Tuesday, April 29, 2008

കേശവന്‍ ചേട്ടനും മക്കളും

ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്‍. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന്‍ ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു.

കേശവന്‍ ചേട്ടന്റെ മൂന്നുണ്ണികള്‍ ഭരണങ്ങാനത്തിന്റേതെന്നല്ല സമീപനാടുകളുടെ മുഴുവന്‍ നോട്ടപ്പുള്ളികളായിരുന്നു.

അവര്‍: പി.കെ. ഒന്നാമന്‍, കെ.കെ. രണ്ടാമന്‍, ജെ.ജെ. മൂന്നാമന്‍. മൂന്നുപേരും കേശവന്‍ ചേട്ടന്റെയും ഭാര്‍ഗവിച്ചേട്ടത്തിയുടെയും മക്കളു തന്നെ.

കേശവന്‍ ചേട്ടന്‍ സ്കൂളില്‍ പോയിട്ടില്ല.

അപ്പന്‍ പോവാത്തിടത്തോട്ടു ഞങ്ങളുമില്ലെന്നു മക്കളു കരഞ്ഞു കാലേല്‍പിടിച്ചു പറഞ്ഞതാണേലും കേശവന്‍ ചേട്ടന്‍ കേട്ടില്ല. അങ്ങനെ നിങ്ങളും സുഖിക്കേണ്ട എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് യഥാകാലം അദ്ദേഹം ത്രിവിക്രമന്‍മാരെയും സ്കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു.

മൂത്തവന്‍ പി.കെ. ഒന്നാമന്‍. ഒന്നാമന്‍ എന്നപേര് റജിസ്റ്ററില്‍ എഴുതുന്നതിനു മുന്‍പ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചോദിച്ചതുകൊണ്ടാണ് പി.കെ. എന്നൊരു ഇനിഷ്യല്‍ ആ പേരിനു മുന്‍പില്‍ വീണത്. അതിനു മുന്‍പ് ഇനിഷ്യല്‍ എന്നുവച്ചാല്‍ എന്താണെന്നു കേശവന്‍ ചേട്ടനു നല്ല തിട്ടമില്ലായിരുന്നു. പാറപ്പുറത്ത് കേശവന്‍ എന്നതിന്റെ ചുരുക്കപ്പേരായ പി.കെ. ഒന്നാമന്‍ അങ്ങനെ ഒന്നാം ക്ളാസില്‍ ചേര്‍ന്നു.

അതുകഴിഞ്ഞ് കൃത്യം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമനെയും അതേ സ്കൂളില്‍ ചേര്‍ക്കാന്‍ കേശവന്‍ ചേട്ടനെത്തി. എന്താണു കൊച്ചിന്റെ ഇനിഷ്യല്‍ എന്നു ചോദിച്ചപ്പോഴേ കേശവന്‍ ചേട്ടന്‍ ഒന്നാലോചിച്ചു. മൂത്തവന്‍ പി.കെ. ഒന്നാമന്‍. രണ്ടാമത്തവന് എന്ത് ഇനിഷ്യലിടും?

പി.കെ. എന്നു തന്നെയിട്ടാല്‍ എന്താണൊരു ചേഞ്ച്. അതുകൊണ്ട് അദ്ദേഹം ഒരു ചെയ്ഞ്ചിനു വേണ്ടി ഇങ്ങനെ അരുളിച്ചെയ്തു- കെ.കെ. രണ്ടാമന്‍!!!

കെ.കെ. എന്നു വച്ചാല്‍...??

ഒാ.. അങ്ങനെയൊന്നുമില്ല...

സാറു പിന്നെയൊന്നും ചോദിച്ചില്ല. അങ്ങനെ കെ.കെ. രണ്ടാമനും സ്കൂളിലടയ്ക്കപ്പെട്ടു.

പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞപ്പോളാണു മൂന്നാമനെ സ്കൂളില്‍ ചേര്‍ത്തത്. അവന്റെ പേരിലും ഒരു ചേഞ്ചു വേണമെന്നു കേശവന്‍ ചേട്ടനു നിര്‍ബന്ധമായിരുന്നു. അങ്ങനെ അവന്‍ ജെ.ജെ. മൂന്നാമന്‍ എന്നപേരു സ്വീകരിച്ചു.

എന്താണ് ഇനിഷ്യലിന്റെ അര്‍ഥമെന്നു രണ്ടാമനോ മൂന്നാമനോ കേശവന്‍ ചേട്ടനു തന്നെയോ തിട്ടമുണ്ടായിരുന്നില്ല. ജസ്റ്റ് ഫോര്‍ എ ചേഞ്ച്. അത്രതന്നെ!

കേശവന്‍ചേട്ടന്‍ പനങ്കുലകള്‍ ചെത്തിതീര്‍ക്കുന്നതനുസരിച്ചു കാലവും കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നാമനും രണ്ടാമനും മൂന്നാമനും പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി.

ഇനിയെന്തു മക്കളേ എന്നാലോചിച്ചു കേശവന്‍ ചേട്ടന്‍ നാട്ടിലുള്ള ചെത്താറായ തെങ്ങുകളുടെയും പനകളുടെയും എണ്ണം മനക്കണ്ണാല്‍ കൂട്ടിയെടുത്തു നോക്കി.

മൂന്നുപേര്‍ക്കുമായി ചെത്ത് വീതം വച്ചാല്‍ ഒരുവിധമൊപ്പിക്കാം. മക്കളെ ചെത്തുകാരാക്കാം എന്ന തീരുമാനത്തോടെ ചിന്തയില്‍നിന്നുണര്‍ന്ന അദ്ദേഹത്തെ അവര്‍ പക്ഷേ തോല്‍പിച്ചു കളഞ്ഞു.
ഞങ്ങള്‍ക്കു ചെത്തുകാരാവാന്‍ അശേഷം താല്‍പര്യമില്ല. വേറെയെന്തെല്ലാം പണി ഇൌ ലോകത്തുണ്ട്. ...!!

മക്കളുടെ തീരുമാനത്തിനു മുന്നില്‍ കേശവന്‍ ചേട്ടന്‍ കത്തിമടക്കി.

ചെത്തുകാരാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു പണിക്കാണു പോവുകയെന്നു കേശവന്‍ ചേട്ടന്‍ മൂന്നുപേരോടും പലവട്ടം ചോദിച്ചു. അപ്പോഴൊക്കെയും മൂന്നുപേരുടെയും ഉത്തരം ഒന്നായിരുന്നു

- തല്‍ക്കാലം ഒരു പണിക്കും പോവാന്‍ ഉദ്ദേശിക്കുന്നില്ല!!

ഒരു പണിയുമില്ലെങ്കിലും മൂന്നുപേരും തിരക്കിലായിരുന്നു. നാട്ടിലെ സകല ഇടകഴിയിലും മാറിമാറി നടക്കുന്ന പന്നിമലര്‍ത്തു ടൂര്‍ണമെന്റിലെ ഐക്കണ്‍ പ്ലെയേഴ്സായിരുന്നു മൂവരും.

നല്ല കൈക്കൊണമുള്ളവരായതുകൊണ്ട് നാലുനേരം പുട്ടടിക്കാനുള്ള കാശു പന്നിമലര്‍ത്ത് വഴി അവര്‍ക്ക് ലഭിച്ചുപോന്നു. ഒന്നാമനും രണ്ടാമനും അത്യാവശ്യം വീശുന്ന പ്രകൃതംകൂടിയായിരുന്നു.

പക്ഷേ, മൂന്നാമന്‍ അങ്ങനെയായിരുന്നില്ല. മദ്യവിരുദ്ധന്‍. വീട്ടിലോ വഴിയിലോ കള്ളിന്റെ മണമടിച്ചാല്‍പ്പോലും വാളുവയ്ക്കുന്ന പ്രകൃതം.

ലെവന്‍ തന്റെ മകന്‍ തന്നെയോ എന്നു കേശവന്‍ ചേട്ടന്‍ പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു പോകവേ, ഒരു ദിവസം സ്വന്തം വീട്ടുമുറ്റത്തെ പനയില്‍ ചെത്താന്‍ കയറിയ കേശവന്‍ ചേട്ടന്റെ അലര്‍ച്ചയാണു നാട്ടുകാരു കേട്ടത്.

എന്താണു സംഭവമെന്നറിയാന്‍ ഒാടിക്കൂടിയ നാട്ടുകാരെ നോക്കി പനയുടെ മുകളിലിരുന്നു തന്നെ കേശവന്‍ ചേട്ടന്‍ നെഞ്ചത്തടിച്ചലറി...

എന്റെ പനേലെ കള്ളുംകുടം കാണാനില്ല. ഇന്നലെ വൈകിട്ട് അന്തിചെത്താന്‍ കേറിയപ്പോഴും ഇവിടെയുണ്ടായിരുന്നു. രാത്രി ഏതോ കഴുവേറീടെ മക്കള് മാട്ടം മോട്ടിച്ചു....!!

വാര്‍ത്ത നാട്ടില്‍ കാട്ടുതീയായി. തീക്കട്ട ഉറുമ്പരിച്ചു. കേശവന്‍ ചേട്ടന്റെ സ്വന്തം പനയിലെ കള്ളുംകുടം ആരോ മോഷ്ടിച്ചു. ആരായിരിക്കും മോഷ്ടാക്കള്‍??

നാട്ടുകാരു പലവിധത്തില്‍ കാല്‍ക്കുലേറ്റു ചെയ്തുനോക്കിയെങ്കിലും എത്തും പിടിയും എങ്ങും കിട്ടിയില്ല.

കള്ളുമോഷണം പതിയെ നാട്ടുകാരു മറന്ന ഒരു ദിവസം പുറത്തെമുതുകാട്ടില്‍ ചാക്കോച്ചേട്ടന്റെ പനയുടെ മണ്ടയ്ക്കുനിന്നും കേശവന്‍ ചേട്ടന്റെ അലര്‍ച്ച വീണ്ടും കേട്ടു.

പിറ്റേന്ന്, തലപ്പുലത്ത് നാരായണന്‍ ചേട്ടന്റെയും അതിനു പിറ്റേന്ന് ഇടകഴിയില്‍ പാപ്പൂഞ്ഞിന്റെയും പനകളുടെ മുകളില്‍നിന്ന് അലര്‍ച്ചയുണ്ടായി.

ദിവസവും നൂറു ലിറ്റര്‍ കള്ള് ഷാപ്പില്‍ അളന്നുകൊണ്ടിരുന്ന കേശവന്‍ ചേട്ടന്‍ ഒറ്റയാഴ്ച കൊണ്ട് റാങ്കിങ്ങില്‍ രണ്ടു സ്റ്റെപ്പ് താഴെയിറങ്ങി.

മാട്ടം മോഷണവും കേശവന്‍ ചേട്ടന്റെ അലര്‍ച്ചയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കേശവന്‍ ചേട്ടന് ഉറക്കം നഷ്ടപ്പെട്ടു. ഇങ്ങനെ പോയാല്‍ കുടുംബം പട്ടിണിയാവും.

ആരോ മനപ്പൂര്‍വം ചെയ്യുന്നതാണ്. ആരായിരിക്കുമത്?

കേശവന്‍ ചേട്ടന്‍ മക്കളെ അടുത്തുവിളിച്ചു കാര്യം പറഞ്ഞു. ഷാപ്പിലോ പനയിലോ കേറില്ലെന്നു പിടിവാശിയുള്ള മൂന്നാമന്‍ ഒഴികെ മറ്റു രണ്ടും ഹാജരായി.

കേശവന്‍ ചേട്ടന്‍ കാര്യമുണര്‍ത്തിച്ചു-

എങ്ങനെയും കള്ളുകള്ളനെ പിടിക്കണം!

മക്കളു പരസ്പരം നോക്കി. എങ്ങനെ പിടിക്കും?

ഉത്തരവും കേശവന്‍ ചേട്ടന്‍ തന്നെ പറഞ്ഞു. മക്കളു രണ്ടുപേരും രണ്ടായി തിരിഞ്ഞ് ഒാരോ പനയുടെ വീതം ചോട്ടില്‍ കാവലിരിക്കണം. ഒാരോ ദിവസവും കാവലിരിക്കുന്ന പന മാറിക്കൊണ്ടിരിക്കുക. അതീവ രഹസ്യമായിരിക്കണം പദ്ധതികള്‍. ഒരു ദിവസം കള്ളന്‍ വലയിലാവും.

കേശവന്‍ ചേട്ടന് ആത്മവിശ്വാസമുണ്ടായിരുന്നു. മക്കള്‍ക്കും..!!

അന്നു രാത്രി തന്നെ കാവലിരിപ്പ് തുടങ്ങി.

ഒന്നാമനും രണ്ടാമനും പരസ്പരം വിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ രണ്ടു പനകളുടെ ചുവട്ടില്‍. കേശവന്‍ ചേട്ടന്‍ കണ്ണില്‍ എണ്ണയും വയറ്റില്‍ അന്തിയുമൊഴിച്ചു സ്വന്തം വീട്ടുമുറ്റത്തെ പനയുടെ ചുവട്ടിലും കാവിലിരിപ്പില്‍.

അന്നുരാത്രി മോഷണമുണ്ടായില്ല. കേശവന്‍ ചേട്ടന്റെ ശ്വാസം പകുതി നേരെ വീണു. രണ്ടാം ദിവസവും കാവല്‍ തുടര്‍ന്നു. അന്നും മോഷണമില്ല. മൂന്നാം ദിവസം മക്കളു രണ്ടും കാവലു പരിപാടിക്കു ലീവു പറഞ്ഞു സെക്കന്‍ഡ് ഷോ കാണാന്‍ പോയി.

അന്നു രാത്രി മോഷണമുണ്ടായി.

ഇത്തവണ രണ്ടു പനകളിലെ കള്ളുകലം മോട്ടിക്കപ്പെട്ടു.
കേശവന്‍ ചേട്ടന്റെ ചങ്കുകലങ്ങി. സിനിമ കഴിഞ്ഞു തിരിച്ചുവന്ന ഒന്നാമനും രണ്ടാമനും നാലുകാലിലായിരുന്നുവെന്നതു നോട്ടു ചെയ്തിരുന്ന കേശവന്‍ ചേട്ടന്‍ രണ്ടുപേരെയും പതിയെ അരികില്‍ വിളിച്ചു.


മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?

ഒന്നാമനും രണ്ടാമനും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അടുത്ത നിമിഷം കൊലയൊരുക്കി തഴമ്പുവീണ കേശവന്‍ ചേട്ടന്റെ കൈ രണ്ടുപേരുടെയും മോന്തയില്‍ പതിച്ചു.

ആരുമൊന്നും മിണ്ടിയില്ല. എല്ലാം കണ്ട് നിശബ്ദനായി മൂന്നാമനും ഭാര്‍ഗവിച്ചേട്ടത്തിയും നിന്നു.

ഒന്നാമനും രണ്ടാമനും അടിയുടെ ആഘാതത്തില്‍ തെറിച്ചു വീണതു മുറ്റത്ത്.

എന്റെ അനുവാദമില്ലാതെ മേലാല്‍ വീട്ടില്‍ കേറിപ്പോവരുത്. എനിക്കിനി ഇങ്ങനെ രണ്ടുമക്കളില്ല. - കേശവന്‍ ചേട്ടന്‍ ചെത്തിയുപേക്ഷിച്ച പനങ്കുലയോടെന്ന പോലെ മക്കളോട് അറുത്തുമുറിച്ചു പറഞ്ഞു.

കുനിഞ്ഞ തലയുമായി ഒന്നാമനും രണ്ടാമനും പതിയെ വീട്ടില്‍നിന്നിറങ്ങി നടന്നു.

കേശവന്‍ ചേട്ടന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. എല്ലാം കണ്ട് സങ്കടത്തിന്റെ കടലായി ഭാര്‍ഗവിച്ചേട്ടത്തി, മൂന്നാമന്‍......

അന്നു വൈകിട്ട് അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ അന്തിചെത്തിയിറങ്ങിയത്.
പിറ്റേന്നു ഷാപ്പിലേക്കു കള്ളില്ലെന്നു കേശവന്‍ ചേട്ടന്‍ ഷാപ്പുമാനേജരെ നേരത്തെ അറിയിച്ചിരുന്നു. ഒാരോ പനയില്‍നിന്നും കള്ളെടുത്തിറങ്ങും മുന്‍പ് കേശവന്‍ ചേട്ടന്‍ കയ്യില്‍ കരുതിയ പൊടി കലത്തില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ചെത്തുന്ന പത്തുപനകളുടെയും മാട്ടത്തില്‍ കേശവന്‍ ചേട്ടന്‍ പൊടി കലക്കി.

പൊടികലക്കല്‍ കഴിഞ്ഞു അന്തി മയങ്ങി കേശവന്‍ ചേട്ടന്‍ വീട്ടിലെത്തിയപ്പോഴും ഒന്നാമനും രണ്ടാമനും വീട്ടിലെത്തിയിരുന്നില്ല.

ഇനിയവര്‍ വീട്ടിലേക്കു വരേണ്ടതില്ലെന്ന കേശവന്‍ ചേട്ടന്റെ തീരുമാനത്തിനും മാറ്റമുണ്ടായിരുന്നില്ല. പോരാത്തതിന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലും.
അന്നുരാത്രി കേശവന്‍ ചേട്ടന് ഏറെക്കാലത്തിനു ശേഷം ഉറക്കം വന്നു. നല്ലയുറക്കത്തിനു ശേഷം രാവിലെ അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ കണ്ണുതുറന്നത്.

പെട്ടെന്നെന്തോ ഒാര്‍ത്തിട്ടെന്ന പോലെ കട്ടിലില്‍നിന്നു ചാടിയിറങ്ങി വീടിന്റെ ഉമ്മറത്തേക്കു വന്ന കേശവന്‍ ചേട്ടന്‍ ഞെട്ടി- ഒന്നാമനും രണ്ടാമനും വീട്ടുമുറ്റത്തെ വിറകുപുരയ്ക്കു സമീപം വീണുകിടക്കുന്നു.

ഒാടിയിറങ്ങിയ കേശവന്‍ ചേട്ടന്‍ ഒരു നിമിഷം ചങ്കില്‍ കൈവച്ചുപോയി.


പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവരുടെ അടുത്തെത്തിയ കേശവന്‍ചേട്ടന്‍ ശ്രദ്ധിച്ചു- ഉണ്ട്, ഒന്നാമനും രണ്ടാമനും നന്നായി കൂര്‍ക്കം വലിക്കുന്നുണ്ട്. കാറ്റുപോയിട്ടില്ല. വീട്ടില്‍ കേറ്റാത്തതുകൊണ്ട് വിറകുപുരയില്‍ അഭയം പ്രാപിച്ചതാവാം.

പതിയെ വീട്ടിലേക്കു തിരികെ നടക്കുന്നതിനിടെയാണു വീടിന്റെ പിന്നില്‍ക്കൂടി ഒരാള്‍ പറമ്പിലേക്ക് ഇറങ്ങിയോടുന്നതു കേശവന്‍ ചേട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്....

ആരെടാ അത്?? ആരാന്ന്???

മറുപടി പറഞ്ഞത് ഭാര്‍ഗവിച്ചേട്ടത്തിയായിരുന്നു.

അതവനാ...മൂന്നാമന്‍...

പുലര്‍ച്ചെ മുതല്‍ എന്നതാന്ന് അറിയത്തില്ല, ചെറുക്കനു വല്ലാത്ത വയറിളക്കം. പറമ്പിലോട്ട് ഒാടുന്നതാ... പോയിട്ട് വന്നാല്‍ അഞ്ചുമിനറ്റു കഴിയും മുന്‍പ് വീണ്ടും പോണം. എന്താണു സംഭവിച്ചതെന്നറിയില്ല, എന്തോ വയറ്റില്‍ പിടിക്കാത്തതു കഴിച്ചതാ പ്രശ്നമെന്നു തോന്നുന്നു. പാവം എന്റെ കൊച്ചിന് ഒന്നും വരുത്തരുതേ ദൈവമേ....

ഭാര്‍ഗവിച്ചേട്ടത്തിയുടെ പ്രാര്‍ഥന ദൈവം കേട്ടോ എന്നറിയില്ല. അതിനു മുന്‍പേ കേശവന്‍ ചേട്ടന്‍ മൂന്നാമന്‍ എന്ന പേര് റേഷന്‍ കാര്‍ഡില്‍നിന്നു വെട്ടിക്കഴിഞ്ഞിരുന്നു!!!

Tuesday, April 22, 2008

മണിരത്നവും ഞാനും മറീനാബീച്ചും

മറ്റാരെയുമെന്നതുപോലെ, സിനിമാസംവിധായകനാവുക എന്നത് എന്റെയും ലക്ഷ്യമായിരുന്നു. പക്ഷേ സാധാരണ ആഗ്രഹങ്ങളെക്കാള്‍ അല്‍പംകൂടി കടന്നതായിപ്പോയി എന്‍റെ അംബീഷന്‍. എനിക്കു മലയാളത്തിലും തമിഴിലും ഹിന്ദിയിലും സിനിമ ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകനാവണം.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ രജനീകാന്ത്, ഹിന്ദിയില്‍ ബിഗ്ബി എന്നു തുടങ്ങി ആരോടു ചോദിച്ചാലും അപ്പം ഡേറ്റം കിട്ടുന്ന വിധം സൂപ്പര് ഹിറ്റുകള്‍ മാത്രമെടുക്കുന്ന സംവിധായകനാവണം.
അതിെനന്താണു വഴിയെന്നും എനിക്കു നന്നായി അറിയാമായിരുന്നു.

മണിരത്നത്തിന്റെ അസിസ്റ്റന്റാവുക. മണിരത്നമാവുമ്പോള്‍ തമിഴിലും ഹിന്ദിയിലും ആഴത്തില്‍ േവരുള്ളയാണാണ്. മലയാളത്തില്‍ ഫാസില്‍ മുതലുള്ള സംവിധായകരും നടന്മാരുമായെല്ലാം നല്ലബന്ധമുള്ളയാള്‍. ഹിന്ദിയില്‍ അമിതാഭ് ബച്ചനെയും തമിഴില്‍ രജനിയെയും കമലാഹാസനെയും എന്നു വേണ്ട എ.ആര്‍. റഹ്മാനെ വരെ നയിക്കുന്നയാള്‍. മണിരത്നത്തിന്റെ അസിസ്റ്റന്റാവുന്ന കൂട്ടത്തില്‍ സിനിമാട്ടോഗ്രഫര്‍ രാജീവ് മേനോന്റെ അസിസ്റ്റന്റ് കൂടിയാവണം. അപ്പോള്‍ ക്യാമറ ടെക്നിക്കുകളും വശത്താവും. കൂട്ടത്തില്‍ പരസ്യചിത്രവും ചെയ്യാം.

ഇതിനെല്ലാം ഒപ്പം മദ്രാസ് വാഴ്സിറ്റിയില്‍ പി.ജിക്കു പഠിക്കുകയും കൂടി വേണം. എന്തുകൊണ്ടും മദ്രാസില്‍ ചെന്നുപെട്ടാല്‍, മണിരത്നത്തിന്റെ അസിസ്റ്റന്റാവാന്‍ കഴിഞ്ഞാല്‍ എന്റെ കാര്യം രക്ഷപ്പെടും. - ഞാനുറപ്പിച്ചു.
എങ്ങനെ മണിരത്നത്തിന്റെ അസിസ്റ്റന്റാവും???

മണിരത്നത്തിന്റെ വീടു തപ്പിപ്പിടിക്കണം. ഇന്നാളുമൊരു ദിവസം നാനായില്‍ മണിരത്നത്തിന്റെ വിലാസം കൊടുത്തിട്ടുണ്ടായിരുന്നു. ആ പഴയ നാന വാരിക ലൈബ്രറിയില്‍ പോയി തപ്പിയെടുക്കാം. അപ്പോള്‍ വിലാസവുമായി. ഇനി, നേരെ മണിരത്നത്തിന്റെ വീട്ടിലേക്ക്.

വീടിന്റെ ഗെയിറ്റില്‍ സെക്യൂരിറ്റി ഉണ്ടാവും. അയാളോട് അറിയാവുന്ന മുറി ഇംഗ്ളീഷ് പറയാം. അല്ലേല്‍ അതുവേണ്ട, അയാളോടു പറയാന്‍ മാത്രം കുറച്ച് ഇംഗ്ളീഷ് കാണാതെ പഠിക്കാം. അങ്ങനെ അയാള്‍ എന്നെ വീട്ടിലോട്ടു കയറ്റി വിടും. അവിടെ ചെന്നു നമ്മള്‍ ഡോര്‍ബെല്‍ അടിക്കും.
ആകാംക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ജീവിതത്തിലേക്കുള്ള ആദ്യടേക്കുപോലെ നമ്മളുടെ മുമ്പില്‍ വാതില്‍ തുറക്കപ്പെടും.

കൃത്യമായി പ്ളാന്‍ ചെയ്ത സ്വപ്നങ്ങളുടെ സ്യൂട്ട്കേസ് അടച്ച്, രണ്ടാഴ്ചത്തേക്കുള്ള തുണിയും ഉടുപ്പും കിടുപ്പുമായി ഞാന്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍നിന്നു ചെന്നൈ എന്ന മദ്രാസിലേക്കു ട്രെയിന്‍ കയറി.
ട്രെയിന്‍ ചെന്നൈ സെന്‍ട്രലിലെത്തിയതു ഞാനറിഞ്ഞില്ല.
സാര്‍ റൂം വേണമാ.... വിളികളെ വകഞ്ഞുമാറ്റി ഞാന്‍ ചെന്നൈ നഗരത്തിന്റെ തിളയ്ക്കുന്ന തിരക്കുകളിലേക്കിറങ്ങി. യാത്രാക്ഷീണം മാറ്റാന്‍ ഒന്നുകുളിക്കണമെന്നുണ്ട്. അതിനു മുന്‍പു മണിരത്നത്തിന്റെ വീടു കണ്ടുപിടിക്കണം. അതിനു ശേഷം കുളിച്ച്, ഉള്ളതില്‍ പുതിയ ഉടുപ്പുമിട്ടു േനരെ കയറിച്ചെല്ലണം. മുന്‍പു സ്കൂളില്‍ പഠിക്കുമ്പോള് നാടകത്തിന് അഭിനയിച്ചതിനു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം കയ്യിലെടുത്തിട്ടുണ്ട്.

ഓട്ടോ പിടിച്ചു പോകാമെന്നു വയ്ക്കുന്നതിലും ഭേദം ഒരു ഓട്ടോ മേടിച്ചു പോവുകയാണെന്നു റേറ്റ് കേട്ടപ്പോള്‍ത്തന്നെ മനസ്സിലായി. റേറ്റിന്റെ കാര്യത്തില്‍ കൊല ചെയ്യുമെങ്കിലും തമിഴണ്ണന്മാര്‍ കൊലയ്ക്കിടയിലും സാര്‍ വിളി അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും.
മണിരത്നം എആര് റഹ്മാനുവേണ്ടി ആല്‍ബം ചെയ്യുന്ന സമയം. മറീനാ ബീച്ചാണു ലൊക്കേഷന്‍. നേരെ മറീനാ ബീച്ച്. സൂനാമി തല്ലിത്തകര്‍ക്കുന്നതിനു മുമ്പത്തെ മറീനാ ബീച്ച്.

മനസ്സില്‍ തിരക്കഥകള്‍ തിരയടിക്കുകയാണ്. മലയാളത്തില് മമ്മൂട്ടിയെയും ദിലീപിനെയും വച്ച് ഒരു സിനിമ ചെയ്യണം.

കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ അതിഥിയെപ്പോലെ ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന മമ്മൂട്ടി. നാട്ടുകാരു ചേര്‍ന്നു മോഷണക്കേസില്‍ പിടിക്കുന്ന ദിലീപ്. സസ്പെന്‍സ്, ട്വിസ്റ്റ്, പിന്നെ ക്ളൈമാക്സ്. തമാശയ്ക്കു ധാരാളം സ്ലോട്ടുണ്ട്. ദിലീപിനു മോഷണം ജന്മസിദ്ധ സ്വഭാവമാണ്. അതിെന പൊലിപ്പിക്കാം. മമ്മൂട്ടിക്കു സ്ത്രീകളോടു സംസാരിക്കാന് പേടിയാണ്, വിറ വരും. അതിനെയും പൊലിപ്പിക്കാം. മാനറിസങ്ങളുമായി.

തമിഴില്‍ രജനീകാന്തിെനയും വിജയിനെയും നായകരാക്കി സിനിമ ചെയ്യണം. പടത്തിനു പേരുപോലും ഞാനിട്ടു കഴിഞ്ഞിരുന്നു- തമിഴന്‍.

ദ്രാവിഡ പ്രസ്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തും സ്വദേശത്തുമായി നടക്കുന്ന കഥ. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തി വേണം ലൊക്കേഷന്‍ എന്നു പോലും മനസ്സിലുണ്ട്. സുജാതയെക്കൊണ്ടു ഡയലോഗ് എഴുതിക്കണം.

ഹിന്ദിയില്‍, മുംബൈ മാരത്തണിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ. അമിതാഭ്ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ വേണം.

മറീനാ ബീച്ചിലെത്തി. വലിയ തിരക്കൊന്നുമില്ല. ഇവിടെ എവിടെയായിരിക്കും ആല്‍ബം ഷൂട്ടിങ്. എ.ആര്‍. റഹ്മാന്‍, മണിരത്നം.... ഹൊ....

പൊലീസിനെ കണ്ടു, ആള്‍ക്കൂട്ടം കണ്ടു.

േനരെ ചെന്നു.

പൊലീസിനോട് ഇംഗ്ളീഷ് പറഞ്ഞു.

പുള്ളിക്കാരന്‍ സല്യൂട്ടടിച്ചില്ലെന്നേയുള്ളൂ.

മണിരത്നത്തെ കണ്ടു. കാര്യം പറഞ്ഞു. മണിരത്നം എന്തോ ആലോചിക്കുന്നതു പോലെ തോന്നി. ഈ സമയം ഞാന്‍ ദൈവത്തെ വിളിച്ചു.

തൊട്ടടുത്ത നിമിഷം മണിരത്നം എന്നെ വിളിപ്പിച്ചു.

തമിഴ് ?

കൊഞ്ചം കൊഞ്ചം.

എഴുത്തു തെരിയുമാ...

ഇല്ല.

കണ്‍ടിന്യൂവിറ്റി എഴുതണം.

ഇംഗ്ലീഷിലെഴുതാം സാര്‍.

ഓകെ. ഇറ്റ്സ് ഗുഡ്, ഇനഫ്.

മണിരത്നം ഹാപ്പി. അടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു നോട്ട്ബുക്ക് എടുത്തു എന്റെ കയ്യില്‍ത്തന്നു. അവിടെനിന്ന ഒരു പാണ്ടിയെ വിളിച്ചു.

പാണ്ടിയും അസിസ്റ്റന്റാണ്. അവന് ഇംഗ്ളീഷ് അറിയത്തില്ലായിരിക്കും. അതാണ് എന്നോടുള്ള നോട്ടത്തില്‍ത്തന്നെ അസൂയയുണ്ട്.

ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവന്‍ എന്തൊക്കെയോ കൊടും തമിഴില്‍ പറഞ്ഞു. അവിടെ ഓരോ സീനിലും നില്‍ക്കുന്നവരുടെ ചെരിപ്പിന്റെ നിറവും മോഡലും മുതല്‍ കയ്യേലെയും തലയിലെയും റബര്‍ബാന്‍ഡിന്റെ വരെ നിറം എഴുതുന്ന പണിയാണുകിട്ടിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്നു പേരും.

കഷ്ടപ്പെടാതെ ജീവിതവിജയമില്ലല്ലോ... ദീര്ഘനിശ്വാസത്തോടെ ഞാന്‍ പണി തുടങ്ങി.

കമലാഹാസനെ വച്ച് ഒരു സീനാണെടുക്കുന്നത്. എത്രയെടുത്തിട്ടും ശരിയാവുന്നില്ല. തിരയടിക്കുമ്പോള്‍ കമലാഹാസനു പേടി. നായകനിലും ഇന്ഡ്യനിലുമൊക്കെ വല്യ വില്ലത്തരം കാട്ടിയ ചങ്ങാതിയാണ്. തിര കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്രേ....

മണിരത്നം മടുത്തു. ആക്ഷന്‍, കട്ട് പറഞ്ഞു വായിലെ വെള്ളം പറ്റിക്കാണും.
ഡായ്, നീ ഇങ്ക വാ...ഷോട്ട് ഫൈന്‍ പണ്ണാമോ എന്നു നോക്ക്....

ദൈവമേ...മണിരത്നം എന്നെയാണു വിളിക്കുന്നത്.
പുള്ളിക്കാരന്‍ മടുത്തു. രാവിലെ ജോയിന്‍ ചെയ്ത വെറുമൊരു ഏഴാംകൂലിയായ അസിസ്റ്റന്റിനോട് ഷോട്ടെടുക്കാന്‍...

എന്റെ കയ്യും കാലും വിറച്ചു.

ഞാന്‍ മണിരത്നത്തിന്റെ മുന്നില്‍ച്ചെന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മണിരത്നം ചിരിച്ചു. എന്നിട്ട്, നേരെ, കാമറയിലേക്കു വിരല്‍ ചൂണ്ടി.

ധൈര്യം സംഭരിച്ച് ഞാന്‍ കാമറയ്ക്കു സമീപത്തേക്കു ചെന്നു.

കമലാഹാസന്‍ റെഡി. ലൈറ്റ്സ് റെഡി.

ഞാന്‍ മുരടനക്കി ശബ്ദം റെഡിയാക്കി. കാമറാമാന്‍ റെഡി.

റോളിങ്...ക്ളാപ്..

ഞാന്‍ വിളിച്ചു പറ‍ഞ്ഞു... ട്രോളി....... ആക്ഷന്‍....!!!

കമലാഹാസന്‍ നടന്നു തുടങ്ങി. തിരവന്നു. കമലാഹാസന്‍ തിരക്കൈകളെ കീറിമുറിച്ച്, ബീച്ചിലൂടെ നടപ്പുതുടരുന്നു.....ട്രോളിയും...

കട്ട്.....
കട്ടോ????

ഞാനല്ലാതെ ആരാണു കട്ട് പറഞ്ഞത്? ഞാന്‍ സംവിധായകനായിരിക്കുമ്പോള്‍ വേറെയൊരാള്‍ കട്ടു പറയാന്‍ പാടില്ലല്ലോ!! അതു മണിരത്നമാണെങ്കിലും ശരി ഞാന്‍ സമ്മതിക്കില്ല.

ഞാന്‍ തിരഞ്ഞുനോക്കി, ആരോ കട്ട് പറഞ്ഞിരിക്കുന്നു.

കാമറ ഓഫാക്കി, ക്യാമറാമാന്‍ സിഗററ്റെടുത്തു കത്തിച്ചു. എനിക്കു ദേഷ്യം വന്നു. ഷോട്ടാണേല്‍ തീര്‍ന്നിട്ടില്ല. ഞാന്‍ മണിരത്നത്തെ നോക്കി. മണിരത്നം വേറെയെങ്ങോട്ടോ നോക്കിയിരിക്കുകയാണ്. വര്‍ത്തമാനം പറയാന്‍ ആരാണ്ടൊക്കെ ചുറ്റുംകൂടിയിട്ടുണ്ട്.

ദൈവമേ, ഇനി റീടേക്ക് എടുക്കേണ്ടി വരുമല്ലോ!!!

കമലാഹാസനോട് ഞാനിനി എന്തു പറയും?

അയ്യോ!!!!

കമലാഹാസന്‍ കട്ട് പറ‍ഞ്ഞതു കേട്ടിട്ടില്ല. മൂപ്പരു നടപ്പു തുടരുകയാണ്. ട്രോളി റേഞ്ച് കഴിഞ്ഞും കമലാഹാസന്‍ നടപ്പുനിര്‍ത്താന് ഉദ്ദേശമില്ല.

സാര്‍... ഇങ്കെ കട്ട് പറഞ്ചു, അങ്കെ നിക്കുങ്കോ....

അറിയാവുന്ന സംഘകാല തമിഴ് വായില്‍വന്നത് അപ്പടി കാച്ചിയിട്ടും രക്ഷയില്ല. കമലാഹാസന്‍ ഒന്നും കേള്‍ക്കുന്നില്ല.

കമലാഹാസന്‍ കടല്‍ത്തീരത്തുനിന്ന് തിരിഞ്ഞ് കടലിലേക്കു നടക്കാന്‍ തുടങ്ങി. എന്റെ ചങ്കിടിച്ചു.

കര്ത്താവേ പണിയായി. ഇതിയാനു നീന്തറിയാമോ? അല്ലേലു‍ം കടലില്‍ചെന്നിട്ട് എന്നാ നീന്താന്‍???

ഏറ്റെടുത്തപ്പോള്‍ത്തന്നെ സംഗതി കുരിശായി. കമലാഹാസനണ്ണോ അവിടെ നിക്കാന്‍...

നിക്കാന്‍... സ്റ്റോപ്പ്

എവിടെ???? ഒരു രക്ഷയുമില്ല.
കമലാഹാസന്‍ തിരകള്‍ക്കിടയിലേക്കു നടന്നിറങ്ങുന്നതു കാണാന്‍ ശക്തിയില്ലാതെ ഞാന്‍ കണ്ണടച്ചു പൊട്ടിക്കരഞ്ഞു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ കടല്‍ ശാന്തം. കമലാഹാസനെപ്പോയിട്ട് മരുന്നിന് ഒരു ശ്രീനിവാസനെപ്പോലും കാണാനില്ല.

ഞാന്‍ പേടിയോടെ തിരിഞ്ഞു നോക്കി.

എന്റമ്മേ... അവിടെ സെറ്റും കാമറയും മണിരത്നവുമൊന്നുമില്ല.
എല്ലാം അടുത്ത നിമിഷം അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ മാത്രം മറീനാ ബീച്ചില്‍ ഏകനായിരിക്കുന്നു.

ഇത്രയും പേരെ കാണാതായതിനു ഞാന്‍ സമാധാനം പറയേണ്ടി വരുമെന്നുറപ്പ്.

മറീനാ ബീച്ചില്‍നിന്നു ഞാനോടി. എത്രയും വേഗം നാട്ടിലെത്തണം. കാലു ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണില്‍ ചെരിപ്പുപേക്ഷിച്ച് ഞാനോട്ടം തുടര്‍ന്നു.

ഓടിയോടി ഞാന്‍ വീട്ടിലെത്തി. നേരെ കട്ടിലില്‍ കേറി കിടന്നു. കണ്ണടച്ചു. ഉറങ്ങിപ്പോയി.

പിന്നീടിപ്പോളാണു കണ്ണുതുറന്നത്. കണ്ണുതുറന്നു എന്നതു സത്യമാണ്. അതുകൊണ്ടാണല്ലോ കണ്ണുതുറന്നു എന്നു മനസ്സിലായത്.

പതിയെ കട്ടിലില്‍നിന്നെഴുന്നേറ്റു. സംഭവിച്ചതെല്ലാം സ്വപ്നമായിരുന്നെന്ന് ആശ്വസിച്ചുകൊണ്ട് ഞാന്‍ പതിെയ മുറിക്കു പുറത്തേക്കിറങ്ങും നേരത്താണ് ഒരുസാധനം ശ്രദ്ധയില്‍പ്പെട്ടത്...
എന്റെ ഒരു ചെരിപ്പു മാത്രം. വലത്തുകാലിലെ ചെരിപ്പുകാണാനില്ല.

എനിക്കു ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. ഞാന്‍ വീടും മുറ്റവും പറമ്പും മുഴുവന്‍ ആ ചെരിപ്പുതപ്പി നടന്നു. എന്റെ ചെരിപ്പു കണ്ടില്ല.
സ്വപ്നത്തില് കണ്ട മറീനാ ബീച്ചില്‍ വച്ച് കാലില്‍നിന്ന് ഒരു ചെരിപ്പ് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുണ്ട്.

പക്ഷേ, അതുമിതും എങ്ങനെ ശരിയാവും??

എനിക്കു ദേഷ്യം വന്നു. ദേഷ്യം അങ്ങനെ വന്നു കൊണ്ടിരിക്കെ ഞാന്‍ ഉറക്കെ അലറി...

ആരെടാ എന്റെ ചെരിപ്പു കൊണ്ടുപോയത്?????

മര്യാദയ്ക്കു ചെരിപ്പുതരാന്‍....
ഇങ്ങനെ അലറിക്കൊണ്ടാണ് ഇന്നു രാവിലെ ഞാന്‍ കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റത്...

ഭാഗ്യത്തിന്, ചെരിപ്പു രണ്ടും കട്ടിലിന്റെ ചുവട്ടില്‍ത്തന്നെയുണ്ടായിരുന്നു!!!

Thursday, April 17, 2008

ചാക്കോച്ചി വെഡ്സ് റീത്ത (ദേവു വൊളന്തേ....)

നമ്മള്‍ നടന്നു വരുമ്പോള്‍ വഴിയില്‍ വിലങ്ങനെ വെയില്‍ കൊണ്ടുകിടക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്? എന്തു ചെയ്യണം???

ഞാനാണേല്‍ പതുങ്ങിച്ചെന്ന് വാലേല്‍പ്പിടിച്ച് എടുത്തു നിലത്തലക്കും. എന്നിട്ട് ആനയെക്കാള്‍ പൊക്കത്തില്‍ ചുഴറ്റിയെറിയും. പരലോകത്തേക്കു വിസ കിട്ടിയ വിവരം പാമ്പു പോലും അറിയുവേല.... -സത്യം...!!

നമ്മള്‍ രാത്രി അല്‍പം വൈകി വീട്ടിലോട്ടു ചെല്ലുമ്പോള്‍ അതാ അവിടെ കള്ളന്‍ പതുങ്ങിനിന്നു നമ്മുടെ വീടിന്‍റെ ജനല്‍ക്കമ്പി വളയ്ക്കുന്നു... എന്തു ചെയ്യണം?

പതിയെ പതുങ്ങിച്ചെന്ന്, അവന്റെ ആറാംവാരി കൂട്ടി പൂട്ടിടണം. എന്നിട്ടു വലത്തുകാലുയര്‍ത്തി നാഭിപ്രദേശം നോക്കി ഒറ്റക്കുത്ത്, അടുത്ത സെക്കന്‍ഡില്‍ അവന്‍ കരയും, ആ നിമിഷം താടിക്കു തട്ടണം, പൊളിച്ച വായും നീട്ടിയ നാക്കും കൂട്ടിയിടിക്കും. ബോധം പോകും. പിന്നെയെത്ര എളുപ്പം!!!!-

ഞാനിതൊക്കെ എത്ര കണ്ടിട്ടുള്ളതാ???

ഇതായിരുന്നു ചാക്കോച്ചി. പോത്തുംകാട്ടില്‍ ചാക്കോച്ചി. എന്തിനും ഏതിനും ധൈര്യം ചാക്കോച്ചിയുടെ നാവിന്‍തുമ്പത്താണ്. ആകാശം ഇടിഞ്ഞുവീണാലും തട്ടുകേടു പറ്റാതെ നില്‍ക്കാനുള്ള സൊല്യൂഷന്‍ ചാക്കോച്ചിയുടെ കൈവശമുണ്ടായിരിക്കും.

പറഞ്ഞു വരുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെയും പുലിക്കാട്ടില്‍ ചാര്‍ളിയുടെയും മൂത്ത സഹോദരനോളം പോന്ന ധൈര്യം. ശരീരമാണേലും അത്രയും വരും. ദുര്‍മേദസു പിടിച്ച് വയറിനിരുവശത്തും അല്‍പം പശള തൂങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ഉഗ്രന്‍ സ്റ്റീല്‍ ബോഡി.

കൊമ്പന്‍ മീശയാവാനുള്ള ഒരുക്കത്തോടെ വളരുന്ന തകര്‍പ്പന്‍ മീശ. വീതുളി കൃതാവ്, ഉണ്ടക്കണ്ണ്.... ഐവി ശശിയോ ജോഷിയോ ഷാജി കൈലാസോ കണ്ടാല്‍ അപ്പോ വിളിച്ച് വില്ലന്‍ വേഷമേല്‍പിക്കാന്‍ തക്ക എല്ലാ വിധ ഗുണഗണാദികളും കൈമുതലായുള്ളവന്‍.

ചാക്കോച്ചി ഭരണങ്ങാനത്തിന്റെ അഭിമാനമായിരുന്നു. പണ്ടൊരിക്കല്‍ ഉച്ചനേരത്തു സൈക്കിളു ചവിട്ടി വരുമ്പോള്‍ പിന്നാലെ വന്ന പട്ടിയെ കണ്ടു പേടിച്ചു ചാക്കോച്ചി സൈക്കിള്‍ അടുത്തുകണ്ട പള്ളക്കാട്ടിലെറിഞ്ഞു വീട്ടിലേക്കു പാഞ്ഞിട്ടുണ്ട്.അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.

പിന്നീടൊരിക്കല്‍, നാട്ടിലെ അറിയപ്പെടുന്ന റൗഡിയായ വണ്ടാളന്‍ ദേവസ്യാപ്പി എന്നാടാ വിശേഷം എന്നു ചോദിച്ചതിന് ടിയാന്‍ നിക്കറില്‍ മുള്ളിയിട്ടുമുണ്ട്. അതുപക്ഷേ സ്വകാര്യ സംഭവമാണല്ലോ. പുറത്തറിയും മുമ്പ് വീട്ടിലെത്തിയതിനാല്‍ ചാക്കോച്ചിയുടെ ഇേമജിന്റെ ഇനാമല്‍ ഇളകിയില്ല.

അതങ്ങനെ പോകും. എന്നുവച്ചു ചാക്കോച്ചി പേടിക്കാരനായിരുന്നില്ല. കുറഞ്ഞപക്ഷം ചാക്കോച്ചിക്കെങ്കിലും താനൊരു ധൈര്യശാലിയാണെന്ന വിശ്വാസമുണ്ടായിരുന്നു.
ആ ധൈര്യമായിരിക്കാം ചാക്കോച്ചിയെ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടന്റെ മൂത്തമകള്‍ റീത്തയെ പ്രണയിക്കാന് പ്രേരിപ്പിച്ചത്.


ഇറച്ചിക്കട പോലെത്തെ ശരീരമുള്ള ചാക്കോച്ചിയോട് റീത്തയ്ക്കു പ്രണയം തോന്നിപ്പോവുക സ്വാഭാവികം. എത്ര ദുര്‍ബലമാണെങ്കിലും ഇളകാതെ നില്‍ക്കാന്‍ റീത്തയുടെ മനസ്സ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒന്നുമല്ലല്ലോ.

എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും കൃത്യമായി ഓരോ കിലോ പശള വാങ്ങിക്കാന്‍ പൊയ്ക്കൊണ്ടിരുന്ന ചാക്കോച്ചി അന്ത്രോസു ചേട്ടന്റെ പറ്റുപുസ്തകത്തിനൊപ്പം റീത്തയുടെ ഹൃദയത്തിലും കയറിപ്പറ്റി. മഹാധൈര്യശാലിയായ ചാക്കോച്ചിക്ക് അന്ത്രോസു ചേട്ടനോടു ബഹുമാനമുണ്ടായിരുന്നു.

അതുമൂലം, അദ്ദേഹം വരുന്ന വഴിയില്‍ എതിരെ നടക്കാന്‍ ചാക്കോച്ചി ഇഷ്ടപ്പെട്ടിരുന്നില്ല. അന്ത്രോസുചേട്ടനോടു നേരിട്ടു സംസാരിക്കുന്ന കാര്യത്തിലും ചാക്കോച്ചിക്കു നാണമായിരുന്നു. അതുകൊണ്ട് വഴിയില്‍ പിടിച്ചു നിര്‍ത്തി പറ്റുകാശു ചോദിക്കുന്നതിനും മുമ്പോ പത്തോ പതിനഞ്ചോ കൂടുതലിട്ടു പ്രശ്നം സോള്‍വു ചെയ്യുന്നതില്‍ ചാക്കോച്ചി അതിവിദഗ്ധനായിരുന്നു.

റീത്തയോടുള്ള പ്രണയകാര്യത്തില്‍ ചാക്കോച്ചി അതീവ വിശുദ്ധനായിരുന്നു. ചെറുപ്പത്തിലേ പ്രണയം മനസ്സിലുരുകി നിന്നതിനാലാവണം, ബെര്ളിയെപ്പോെല, സത്യന്‍ അന്തിക്കാടിനെപ്പോലെ ചാക്കോച്ചിയും കളളുകുടി ശീലമാക്കിയില്ല. പുകവലി ശീലമാക്കിയില്ല. ചീട്ടുകളി പതിവാക്കിയില്ല.

പള്ളിയില്‍ പോക്കും ഇറച്ചിക്കടയില്‍ ഇറച്ചിവാങ്ങാനും റീത്തയെ കാണാനും പോക്കും മാത്രമായിരുന്നു ചാക്കോച്ചിയുടെ ആകെയുള്ള എന്റെര്‍ടെയ്ന്മെന്റുകള്‍. അല്ലാത്ത നേരങ്ങളില്‍ ചാക്കോച്ചി മനോരാജ്യങ്ങളില്‍ മുഴുകി മുത്ത്, മുത്തുച്ചിപ്പി, വചനോല്‍സവം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്‍റെ ഹൃദയം തിരഞ്ഞു നടന്നു.

പ്രായം ഇരുപതിന്റെ അന്ത്യഘട്ടങ്ങളോട് അടുക്കുന്ന കാലം വരെ ചാക്കോച്ചിക്ക് ഒരു മാറ്റവുമുണ്ടായില്ല. അന്ത്രോസു ചേട്ടന്റെ മകളെ പ്രേമിക്കുന്നവന്‍ എന്നതിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചാക്കോച്ചിക്കു മതിപ്പേറെയായിരുന്നു. രഹസ്യമായും പരസ്യമായും ചാക്കോച്ചിയെ ആരാധിക്കാന്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു.

നാട്ടുകാരുടെ ആരാധന പരസ്യമായതോടെയാണ് വളരെ വൈകി അന്ത്രോസുചേട്ടന്‍ വിവരമറിയുന്നത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ. നാട്ടുകാരില്‍ ആരുടെയേലും ഭാര്യ പിണങ്ങിപ്പോയാലോ, മക്കള് ഒളിച്ചോടിയാലോ എല്ലാവരും അതിവേഗമറിയും. സ്വന്തം ഭാര്യ മതിലുചാടുന്നതും മക്കള്‍ പ്രേമിച്ചു തളിര്‍ക്കുന്നതും എല്ലാവരും അവസാനമേ അറിയാറുള്ളൂ. ആ ദുര്യോഗം അന്ത്രോസു ചേട്ടനുമുണ്ടായി. സംഭവം കേട്ടപാടെ, അന്ത്രാക്സുവന്ന കാളയെപ്പോലെ അന്ത്രോസുചേട്ടന്‍ താടിയും തടവിയിരുന്നുപോയി.

അടുത്ത നിമിഷം യാഥാര്‍ഥ്യം വീണ്ടെടുത്ത അദ്ദേഹം കാളയുടെ പശള വെട്ടുന്ന കത്തിയെടുത്ത് എളിയില്‍ തിരുകി. അതിവേഗം വീട്ടില്‍നിന്നിറങ്ങി നടക്കുന്ന അപ്പനെ കണ്ടതേ റീത്തയുടെ നെഞ്ചുരുകി.

തന്റെ പ്രിയതമനെ അപ്പന്‍ കശാപ്പു ചെയ്യും. നാളെ ചാക്കോച്ചിയുടെ കയ്യും കാലും തോട്ടത്തില്‍ കാടികുടിച്ചുനില്‍ക്കുന്ന കാളയ്ക്കൊപ്പം നാട്ടുകാരു മേടിച്ചുകൊണ്ടുപോയി മപ്പാസുവച്ചടിക്കും. - ഹെന്റെ ദൈവമേ....

ആ വിളി ദൈവം കേട്ടു. അന്ത്രോസുചേട്ടന്‍ മൂക്കുകയറും പൊട്ടിച്ചു വരുന്നതു നേരത്തെയറിഞ്ഞ ചാക്കോച്ചി, ഉള്ള ധൈര്യം ചാക്കിലാക്കി അതിവേഗം നാടുവിട്ടു. ഭാവി അമ്മായിപ്പനോട് അവിവേകം കാട്ടുന്നതു ശരിയല്ലെന്നു ചാക്കോച്ചിക്കറിയാമായിരുന്നു.

അമ്മായി അപ്പന്‍ പാവമായിരിക്കാം,പക്ഷേ അരയിലിരിക്കുന്ന കൊടുവാള്‍ ഏതിനമായിരിക്കുമെന്ന് ആരുകണ്ടു??!!!

അന്ത്രോസുചേട്ടന്‍ ഭരണങ്ങാനം കവലയിലെത്തിയപ്പോളേക്കും ചാക്കോച്ചി മുത്തോലിക്കവല കടന്നിരുന്നു.

ഇനിയെന്റെ മോളെ വളച്ചാല്‍ നിന്നെ ഞാന്‍ തട്ടുെമടാ എന്ന് ആകാശത്തേക്കു നോക്കിയലറി അന്ത്രോസുചേട്ടന്‍ തിരികെ വീട്ടില്‍പ്പോന്നു.

മഠത്തില്‍ വിട്ടാലും നിന്നെ ആ കാലമാടനെക്കൊണ്ടു കെട്ടിക്കില്ലെടി ശവമേ എന്നു റീത്തയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

റീത്തയ്ക്കു സങ്കടമായി. റീത്തയുടെ സങ്കടം പിറ്റേന്ന് അറക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോത്തിന്റെ സങ്കടത്തേക്കാള്‍ വലുതായിരുന്നു.

പോത്തിന്റെ സങ്കടം കണ്ടുനിന്നാല്‍ വീട്ടില്‍ അടുപ്പുപുകയില്ലെന്നറിയാമായിരുന്ന അന്ത്രോസു ചേട്ടനു റീത്തയുടെ സങ്കടവും സമാനമായിരുന്നു.
ചാക്കോച്ചിയെ കെട്ടിയില്ലെങ്കില്‍ ഉത്തരത്തില്‍ കെട്ടിചാവുമെന്നു റീത്ത ഭീഷണി മുഴക്കി. അതിനു പറ്റിയ കയറ് നാലുകെട്ട് അന്ത്രോസു ചേട്ടന്‍ പിറ്റേന്നു വീട്ടില്‍ മേടിച്ചു വച്ചു.

വിഷം കഴിച്ചു മരിക്കുമെന്നു പ്രഖ്യാചിച്ചതിനു പിറ്റേന്ന് പനാമറും എലിവിഷവും ഡസന്‍ കണക്കിന് അന്ത്രോസുചേട്ടന്‍ വീട്ടിലെത്തിച്ചു.

റീത്തയുടെ നിയന്ത്രണം വിട്ടു. അപ്പന്‍ അങ്ങനെ കളിക്കേണ്ട.

ഞാന്‍ ട്രെയിനിനു തല വച്ചു ചാകും....!!!

സ്വന്തമായി ട്രെയിന്‍ മേടിക്കാന്‍ ആംപിയറില്ലാത്ത അന്ത്രോസുചേട്ടന്‍ അതുകേട്ടു താടിക്കു കൈകൊടുത്തിരുന്നു. താടിതടവിയിരുന്നു. പിന്നെ ഇരുന്നു താടിതടവി. അതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഇതേസമയം, അന്ത്രോസു ചേട്ടനെക്കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ അയവിറക്കി, റീത്തയെ എങ്ങനെ തട്ടിയെടുക്കുമെന്നാലോചിച്ച്, ആകെയുള്ള അമ്മാച്ചന്റെ തട്ടിന്‍പുറത്തു കഴിഞ്ഞുകൂടുകയായിരുന്നു ചാക്കോച്ചി.

നിനക്ക് അവളെ വിളിച്ചിറക്കിക്കൊണ്ടു വരാന്‍ ധൈര്യമുണ്ടോടാ???
അമ്മാച്ചന് ഗത്യന്തരമില്ലാതെ മരുമകനോടു ചോദിച്ചു.

ഇല്ല, അതുപിന്നെ ഉണ്ട്, ഉണ്ടില്ല...

എന്തോന്ന്? എടാ അവളെ വീട്ടില്‍നിന്നു വിളിച്ചിറക്കാന്‍ ധൈര്യമുണ്ടോന്ന്...??

അതുപിന്നെ, അവളുടെ അപ്പന്‍, വെട്ടുകത്തി....

പ്രേമിക്കണം, പിന്നെ അവളെ കെട്ടണം, വെട്ടുകത്തി പേടിയും....

അതല്ല.....

പിന്നെ????

വേറെയെന്തെങ്കിലും വഴി???

വേറെന്തു വഴി? അവളോടു വീട്ടില്‍നിന്നിറങ്ങി വരാന്‍ പറഞ്ഞാല്‍ വരുമോ?

വരും..

എന്നാല് അതു ചെയ്യ്???

അതുപക്ഷേ എങ്ങനെ പറയും- ചാക്കോച്ചി വിയര്‍ത്തു....

അവളോടു പറയണം

അതു നടക്കില്ല, അവളു വീട്ടുതടങ്കലിലാ...

ഹതു ശരി.

അവളുടെ വീട്ടിലാരാ വേറെയുള്ളത്??

അവളുടെ അപ്പന്‍

അതല്ലാതെ വേറെയാരുമില്ലേ?

ഉണ്ട്. ആങ്ങള....

ഓ... അതു ശരി. അപ്പനും ആങ്ങളയും ചേര്‍ന്ന് അവളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകാണല്ലേ... നമുക്കുപൊലീസില്‍ പരാതിപ്പെടാം. ഹേബിയസ് കോര്‍പ്പസ് എന്നോമറ്റോ എന്തോ സംഗതിയുണ്ട്.... വക്കീലിനെയും ഒന്നു കാണാം- അമ്മാച്ചന്‍ ആക്ടീവായി....

ചാക്കോച്ചി വിലക്കി- അതു വേണ്ട...

പിന്നെ? നിനക്കവളെ കെട്ടേണ്ടേ???

ഞാന്‍ ആങ്ങളയെ ഒന്നു വിരട്ടി നോക്കാം....

ഓഹോ... അപ്പന്റെ വെട്ടുകത്തിപേടിയുള്ളവനാ ഇനി ആങ്ങളയെ വിരട്ടാന്‍ പോകുന്നത്. അപ്പന്‍ ഇതാ ജാതിയെങ്കില്‍ ആങ്ങളെയന്തു കനമായിരിക്കും???

ഇച്ചിരി മുറ്റാ അമ്മാച്ചാ...അതു സാരമില്ല, പണ്ടു ഞാനവനിട്ട് ഒന്നു പൊട്ടിച്ചുട്ടുള്ളതാ....

മരുമകന്റെ ആ പറച്ചിലില്‍ അമ്മാച്ചന്‍ അശേഷം വിശ്വാസം കൊണ്ടില്ല. എങ്കിലും, കെട്ടുന്നതും പിന്നെ ഞൊട്ടുകൊള്ളേണ്ടതുമൊക്കെ മരുമകന്‍ തന്നെയാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം എതിര്ത്തില്ല....

എന്നാല്‍ വേണ്ടതു ചെയ്യ്.... അമ്മാച്ചന്‍ ഓര്‍ഡറിട്ടു.

അടുത്ത നിമിഷം അ വിടെയുണ്ടായിരുന്ന തന്റെ സമപ്രായക്കാരായ അമ്മാച്ചന്‍കൊച്ചുങ്ങളെയും അമ്മാച്ചനെയും അമ്മായിയെയും ഭിത്തിയില്‍ തൂങ്ങുന്ന വല്യപ്പന്റെ ഫോട്ടോയെയും സാക്ഷിയാക്കി ചാക്കോച്ചി ഫോണെടുത്തു കറക്കി.

അപ്പുറത്തു ബെല്ലടിച്ചു...

ഫോണെടുത്തതു അന്ത്രോസു ചേട്ടന്‍...

ലേശമൊന്നു വിറച്ചെങ്കിലും അതു വിദ്യയാക്കി, സ്വരം മാറ്റി ചാക്കോച്ചി ചോദിച്ചു...

അവുസേപ്പില്ലേ അവിടേ??

ഉണ്ട്, ആരാ??

സുഹൃത്താ, പേര് പോത്തന്‍...

കൊടുക്കാം.

ആ....

അവുസേപ്പ് ഫോണെടുക്കാന്‍ അല്‍പസമയം വൈകി.
ചാക്കോച്ചി വിയര്‍ത്തുകഴിഞ്ഞിരുന്നു.
അല്‍പസമയം കഴിഞ്ഞു. അപ്പുറത്തൊരു ഹലോ ശബ്ദം.
ചാക്കോച്ചി ഒന്നിളകി.

അവുസേപ്പാണോടാ...

ആന്നേ....


നീയെന്നാ എടുക്കാവായിരുന്നെടാ ശവമേ?

(ചാക്കോച്ചിയുടെ അമ്മാച്ചന്‍ മരുമകന്റെ പെട്ടെന്നുണ്ടായ ധൈര്യമോര്‍ത്ത് മൂക്കത്തു വിരല്‍ വച്ചു. )

ഞാന്‍ പോത്തിനെ തീറ്റുവായിരുന്നു... അതിനെ അപ്പനെ പിടിച്ചേല്‍പിച്ചിട്ടാ ഫോെണടുക്കാന്‍ വന്നത്.

അപ്പോള്‍ നിന്റെ അപ്പനിപ്പം പോത്തിന്റെ കൂടെ പറമ്പിലാണോ?

അതെ..

ചാക്കോച്ചിക്കു ധൈര്യം ഇരട്ടിയായി.

ഞാനാരാന്നു മനസ്സിലായോടാ??

ഉവ്വ, ആദ്യത്തെ തെറി കേട്ടപ്പോളേ പിടികിട്ടി.

ആ... നിന്റെ പെങ്ങളെന്തിയേ???

അപ്പുറത്തുണ്ട്.

ഞാന്‍ അവളെ കെട്ടും.

ഉവ്വ....

എന്നാടാ ????

അപ്പന്‍ സമ്മതിക്കുവേല... ഞാനും....

നിങ്ങടെ സമ്മതം എനിക്കാവശ്യമില്ല. ഞാന്‍ കെട്ടിയിരിക്കും.

താന്‍ ഞൊട്ടും...

പ്ഫ ചെറ്റേ.... ഒറ്റച്ചവിട്ടിനു നിന്റെ നടുവുഞാനൊടിക്കും...
ആവേശത്തിനു ചാക്കോച്ചി ചവിട്ടി, അടുത്തുകിടന്നസ്റ്റൂളിന്റെ കാലൊടിഞ്ഞു.

!(#ങഊ&)())൹ഐ൹൹ഐ൹ഐ൹ഭ&^^^^ഊ(ഐ^ഊ)ഐ)ഐ൹൹!ഔ

ഞാനെന്തു വേണമെന്നാ പറയുന്നത്??- അവുസേപ്പു വിനീതനായി.

(അതുകേട്ട് അമ്മാച്ചനും പരിവാരവും ചാക്കോച്ചിയുടെ അപാരധൈര്യത്തില്‍ ഗദ്ഗദകണ്ഠരായി)

ചാക്കോച്ചി തണുത്തു

ഞാന്‍ പറയാം. നാളെ ഞായറാഴ്ച. നീ പെങ്ങളെയും കൂട്ടി പള്ളിയില്‍ വരണം. നിന്റപ്പനുംകൂടെ വരുമെന്നറിയാം. അതുകൊണ്ട് അന്നേരം ഒളിച്ചുകളിയൊന്നും വേണ്ട. കുര്‍ബാന കൊടുക്കാന്‍ നേരമാകുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കും. അപ്പോള്‍ പതിയെ പള്ളിയില്‍ നിന്നിറങ്ങി മണിമാളികയുടെ ചുവട്ടില്‍ വരാന്‍ റീത്തയോടു പറയണം.വേറെ ആരോടേലും ഇക്കാര്യം പറഞ്ഞാല്‍ നിന്നെ ഞാന്‍ കശാപ്പു നടത്തും..

ഉവ്വ..!!!

ഫോണ്‍ താഴെ വച്ച് ചാക്കോച്ചി ശ്വാസമെടുത്തു.

വല്ലതും നടക്കുവോടാ...????- അമ്മാച്ചനു സംശയം ബാക്കി.

എല്ലാം നടന്നിരിക്കും. നോക്കിക്കോ...

എന്നാലും നിന്റെ ഭാവി അളിയനോട് ഇത്രയും സംസാരിക്കാന്‍ നിനക്കു ധൈര്യമുണ്ടായല്ലോ. അപാരം. പ്രണയിക്കുന്നവരായാല്‍ ഇങ്ങനെ വേണം. അവനു നിന്നെ പേടിയുണ്ടേല്‍ നിന്റെ കാര്യം രക്ഷപ്പെട്ടു.

ഭരണങ്ങാനത്തു ചാക്കോച്ചിയെ പേടിയുള്ളവരായി ആരുമില്ലെന്നറിയാവുന്ന അമ്മാച്ചന്‍ അവസാന പ്രതീക്ഷ കൈവിടാതെ അത്രയും പറഞ്ഞവസാനിപ്പിച്ചു.

ഞായറാഴ്ച. വണ്ടിപ്പെരിയാറിനു പോകാന്‍ റെഡിയായി വണ്ടി വന്നു. ഡ്രൈവര്‍ ചാണ്ടി.

ചാക്കോച്ചിയും അമ്മാച്ചനും സംഘവും മണിമാളികയ്ക്കു പിന്നിലൊളിച്ചു.

മനോഹരമായ ഒരു സാരിയില്‍ ഒളിച്ച് റീത്ത വന്നു. റീത്തയുടെ അപ്പന്‍ ഒപ്പമുണ്ട്. അളിയനെ നേരില്‍ കണ്ടിട്ടില്ലാത്ത അമ്മാച്ചന്‍ ആയദ്ദേഹത്തിനായി തിരഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ല...

ഇനി വല്ല റൗഡികളെയുമായിട്ടായിരിക്കുമോ അവന്‍ വരിക???

തന്റെവലതുകാലു കശാപ്പുകടയില്‍ തൂങ്ങുന്നതു സ്വപ്നം കണ്ട അമ്മാച്ചന് അറിയാതെ മുള്ളാന്‍ മുട്ടി.

ആരുംവന്നില്ല. അളിയനോ അന്ത്രോസു ചേട്ടനോ ആരും...

കുര്‍ബാന കൊടുക്കുന്ന സമയം.

റീത്ത നേരെയിറങ്ങി വന്നു. ചാണ്ടി വണ്ടി ഗിയറിലിട്ടു. എല്ലാവരും കയറി. അമ്മാച്ചനും....

എല്ലാം ശുഭമാകാന്‍ പോകുന്ന സാഹചര്യത്തില്‍, അമ്മാച്ചന്‍ അതുവരെയുണ്ടായിരുന്ന ആകാംക്ഷയെ കെട്ടഴിച്ചുവിട്ടു....

അല്ല...എവിടെയാ റീത്തയുടെ സഹോദരന്‍..യെവന്റെ ഭാവി അളിയന്‍..??? ഇതെല്ലാം റെഡിയാക്കിയിട്ടു കക്ഷി മുങ്ങിയോ????

റീത്ത ചിരിച്ചു, കൂട്ടത്തില്‍ ചാക്കോച്ചിയും.

ഇല്ല അവുസേപ്പിനു പരീക്ഷയാ...- റീത്ത മൊഴിഞ്ഞു.

പരീക്ഷയോ...?- അമ്മാച്ചനു സംശയം...

അതേ....

എന്തു പരീക്ഷ???

വേദപാഠ പരീക്ഷ....

വേദപാഠമോ? അപ്പം അവുസേപ്പ്?????

അവന്‍ നാലാം ക്ളാസില്‍ പഠിക്കുവല്ലേ....- അതു പൂരിപ്പിച്ചതു ചാക്കോച്ചിയായിരുന്നു.

Friday, April 04, 2008

ആണ്ടു കുന്പസാരം


ചെയ്ത എല്ലാ തെറ്റുകളും ആദ്യം ഓര്‍ത്തെടുക്കണം.

നിസാര കാര്യമല്ലത്. ശരിക്കും പിന്നോട്ട് ആലോചിക്കണം. ആലോചിച്ച് ആലോചിച്ച് തെറ്റുകളെല്ലാം ഓര്ത്തെടുത്ത് അതിന്റെ മുന്ഗണനാ ക്രമത്തില്‍ സോര്‍ട്ട് ചെയ്യണം.

പലവിധത്തില്‍ സോര്‍ട്ട് ചെയ്യുന്നവരുണ്ട്- ആദ്യം ചെറിയ പാപം പറഞ്ഞു തുടങ്ങി ഒടുക്കം കുമ്പസാരിപ്പിക്കാനിരിക്കുന്ന അച്ചന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും വിധം ആഞ്ഞടിക്കുന്ന രീതിയാണ് ഒന്ന്. ആദ്യം മാരകങ്ങള്‍ പറഞ്ഞ് അച്ചനെ പതിയെ സമരസപ്പെടുത്തി നിസാര തെറ്റുകളില്‍ വൈന്ഡ് അപ് ചെയ്യുന്ന രീതിയാണ് അടുത്തത്.

മാരകപാപങ്ങളും നിസാരപാപങ്ങളും മിക്സ് ചെയ്ത് അവിയല്‍ പരുവത്തില്‍ അങ്ങ് അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഏതു വിധത്തിലായാലും കുമ്പസാരത്തിനു മുന്‍പ് അതെല്ലാം ഓര്‍ത്തെടുക്കുക െചറുതല്ലാത്ത പണിയാണ്. പോരാത്തതിന് എന്റെ പിഴ എന്റെ പിഴ എന്നിടയ്ക്കിടെ പറയുന്ന കുമ്പസാരത്തിനുള്ള ജപവും ചൊല്ലണം. അതു കാണാതെ പഠിക്കണേലും ബുദ്ധിമുട്ടാണ്. കുമ്പസാരം കഴിഞ്ഞ്, പ്രായശ്ചിത്തതിനു പുറമേ മനസ്താപപ്രകരണവും ചൊല്ലണം.

ഈ ബുദ്ധിമുട്ടുകളെല്ലാമോര്ത്തിട്ടാണ് ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുമ്പസാരിക്കാത്തത്- പിന്നെ, മാരകപാപങ്ങളൊന്നും ചെയ്തു ശീലമില്ലാത്തയാളായതു കൊണ്ട് അച്ചന്‍മാരും എന്നെ കുമ്പസാരിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല.

അതിനാല്‍, വീട്ടിലെല്ലാവരും ആണ്ടുകുമ്പസാരത്തിനു പോകുമ്പോള്‍ ഞാന്‍വ ീടിനു കാവലിരിക്കുകയാണു പതിവ്. കുമ്പസാരവും കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചു വരുമ്പോളേക്കും എന്തെങ്കിലും പരോപകാരം ചെയ്താല്‍ അത്രയുമായി.

അപ്പുറത്തെ പറമ്പിലെ കൊച്ചുതെങ്ങില്‍ കരിക്കുണ്ടെങ്കില്‍ അതിട്ടു കുടിക്കുക, ഇപ്പുറത്തെ പറമ്പില്‍ നിന്നു തലയെത്തിച്ച് നമ്മുടെ പറമ്പിലെ പുല്ലു തിന്നുന്ന പശുവിനെ പതുങ്ങിച്ചെന്നു കെട്ടഴിച്ചു വിടുക തുടങ്ങിയ എന്തെങ്കിലും പരോപകാര പുണ്യപ്രവര്‍ത്തികള്‍ക്കായി ആ സമയം നമുക്കു നീക്കി വയ്ക്കാമല്ലോ. കൂടുതല്‍ സമയം കിട്ടുകയാണേല്‍, ആരും എടുക്കുകേലെന്നു കരുതി അമ്മച്ചി ബൈബിളിലോ സന്ധ്യാനമസ്കാര പുസ്തകത്തിലോ ഒളിപ്പിച്ചു വയ്ക്കുന്ന കാശു മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യാം. (അതില്‍നിന്ന് ഒന്നുമെടുക്കുന്ന സ്വഭാവം എനിക്കില്ല. എനിക്കെന്തിനാ കാശ്???)

ഇക്കൊല്ലവും ആണ്ടുകുമ്പസാര കാലമായി. പള്ളിയ്ക്കു പുറത്ത്, വിശാലമായ നടയില്‍ ഞാന്‍ വെറുതെയിരുന്നപ്പോളാണ്, ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് കയ്യില്‍ കിട്ടിയ ഒരു മാസികയെക്കുറിച്ച് വെറുതെയോര്‍ത്തത്.

തൃശൂര്‍ കറന്റ് ബുക്സിന്റെ ന്യൂസ് ലെറ്റര്‍.

അതില്‍ സജീവ് എടത്താടന്‍ എന്ന പേരു കണ്ടത് പെട്ടെന്നു ശ്രദ്ധിച്ചു. സജീവ് എന്ന പേരു ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. ചീങ്കല്ലേല്‍ ഷാപ്പിലൊരു ചെത്തുകാരനുണ്ട് സജീവ്.ഭരണങ്ങാനത്തെ ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ ഓണറും ഒരു സജീവാണ്. എന്റെ കൂടെ പഠിച്ചവനുണ്ട് ഒരു സജീവ്. അയല്‍പക്കത്തുനിന്ന് ബോംബെയ്ക്കു കുടിയേറിയവനുണ്ട് ഒരു സജീവ്. അങ്ങനെ സജീവുമാര്‍ ചിരപരിചിതരാണെനിക്ക്. എന്നാല്‍ എടത്താടന്‍ എന്ന പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇടത്ത്, വലത്ത് എന്നു കേട്ടിട്ടുണ്ട്.

എടത്താടന്‍ എന്നു പറഞ്ഞാലെന്തായിരിക്കും?

പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു. ആ പേരിലെ അവലക്ഷണം എന്താണെന്നു നോക്കാന്‍ ന്യൂസ് ലെറ്ററിന്റെ താളു മറിച്ചു നോക്കിയപ്പോളാണറിയുന്നത്, കക്ഷിക്കു വിശാലമനസ്കന്‍ എന്നൊരു ഇരട്ടപ്പേരുകൂടിയുണ്ടെന്ന്. അതെനിക്ക് ഇഷ്ടമായി. വിശാലമനസ്ക്കന്‍. എന്നെപ്പോലെ വേറൊരാളെങ്കിലും കൂടി ഈ ലോകത്തുണ്ടല്ലോ. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.

കൊടകര പുരാണം എന്ന പേരില്‍ കക്ഷി ഇന്റര്നെറ്റില്‍ എഴുതിയ കഥകള്‍ കറന്റ് ബുക്സ് പുസ്തകമാക്കുന്നതിന്റെ പരസ്യവും പുസ്തകത്തിലെ ഒരുകഥയുമായിരുന്നു ന്യൂസ് ലെറ്ററില്‍. തൂലികാ സൗഹൃദം വഴി പരിചയപ്പെട്ട സുഹൃത്ത് അവസാനം കട്ടപ്പാരയായി വീട്ടില്‍വന്നു കയറുന്നതിനെ ശ്രീ വിശാലം അതിവിശാലമായി എഴുതിയിരിക്കുന്നതു വായിച്ചപ്പോഴേ എനിക്കൊരു ശ്രീനിവാസന്റെ മണമടിച്ചു. സംഗതി കൊള്ളാമല്ലോ. ഈ പുസ്തകം വായിക്കണം. തീരുമാനിച്ചു.

തീരുമാനം അവിെട നില്‍ക്കട്ടെ. അങ്ങനെ ഒരുച്ചനേരത്ത് ഓഫിസിലിരുന്നു പകല്‍ക്കിനാവു കാണുകയായിരുന്ന എനിക്ക് ഞങ്ങളുടെ ഇന്‍ഹൗസ് മെയിലില്‍ ശ്രീ ബെര്ളിയുടെ വകയൊരു മെയില്‍. അതിങ്ങനെയായിരുന്നു.

പ്രിയപ്പെട്ട സുനീഷ് സാര്‍,
മലയാളത്തില്‍ എനിക്കൊരു ബ്ളോഗുണ്ട്. ബെര്‍ളിത്തരങ്ങള്‍. സാര്‍ സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ.
എന്ന്, വിശ്വസ്തന്‍ ബെര്‍ളി.

ബ്ളോഗ് യുആര്‍എല്ലും ഒപ്പം. ഞാന്‍ ഇന്റര്‍നെറ്റിലേക്ക് ഊളിയിട്ടു. ബെര്‍ളി മുന്നില് തെളിഞ്ഞു. ആദ്യം കണ്ട കഥ- ചൊച്ചിസം. വായിച്ചു. മൊത്തത്തില്‍ ഒന്നു റീസ്റ്റാര്ട്ടായ പോലെ. ബെര്ളിയുടെ ബ്ളോഗിലെ ഓരോ പോസ്റ്റും അത്രയ്ക്ക ് ഊര്‍ജമാണ് ഇപ്പോളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന്.

ഞാന്‍ ബെര്‍ളിയെ വിളിച്ചു.

ബെര്‍ളീ, ബ്ളോഗ് കണ്ടു. എനിക്കിഷ്ടമായി.

താങ്ക്യുസാര്‍. താങ്ങളെപ്പോലെയുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്റെ മനസ്സു നിറയും. ഇതാണ് ശരിക്കും ഞങ്ങളെപ്പോലുള്ളവര്‍ക്കുള്ള അംഗീകാരം.

ഓ അങ്ങനെയൊന്നുമില്ല, എനിക്കും ഈ ബ്ളോഗെഴുത്ത് പഠിക്കണമെന്നുണ്ട്.

അതിനെന്താ സാര്‍, ഞാന്‍ പഠിപ്പിച്ചു തരാം.

ഒരുദിവസം രാവിലെ മലപ്പുറത്തുനിന്നു ഞാന്‍ കോഴിക്കോടിനു പുറപ്പെട്ടു. ബെര്‍ളിയെ കാണാന്‍, ബ്ളോഗ് എഴുത്ത് പഠിക്കാന്‍.
കോഴിക്കോട് നടക്കാവിലെ നെറ്റ് കഫേയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

മനുഷ്യനെ എട്ടായി മടക്കിയെടുത്താല്‍ അകത്തു സുഖമായിരിക്കാവുന്ന വിധമൊരു ക്യുബിക്കിളില്‍ ഞങ്ങളു രണ്ടും ഇരുന്നു.

ബെര്ളി ബ്ളോഗ് തുറന്നു. ഓരോന്നു പറഞ്ഞു തന്നു. മലയാളത്തിലടിക്കാന്‍ ഹൈഗോപിസൈറ്റും കാട്ടിത്തന്നു.
ഞാന്‍ പടപടാന്നു കാര്യങ്ങള്‍ പഠിച്ചു. മലയാളത്തില്‍ കംപോസു ചെയ്യുക മാത്രമായിരുന്നു ഏക ബുദ്ധിമുട്ട്. എങ്കിലും കഥയെഴുതാമല്ലോ എന്നോര്‍ത്തപ്പോള്‍, സംഗതി ബുദ്ധിമുട്ടായി തോന്നിയില്ല. ഇഫ് യു ചൂസ് എ ജോബ് യു ലവ്, ദെന്‍ യു വില്‍ നെവര്‍ ഹാവ് ടു വര്‍ക്ക് എന്നാണല്ലോ.

അന്നു രാത്രി ഓഫിസിലിരുന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റെഴുതി. - മീനച്ചിലാറും കൂടോത്രവും. കമന്റ് അഗ്രിഗേറ്റര്‍ അന്ന് പിന്മൊഴിയായിരുന്നു. അതു ബെര്‍ളി ശരിയാക്കിയിരുന്നു.

ആദ്യത്തെ കമന്റ് - ഓസ്ട്രേലിയയില്‍നിന്നു സാജന്റേതായിരുന്നു അത്. ആദ്യചുംബനവും ആദ്യകമന്റും ഒരിക്കലും മറക്കില്ലെന്നാണല്ലോ.( കമന്റ് ഇനി മറക്കത്തില്ല. മറ്റേത് ആരേലും തന്നാല്‍ മറക്കാതിരിക്കാം.)

പിന്നെ, എനിക്ക് ആവേശമായി. ആവേശം മൂത്ത് നാട്ടിലുള്ള സകലരെയും വേഷം കെട്ടിച്ചുബ്ളോഗില്‍ എഴുന്നള്ളിച്ചു കൊണ്ടു വന്നു. അതിന്നിടയ്ക്കാണ്, മറ്റൊരു പ്രിയപ്പെട്ടവന്‍ അനൂപ് എന്നെ ഫോണില് വിളിക്കുന്നത്.

അളിയാ, ബ്ളോഗ് തുടങ്ങിയല്ലേ?

ഞാന്‍ മൂളി. നീയെങ്ങനെ അറിഞ്ഞെടേ?

അതൊക്കെ അറിഞ്ഞു. മലയാളത്തില്‍ അടിക്കാന്‍ നീ വിഷമിക്കേണ്ട.

അവന്‍ എനിക്കു വേണ്ടി, ഓഫിസിലെ കീ ഇന്‍ ഫോര്‍മാറ്റ് അനുസരിച്ച്, യൂണിക്കോഡ് കംപോസു ചെയ്യാന്‍ ഒരു പ്ളാറ്റ് ഫോം ഉണ്ടാക്കിത്തന്നു. അതിന് എനി്ക്കു യൂസര്‍നെയിമും പാസ് വേഡും വരെ തന്നു ഭവാന്‍.

പിന്നെ ഒരു തരം അലക്കായിരുന്നു. നാട്ടുകാരു മുഴുവന്‍ കോടതി കയറി. എന്റെ വിചാരണക്കോടതിയില്‍ എനിക്കു വിരോധമുള്ളവരെയും സ്നേഹമുള്ളവരെയും ഞാന്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്തു. അവ കഥകളായി. പലതിലും നിറയെ കള്ളൊഴുകി. ചിലതില്‍ നിറയെ പ്രണയവും. ഏറെയും നഷ്ടപ്രണയങ്ങളായിരുന്നു. അതോടെ,ഞാന്‍ തികഞ്ഞ മദ്യപാനിയും നിരാശാകാമുകനുമാണെന്നു ബൂലോഗര്‍ വിശ്വസിച്ചു. ഞാനെതിര്‍ത്തിട്ടില്ല, ഇനിയും എതിര്‍ക്കുകയുമില്ല.

കൊച്ചിയില്‍ കുറുമാന്റെ പുസ്തക പ്രകാശനത്തിനു പോയപ്പോള്‍ ബൂലോഗത്തെ പുലികളെ പലരെയും നേരില്‍ പരിചയപ്പെട്ടു. പിന്നീടൊരിക്കല്‍, തൃശൂരില്‍ ഇടിവാളും കുട്ടന്‍മേനോനും ചേര്‍ന്നൊരുക്കിയ പരിപാടിയിലും പങ്കെടുത്തു.

പുതിയ ഒരുപാടു േപരെ പരിചയപ്പെട്ടു. എല്ലാവരും നല്ലവര്‍. കൊച്ചിയില്‍ വച്ച് എന്നെക്കൊണ്ട് ഒരെണ്ണം കഴിപ്പിക്കാന്‍ ശ്രീ തഥാഗതനു േനരിടേണ്ടി വന്ന പങ്കപ്പാട് ഓര്‍ക്കുമ്പോള്‍ ഇപ്പോളും ചിരി വരും.

ബ്ലോഗ് വഴി സമാന്തരമായി വലിയൊരു സൗഹൃദവലയം അങ്ങനെ രൂപപ്പെട്ടു. ഇനിയും നേരില്‍കാണാതെ ഫോണ്‍ വഴിയും മെയിലിലൂടെയും സൗഹൃദം തുടരുന്നവരുണ്ട്. എതിരന്‍ കതിരവനും കുതിരവട്ടനും സാല്‍ജോയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും.

അകലങ്ങള്‍ അലിഞ്ഞില്ലാതാകുമ്പോള്‍ ഫിന്‍ലന്‍ഡും അമേരിക്കയും ദുബായിയുമൊക്കെ ഇങ്ങടുത്തു നില്‍ക്കുന്ന തോന്നലാണുണ്ടാക്കുക.

പെരുവഴിയില്‍ വച്ചും ചില ബ്ളോഗെഴുത്തുകാരെ പരിചയപ്പെട്ടു. കല്യാണി, കൊച്ചുത്രേസ്യ, കുട്ടന്‍സ്...

അതിന്നിടയ്ക്ക് ഞാന്‍ പ്രധാനപ്പെട്ട ഒരു കാര്യം മറന്നുപോയിരുന്നു. എന്റെ സ്വന്തം നാട്ടുകാര്‍. അവരാരും ഈ ബ്ളോഗ് കാണുന്നേയില്ലെന്ന എന്റെ മിഥ്യാധാരണ പിഴച്ചുപോയി. ഒന്നല്ല, ഒരുപിടി നാട്ടുകാര്‍ ഇപ്പോള്‍ ഈ ബ്ളോഗ് വായിക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും, ഇതിലെ പല കഥാപാത്രങ്ങളെയും നേരില്‍ അറിയാം. ഇനി കഥാപാത്രങ്ങള്‍ കൂടി ഈ കഥ വായിക്കുന്നതോടെ, എന്റെ കഥ പൂര്‍ത്തിയാകും.

ഇതിലെഴുതിയതും ഇനി എഴുതാനിരിക്കുന്നതുമായ കഥകള്‍ ഒരിക്കലുംയഥാര്‍ഥ സംഭവങ്ങളല്ല. ചിലതിനു യാഥാര്‍ഥ്യവുമായി ചിലബന്ധങ്ങളുണ്ട്. ത്രെഡ് എന്ന നിലയ്ക്ക് അതിനെ ഏറ്റെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഫാന്റസി കുത്തിവയ്ക്കുന്നതാണ് എന്റെ എഴുത്തുരീതി. റിയലസ്റ്റിക്ക് ഫാന്റസി എന്നു വേണേല്‍ വിളിക്കാം. എനിക്കു വിരോധമില്ല.

തമാശ എഴുത്തുകാര്‍ക്കു സാഹിത്യരംഗത്തും ബ്ളോഗ് രംഗത്തും വലിയ വിലയൊന്നുമില്ല.നാലുവരി കവിത (മോശമാണെന്നല്ല) എഴുതുന്നവര്‍ക്കും നേരേ ചൊവ്വേ കഥകളെഴുതുന്നവര്‍ക്കുമൊക്കെയാണ് ഡിമാന്ഡ്. നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്. എന്റെ വായന പരിമിതമാണ്- അതില്‍ എനിക്കു ബെര്‍ളിയും വിശാലനും കഴിഞ്ഞാല്‍ ഇടിവാള്‍, സാന്‍ഡോസ്, ജി മനു, കൊച്ചുത്രേസ്യ തുടങ്ങിയവരുടെ എഴുത്താണിഷ്ടം. അനായാസതയാണ് അവരുടെ ഹൈലൈറ്റ്. എഴുത്ത് അനായാസമാകുമ്പോള്‍ വായന അതിലേറെ ആയാസരഹിതമായിരിക്കും.

അങ്ങനെ എന്റെ തെറ്റുകള്‍ എല്ലാം ഞാനോര്‍ത്തെടുത്തുകൊണ്ടിരിക്കെ, പള്ളിനടയുടെ അങ്ങേപ്പുറത്ത്, പാറേപ്പള്ളിയുടെ മതിലിന്നു താഴെ സൂര്യനസ്തമിച്ചു. ഇത്രയുമൊക്കെ ഞാന്‍ ചിന്തിക്കാനും എഴുതാനും എന്താണിപ്പോള്‍ പ്രകോപനമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.

കാരണമുണ്ട്. ഈ ഏപ്രില്‍ 14ന് ഞാന്‍ ബ്ളോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാണിച്ച പോക്രിത്തരങ്ങള്‍ ബൂലോഗര്‍ക്കു മുന്‍പില്‍ ഏറ്റുപറഞ്ഞുകഴിഞ്ഞു. ശിക്ഷയും പ്രായശ്ചിത്തവും നിങ്ങള്‍ക്കു നിശ്ചയിക്കാം.

സലാം!!!!



(വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന്‍ അന്തിക്കാടോ വിശാലനോ അല്ല. അതു മറ്റൊരാളായിരിക്കും. കാത്തിരിക്കുക)
Powered By Blogger