച്ചിക്കഴി഼ഞ്ഞിരുന്നു. ദൈവമേ വിന്ഡോ സീറ്റ് കിട്ടണേ എന്ന എന്റെ പ്രാര്഼ഥന ദൈവം നേരത്തെ കേട്ടിരുന്നു. സംഗതി വിന്഼ഡോ സീറ്റ്. ഇപ്പുറത്ത് ലവന്഼. അതിന്നിപ്പുറത്ത് പത്തറുപത് വയസായ ഒരുചേട്ടത്തിയും. വിമാനത്തേലോട്ടു കയറിയപ്പം മുതല്഼ ചേട്ടത്തി നൂറ്റമ്പത്തിമൂന്നുമണി ജപം എത്തിച്ചു തുടങ്ങിയിരുന്നു. ഇപ്പുറത്തെ സൈഡില്഼ വിമാനത്തിന്റെ പുറം. വിമാനത്തിന്റെ ചിറകിനോടുള്ള ചേര്഼ന്നുള്ള ഭാഗത്താണിരിപ്പെന്നു മനസ്സിലായി. സീറ്റ് ബെല്഼റ്റ് മുറുക്കാനുള്ള വിദ്യയുമായി എയര്഼ ഹോസ്റ്റസ് അതിലെയും ഇതിലെയും അടുത്തുകൂടിയും വന്നു പോയി. സീറ്റ് ബെല്഼റ്റ് മുറുക്കി. വിമാനം ഏപ്രണില്഼നിന്നു റണ്഼വേയിലേക്കു നിരങ്ങിനീങ്ങി. ശരിക്കും ഓട്ടോറിക്ഷ പോകുന്ന പോലെ നിരങ്ങിനിരങ്ങി... ഇടയ്ക്കു ചെറിയ കുലുക്കവും. എനിക്കു സംഗതി ഇഷ്ടപ്പെട്ടു. ഇഷ്ടം അധികം തുടര്഼ന്നില്ല. സംഗതി റണ്഼വേയിലോട്ടു കയറിയപ്പം മുതല്഼ ഒരു കുതിപ്പായിരുന്നു. അതില്഼ മനുഷ്യന്റെ ഉള്ളജീവന്഼ പോയി. എന്നെ വിറയ്ക്കാന഼് തുടങ്ങി. വിറ കൂടി വരുന്നതിനിടെ പണ്ടാരം മേലോട്ടുയര്഼ന്നു. ഞാന്഼ കണ്ണിറുക്കെ അടച്ചു. വിമാനം പറന്നുതുടങ്ങി. ഇടയ്ക്ക് പതിയെ ചെരിഞ്ഞു. ഞാന്഼ പതിയെ പുറത്തേക്കു നോക്കി. താഴെ വിമാനത്താവളമായിരുന്നു. അടുത്തു കടല്഼. സംഗതി തകര്഼ന്നാലും നീന്തി രക്ഷപ്പെടാമെന്നോര്഼ത്തിരിക്കുന്പോളാണു വെറുതെ ഼ഞാന്഼ വിമാനത്തിന്റെ ചിറകിലോട്ടു നോക്കിയത്.
ദൈവമേ... അതാ. വിമാനത്തിന്റെ ചിറകില്഼ ഒന്നു രണ്ടു തകിടുകള്഼ എഴുന്നേറ്റുനില്഼ക്കുന്നു. ഇളകി നില്഼ക്കുകയാണെന്നു തോന്നുന്നു. ചെറിയ തകിടാണേലും ഏതുനിമിഷവും സംഗതി പറിഞ്ഞു തെറിച്ചു ദൂരെപ്പോകാം.
കൊളംബിയ തകര്഼ന്നു കല്഼പ്പനാ ചൌള വടിയായ കാര്യം അറിയാതെ ഓര്഼ത്തുപോയി. അതും ചിറകിലെ ഒന്നോ രണ്ടോ തകിടുകള്഼ പറിഞ്ഞുപോയതിനെത്തുടര്഼ന്നായിരുന്നത്രേ.... ലെവന്മാര്ക്ക് ഇതു നന്നാക്കിയിട്ട് ആളെ കയറ്റിയാല്഼ പോരാരുന്നോ എന്നും പേടിച്ചുവിറച്ചു ഞാനോര്഼ത്തു. പതിയെ വിറയ്ക്കുന്ന കൈയാല്഼ അടുത്തിരിക്കുന്നവനെ തോ ണ്ടി സംഗതിയുണര്഼ത്തിച്ചു.
അവന്഼ ചിരിച്ചു. എടാ പതുക്കെ പറഞ്ഞാല്഼ മതി. പിന്നില്഼ നിറയെ പെണ്഼പിള്ളേരാ... അവരു കേള്഼ക്കേണ്ട...
പിന്നിലിരിക്കുന്നതു പെണ്഼പിള്ളേരാണെന്നറിഞ്ഞതോടെ ഞാന്഼ സ്വല്഼പം ബോള്഼ഡാകാന്഼ തീരുമാനിച്ചു. അതായതു പേടി മനസ്സില്഼ വച്ചു. പുറത്തു ഭയങ്കര ധൈര്യം. തെളിവിന് മീശ പിരിച്ചും വച്ചു. അല്ല പിന്നെ...
പേടിയാലാണോ എന്നറിയില്ല, അരമണിക്കൂര്഼ കഴിഞ്ഞപ്പോള്഼ നല്ല മൂത്രശങ്ക. പിടിച്ചിട്ടു നില്഼ക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വിമാനം നിര്഼ത്തിച്ച് സംഗതി സാധിക്കാനും സംവിധാനമില്ല. അപ്പോള്഼ എന്തു ചെയ്യും.
നീയെഴുന്നേറ്റ് പിന്നോട്ടു ചെല്ല്. കാര്യം നടത്താന്഼ അവിടെ സംഗതിയുണ്ട്.
പിന്നേ, പറക്കുന്ന വിമാനത്തേല്഼ ഞാന്഼ ഒറ്റയ്ക്ക് നടന്ന്.... എന്റെ പട്ടിപോകും... നീയും കൂടെ വാടാ....


ഗത്യന്തരമില്ലാതെ അവനും കൂടെ വന്നു. സംഗതി കാട്ടിത്തന്നു. ഞാനകത്തുകയറി. സംഗതി സാധിച്ചു.
അതു കഴിഞ്ഞപ്പോള്‍ എവിടെനിന്നാണെന്നറിയില്ല, അവിടെമാകെ പുക. പുകയെന്നു പറയാന്‍ മാത്രമില്ലായിരുന്നെങ്കിലും ചെറിയൊരു പുക.ഞാന്‍ ചാടിയിറങ്ങി. വിമാനത്തിനു തീപിടിച്ചിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. എത്രയും വേഗം എമര്‍ജന്‍സി എക്സിറ്റ് കണ്ടുപിടിക്കണം. ആദ്യം പുറത്തോട്ടുചാടണം. പണ്ടാരം, പാരച്യൂട്ട് ഒക്കെ ആവശ്യത്തിനുണ്ടായിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ ചാടി പുറത്തോട്ടിറങ്ങിയപ്പോള്‍ പുറത്തു ചിരിച്ചുകൊണ്ടു സതീര്‍ഥ്യന്‍...
എന്തു പറ്റി???
എടാ തീപിടിച്ചു. അകത്തു മുഴുവന്‍ പുക.
അവന്‍ ചിരിച്ചു. കാലന്‍റെ ചിരി.
എനിക്കു ചിരി വന്നില്ല. വേഗം, വാടാ...രക്ഷപ്പെടാന്‍ വഴിയുണ്ടോയെന്നു നോക്കാം...
അവന്‍ വന്നില്ല. പകരം എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ടു പറഞ്ഞു- എടാ കഴിഞ്ഞതവണ ഞാനും ഇറങ്ങിയോടിയതാ. അതു പുകയല്ല, ഇവിടെ മൂത്രമൊഴിക്കുന്നിടത്ത് ഇങ്ങനെയുള്ള സംവിധാനമാ... വിമാനമല്ലേ...
എനിക്കു ശ്വാസം നേരെ വീണു.
സീറ്റില്‍ പോയിരുന്നു. ബ്രേയ്ക്ക് ഫാസ്റ്റുമായി എയര്‍ഹോസ്റ്റസ് വന്നു. വെജ് ഓര്‍ നോണ്‍ വെജ്...???ക്രിസ്മസൊക്കെയല്ലേ, രാവിലെ മിസ്സായ കള്ളപ്പവും ഇറച്ചിക്കറിയുമോര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി. നോണ്‍വെജ്.
കൊണ്ടുവന്നു തന്നു എന്തൊക്കെയോ സംഗതികള്‍. അതിലൊരെണ്ണം തട്ടുകടയില്‍ കിട്ടുന്ന മുട്ട ഓംലറ്റാണെന്നു മനസ്സിലായി. കൂട്ടത്തില്‍ ബ്രഡ്, ബട്ടര്‍, പിന്നെ, കാടമുട്ടയുടെ വലിപ്പമുള്ള എന്തോ സംഗതികള്‍ വേറെയും. എല്ലാം കഴിച്ചപ്പോളേയ്ക്കും ഛര്‍ദിക്കാന്‍ തോന്നി. പുറത്തേക്കു ഛര്‍ദിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പിടിച്ചു വച്ചു. വിമാനത്തേന്ന് ഇറങ്ങിയിട്ടുവേണം, ആഘോഷമായിട്ട് ഒന്നു ഛര്‍ദിക്കാന്‍.....
ആലോചിച്ച് ഞാനുറങ്ങിപ്പോയി. ഞാന്‍ പൊയ്ക്കൊണ്ടിരുന്ന വിമാനം വേറൊരു വിമാനവുമായി കൂട്ടിയിടിക്കുന്ന നേരത്താണു ഞാനുണര്‍ന്നത്. അയ്യോ എന്നുറക്കെ കാറിയില്ലെന്നു മാത്രം. അതിനു മുന്‍പേ ഒരു അനൗണ്‍സ്മെന്‍റ് വന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണ്. സീറ്റ് ബെല്‍റ്റ് മുറുക്കിക്കോളുക.
മുറുക്കി. നല്ലവണ്ണം മുറുക്കി. താഴെ, വിമാനത്താവളം. മേലെ ആകാശം. നേരെ ചൊവ്വേ സംഗതി ലാന്‍ഡണേ എന്ന് അരുവിത്തുറ വല്യച്ചനെ വിളിച്ചു പ്രാര്‍ഥിച്ചു ഞാനിരുന്നു.
സംഗതി പതിയെപ്പതിയെ താഴ്ന്നു പറക്കാന്‍ തുടങ്ങി. താഴെ മുംബൈയിലെ ചേരികളും മറ്റും കണ്ടു മനസ്സു നിറഞ്ഞു. ഇവിടെ എവിടെ നൂറുമീറ്റര്‍ ഓടാന്‍ സ്ഥലം എന്നു മനസ്സില്‍ ചോദിക്കുന്നതിനിടെ വിമാനം പിന്നേം താന്നു.
പൈലറ്റ് രാജേന്ദര്‍ സിംഗ് എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസും ഈസി ലാന്‍ഡിങും ആശംസിക്കുന്നു എന്നാരോ പറഞ്ഞതിനു പിന്നാലെ, ആ കാളാമുട്ടന്‍ എന്തോ മൈക്കില്‍ക്കൂടി പിറുപിറുക്കുന്നതും കേട്ടു.
അടുത്ത നിമിഷം വിമാനം ആകാശത്തുവച്ച് ഓഫായ പോലെ. സംഗതി ചുമ്മാ താഴോട്ടു താഴുകയാണ്. താഴുകയല്ല, വീഴുകയാണ്. ഞാന്‍ കണ്ണിറുക്കിപ്പിടിച്ചു നോക്കി. നടക്കുന്നില്ല. താഴെയുള്ള വമ്പന്‍ കെട്ടിടങ്ങള്‍ ഇതാ അടുത്തോട്ടു വരുന്നു. എനിക്കു പേടികൂടി. വിറകൂടി. ഞാന്‍ സീറ്റില്‍ മുറുക്കെ പിടിച്ചിരുന്നുകൊണ്ട് അരുവിത്തുറ വല്യച്ചനെ ഒരിക്കല്‍ക്കൂടി വിളിച്ചു.
സംഗതി നിലംതൊട്ടു. ആയിരം സൂപ്പര്‍ഫാസ്റ്റ് ബസുകളെക്കാള്‍ വേഗത്തില്‍, കാലന്‍തമ്പി ഓടിക്കുന്ന വെല്‍ക്കം ബസിനെക്കാള്‍ നൂറിരട്ടി വേഗത്തില്‍ വിമാനം റണ്‍വേയിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ആശ്വാസം സംഗതി നിലത്തെത്തി. മുടിഞ്ഞ സ്പീഡിലോടുന്ന ഈ സാധനത്തിനു ബ്രേയ്ക്കില്ലെങ്കിലോ എന്ന അടുത്ത ആധി എന്നെ പിടികൂടി. ബ്രേയ്ക്കില്ലേല്‍ സംഗതി കുളമായതു തന്നെ. പൈലറ്റ് ബ്രേയ്ക്ക് ചവിട്ടാന്‍ മറന്നു പോയാലും സംഗതി കുളമാവും. റണ്‍വേ തീരാറായി വരുന്നു.
റണ്‍വേ ഇപ്പം തീരും എന്ന ഘട്ടം വന്നപ്പോള്‍ സംഗതി ബ്രേയ്ക്കു പിടിച്ചു, വണ്ടി തിരിച്ചു. നേരെ ഏപ്രണില്‍ക്കൊണ്ടുപോയി ഒന്നുരണ്ടു വട്ടം എരപ്പിച്ച് (സെല്‍ഫ് കാണത്തില്ല) നിര്‍ത്തി.
അനൗണ്‍സ്മെന്‍റ്- ഡല്‍ഹിക്കു പോവാനുള്ളവര്‍ വിമാനത്തേല്‍ തന്നെ ഇരിക്കുക. മുംബൈ വരെയുള്ളവര്‍ക്ക് ഇവിടെയിറങ്ങാം.
ഞാന്‍ ചാടിയിറങ്ങി. ഇനി ഡല്‍ഹിക്കാരുന്നേലും ഞാന്‍ അവിടെയിറങ്ങിയേനെ. ബാക്കി ഓട്ടോ വിളിച്ചു പോവേണ്ടി വന്നാലും എനിക്കതൊരു പ്രശ്നമേ അല്ലായിരുന്നപ്പോള്‍!!!!
Powered By Blogger