Thursday, April 26, 2007

ഒരു ഞായറാഴ്ച ഉപദേശത്തിന്റെ അന്ത്യം

ഞങ്ങളുടെ നാട്ടില്‍ പണ്ടു പണ്ട് ഒരു ഉപദേശിയുണ്ടായിരുന്നു.

ഉപദേശിക്കൊപ്പം ഒരു സഹ ഉപദേശിയുമുണ്ടായിരുന്നു.

ഞായറാഴ്ചകളില്‍ ജനങ്ങളെ ഉപദേശിക്കുക എന്നതായിരുന്നു രണ്ടു പേരുടെയും പണി. വേറെ പണിയൊന്നുമില്ലാതിരുന്നതിനാലും മറ്റേതു പണിക്കു പോകുന്നതിനെക്കാള്‍ വരുമാനം ഈ പണിയില്‍ നിന്നു കിട്ടുമെന്നതിനാലുമാണ് ഇരുവരും ഈ പണി തിരഞ്ഞെടുത്തതു തന്നെ.

സീനിയര്‍ ഉപദേശിക്കു പ്രായം നാല്‍പത്.

പൂര്‍വാശ്രമത്തില്‍ (ഉപദേശിയാകും മുന്‍പ്) ആട്, പശു മുതലായവയെ കറക്കുന്ന ജോലിയായിരുന്നു. നാട്ടിലുള്ള സകല പശുക്കളുടെയും ചവിട്ടും തൊഴിയും കൊണ്ട് ജീവിതം ചാണകപ്പരുവമായപ്പോഴാണ് അദ്ദേഹം ഉപദേശിയുടെ വെള്ളക്കുപ്പായമണിയാന്‍ തീരുമാനിച്ചത്. അക്കാലം കൊണ്ട് നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കി വച്ച വലിയ കടങ്ങളില്‍നിന്നു രക്ഷപ്പെടാനും അതൊരു മാര്‍ഗമായി.

കടം വാങ്ങിയ പണം തിരികെ ചോദിച്ചുവരുന്നവര്‍ കൈവയ്ക്കില്ലല്ലോ..! ഉപദേശിയല്ലേ?

സഹ ഉപദേശിക്ക് ഇരുപതു വയസ്. സീനിയര്‍ ഉപദേശിക്കൊപ്പം ഉപദേശയോഗങ്ങളില്‍ പോവുക, ഉപദേശിയുടെ വായിലെ വെള്ളം പറ്റിക്കഴിയുമ്പോള്‍ അല്‍പ നേരം ജനങ്ങളെ ഉദ്ബുദ്ധരാക്കുക, ഓരോ യോഗത്തില്‍നിന്നും കിട്ടുന്ന സ്തോത്രക്കാഴ്ച (നേര്‍ച്ചപ്പണം) കൃത്യമായി കണക്കെഴുതി സൂക്ഷിക്കുക, അതില്‍നിന്നു കയ്യിട്ടുവാരാതിരിക്കുക തുടങ്ങിയവയായിരുന്നു കൊച്ചുപദേശിയുടെ ഉത്തരവാദിത്തങ്ങള്‍. ഇതില്‍ അവസാനം പറഞ്ഞവയൊഴികെ, മറ്റെല്ലാം അദ്ദേഹം നൂറുശതമാനം കൃത്യതയോടെ ചെയ്തു പോന്നു!

ഇരുവരും അവിവാഹിതരായിരുന്നു. ഉപദേശിയാണേല്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്നായിരുന്നു നാട്ടിലെ നിയമം. കല്യാണം കഴിക്കാത്തതിനാല്‍ അവരുടെ ജീവിതത്തില്‍ സമാധാനം, ശാന്തി, സ്വസ്ഥത തുടങ്ങിയ സ്ഥിരമായി കുടികൊണ്ടിരുന്നു. അവിവാഹിതരായിരുന്നതിനാല്‍ കുടുംബജീവിതത്തിലെ വലിയ പ്രശ്നങ്ങളുമായി കഷ്ടപ്പെടുന്നവരെ ഉപദേശിക്കുകയായിരുന്നു ഇവരുട ഇഷ്ടവിനോദം.

തലയില്‍ കൈവച്ചു പ്രാര്‍ഥിക്കുക, നാട്ടുകാരു പണിതു കൊടുത്ത സ്കൂളില്‍ തലവരിപ്പണം വാങ്ങി നിയമനം നടത്തുക, ചെകുത്താനെ ഓടിക്കുക തുടങ്ങിയവയായിരുന്നു ഞായറാഴ്ച അല്ലാത്ത ദിവസങ്ങളില്‍ ഇരുവരുടെയും ജോലികള്‍. ഇടയ്ക്ക് വീട്ടില്‍നിന്നുകാണാന്‍ വരുന്ന പെങ്ങന്മാര്‍ക്കും അവരുടെ മക്കള്‍ക്കും കൈനിറെയ പണവും പണ്ടാരങ്ങളും കൊടുത്തുവിടാനും ഇരുവരും മറന്നിരുന്നില്ല.

നാട്ടില്‍ എന്തു കാര്യമുണ്ടായാലും അതില്‍ അവസാന വാക്ക് സീനിയര്‍ ഉപദേശിയുടേതായിരുന്നു. ജൂനിയര്‍ ഉപദേശിക്കും അഭിപ്രായം പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്കിലും അതിനു സീനിയര്‍ അനുവദിച്ചിരുന്നില്ല. ഇതുമൂലം സീനിയറിനോടു ജൂനിയറിനു കടുത്ത വിദ്വേഷവും ഈഗോ, ലോഗോ മുതലായ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്കിലും ഇരുവരും ഭയന്കര സ്നേഹത്തിലായിരുന്നു.

ഞായറാഴ്ചകളിലെ സീനിയര്‍ ഉപദേശി പ്രസംഗിക്കും പോലെ പ്രസംഗിക്കുക എന്നതായിരുന്നു ജൂനിയറിന്റെ ജീവിതോദ്ദേശ്യം. അതിനായി, ഒരുപാട് പ്രസംഗപ്പുസ്തകങ്ങള്‍ അദ്ദേഹം കാണാതെ പഠിച്ചെന്കിലും പ്രസംഗിക്കുവാന്‍ എഴുന്നേല്‍ക്കുന്പോള്‍ മുതല്‍ കാല്‍മുട്ടില്‍നിന്നു തുടങ്ങുന്ന ഒരുതരം പ്രത്യേക വിറയല്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തിപ്പോന്നു.

അന്യനാട്ടിലെ മറ്റൊരു ഉപദേശിയെ കണ്ടപ്പോള്‍ സഭാകമ്പം എന്നാണ് ഈ അസുഖത്തിന്റെ പേരെന്നും സീനിയര്‍ ഉപദേശിയുടെ പക്കല്‍ ഇതിനുള്ള മരുന്ന് ഉണ്ടാവുമെന്നും അദ്ദേഹം ജൂനിയറിനോടു പറഞ്ഞു.

സീനിയറുമായി ഉടക്കിട്ടിട്ടു കാര്യമില്ലെന്ന് അതോടെ ജൂനിയറിനു മനസ്സിലായി. ഒരു ഞായറാഴ്ച ഉപദേശം കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ കപ്പവേയിച്ചതും പോത്തിറച്ചി വറുത്തതും മൂക്കുമുട്ടെ അടിച്ചുകൊണ്ടിരുന്ന സീനിയര്‍ ഉപദേശിയുടെ അടുത്ത് നമ്മുടെ ജൂനിയര്‍ ഉപദേശിയെത്തി.

ഉപദേശി എന്നെ ഒന്നു സഹായിക്കണം - ജൂനിയര്‍ കാര്യം പറഞ്ഞു

എന്തു സഹായം? - സീനിയര്‍ ആശ്ചര്യപ്പെട്ടു.

ഉപദേശിയുടെ പ്രസംഗത്തിന് എന്താ ഉശിര്!! എനിക്ക് അതുപോലെ പ്രസംഗിക്കണമെന്നുണ്ട്. പക്ഷേ ഞാന്‍ എത്ര ശ്രമിച്ചിട്ടും അതു നടക്കുന്നില്ല. ഉപദേശിയെങ്ങനെയാ ഇത്ര മനോഹരമായി പ്രസംഗിക്കുന്നത്?

സീനിയറിനു കാര്യം മനസ്സിലായി...ജൂനിയര്‍ അവസാനം അടിയറവു പറഞ്ഞിരിക്കുന്നു. ഇത്രയും കാലും തന്റെ സഹായമില്ലാതെ വല്യ ഉപദേശിയാകാനായിരുന്നു ചെക്കന്റെ അത്യാഗ്രഹം. ഒടുവില്‍ രക്ഷയില്ലെന്നു മനസ്സിലായപ്പോള്‍ തന്റെയടുക്കല്‍ത്തന്നെ എത്തിയിരിക്കുന്നു.

സീനിയര്‍ ഉപദേശി ഒന്ന് ആലോചിച്ച ശേഷം മറുപടി അരുള്‍ ചെയ്തു- അതിച്ചിരി ചെലവുള്ള ഏര്‍പ്പാടാ കൊച്ചേ...എത്ര ചെലവായാലും വേണ്ടില്ല, ഞാന്‍ മുടക്കിക്കൊള്ളാം, അതിനു വേണ്ടി എന്റെ പേരിലുള്ള സ്ഥലം പോലും വില്‍ക്കാന്‍ ഞാന്‍ തയ്യാറാ...

ജൂനിയറിന്റെ ആവേശം സീനിയറിന് ഇഷ്ടപ്പെട്ടു.

അത്രയുമൊന്നും വേണ്ട കൊച്ചനേ... നിനക്ക് എന്നൊക്കെ മിടുക്കനായി പ്രസംഗിക്കണമെന്നു തോന്നുന്നോ, അന്നൊക്കെ നൂറു രൂപ വച്ചു മുടക്കിയാല്‍ മതി. ഒരു പ്രത്യേക തരം കഷായമുണ്ട്. അതു വാങ്ങി ഉപദേശത്തിനു മുന്‍പ് രണ്ട് ഔണ്‍സ് കഴിക്കണം. കഴിച്ചാല്‍പ്പിന്നെ നമുക്കു പിടിത്തം കിട്ടില്ല. പ്രസംഗം സ്മാര്‍ട്ടായി ഫ്ളോ ചെയ്തുകൊണ്ടിരിക്കും, ഒന്നും ആലോചിച്ചു നേരത്തെ കാണാതെ പഠിക്കുക പോലും വേണ്ട, തന്നെ മനസ്സില്‍നിന്നു വന്നോളും.

അതു കേട്ട് ജൂനിയറിനു സന്തോഷമായി..

എന്താ ആ കഷായത്തിന്റെ പേര്? ജൂനിയറിന് ആകാംക്ഷയേറി.

കഷായത്തിന്റെ പേര്... സീനിയര്‍ അതു പറയാന്‍ മടിച്ചു.

ഉപദേശി, പറയൂ... എനിക്കും വേണം ആ കഷായം.ജൂനിയര്‍ വാശി പിടിക്കാന്‍ തുടങ്ങി.

ഒടുവില്‍ ഉപദേശി കഷായത്തിന്റെ പേരും കിട്ടുന്ന സ്ഥലവും പറഞ്ഞുകൊടുത്തു.

പാലാ പട്ടണത്തിന്റെ ഒത്തനടുക്ക് തൈക്കാട്ട് മൂസ്സതിന്റെ ഒരു ഔഷധ വില്‍പനശാലയുണ്ട്. അതിനോടു ചേര്‍ന്നിരിക്കുന്ന മരുന്നുകടയില്‍ ഇതുകിട്ടും. രാവിലെ മുതല്‍ കട അടയ്ക്കുന്നിടം വരെ ഇവിടെ ഭയന്കര ക്യൂ കാണാന്‍ സാധ്യതയുണ്ട്. അതിനാല്‍, കൊച്ചുപദേശി അതു വാങ്ങാന്‍ നേരിട്ടു പോകേണ്ട, ഇവിടെ, കുന്തിരിക്കം ആട്ടാന്‍ വരുന്ന ആ ചെക്കനെ പറഞ്ഞുവിട്ടാല്‍ മതി. പിന്നെ, കൊണ്ടുവരുന്ന കഷായം മുഴുവന്‍ ഒരുദിവസം കഴിച്ചാല്‍ പ്രശ്നമാവും. ചെറിയ കുപ്പിയില്‍ കിട്ടുന്ന ഒന്ന് ആദ്യം വാങ്ങുക. ഒരു മാസത്തേക്ക് അതുമതി.

കൊച്ചുപദേശിക്ക് കാര്യം പിടികിട്ടി. തന്റെ അപ്പന്‍ ഈ കഷായത്തിന്റെ കടുത്ത ആരാധകനാണ്. കഷായം കഴിച്ചാല്‍പിന്നെ അച്ചനും ഉപദേശിയാണ്. ഉപദേശത്തിന്റെ ഭാഷ നാട്ടുകാര്‍ക്ക് അത്ര ഇഷ്ടമാവാത്തതു കൊണ്ട് നാട്ടുകാര് അങ്ങേരുടെ രണ്ടു കാലും തല്ലിയൊടിച്ചു!!

ആ ഗതി തനിക്കും വരുമോ?

ഇങ്ങനെ ആശന്കപ്പെട്ടു നില്‍ക്കേ, സീനിയര്‍ ഉപദേശി വീണ്ടും ചോദിച്ചു- അല്ലാ, ഉപദേശിക്കൊച്ചന്‍ ഇതിനു മുന്‍പ് ഈ സാധനം കഴിച്ചിട്ടുണ്ടോ?


ഇല്ല,ആദ്യമായിട്ടാ... ജൂനിയര്‍ വിനീതനായി..

ങാ.. എന്കില്‍ സൂക്ഷിക്കണം...!!

സീനിയര്‍ തീറ്റ മതിയാക്കി, ഇനി ഉച്ചയാകും വരെ വേറെയൊന്നും തിന്നാല്‍ കിട്ടില്ലല്ലോ എന്ന സന്കടവുമായി ഉറങ്ങാന്‍ പോയി.

>>>>>> >>>>

മറ്റൊരു ഞായറാഴ്ച.

ഇത്തവണ സീനിയറിനു പകരം പ്രസംഗിക്കുന്നത് ജൂനിയര്‍. തൈക്കാട്ട് മൂസ്സതിന്റെ സമീപസ്ഥാപനത്തിലെ കഷായം നേരത്തെ തന്നെ അദ്ദേഹം ചെലുത്തിയിരുന്നു. കഷായത്തിന്റെ വീര്യം കാരണം, ഉടുത്തിരിക്കുന്ന വെള്ളമുണ്ട് പറിച്ചു തലയില്‍ കെട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനു കൂടെക്കൂടെ തോന്നിക്കൊണ്ടിരുന്നു. എന്കിലും, അണ്ടര്‍ വെയര്‍ അത്ര നല്ലതല്ലാത്തതിനാല്‍ അതുവേണ്ടെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചു മനസ്സിനെ ശാസിച്ചു നിര്‍ത്തി. മനസ്സ് തല്‍ക്കാലത്തേക്ക് അടങ്ങി.

പ്രസംഗത്തിന്റെ സമയമായി. ജൂനിയര്‍ ഉപദേശി പ്രസംഗം തുടങ്ങി.

ഉഗ്രന്‍, കിടിലന്‍, ഗംഭീരന്‍, അലക്കന്‍, കലക്കന്‍, ഉലക്കന്‍ എന്നു തുടങ്ങി എന്തൊക്കെ വിശേഷിപ്പിച്ചാലും മതിയാകാത്ത പ്രസംഗം. അരമണിക്കൂര്‍ അതു നീണ്ടു. ജൂനിയറിന്റെ അരങ്ങേറ്റം കാണാന്‍ നേരത്തെ കസേരയില്‍ ഇടം പിടിച്ച സീനിയര്‍ അതുകേട്ട് ഞെട്ടി. ഇവന്‍ എന്നെയും കടത്തിവെട്ടുമല്ലോ എന്നോര്‍ത്ത് അസൂയപ്പെട്ടു. അത്രയ്ക്കു കിടിലമായിരുന്നു ആപ്രസംഗം. ജൂനിയര്‍ ഉപദേശിയുടെ പ്രസംഗം കേട്ട് ജനം ആശ്ചര്യപ്പെട്ടു. പ്രസംഗം കഴിഞ്ഞു, ഉപദേശം കഴിഞ്ഞു. ഉപദേശത്തിനെത്തിയവര്‍ വീട്ടിലേക്കു മടങ്ങി.

ജീവിതത്തില്‍ ആദ്യമായി പ്രസംഗിച്ചു തകര്‍ത്തതിന്റെ സന്തോഷവും കഷായം കുടിച്ചതിന്റെ ചെറിയൊരു ആട്ടവുമായി പ്രസംഗശേഷം ജൂനിയര്‍ സീനിയറിനെ കാണാനെത്തി.

ഉപദേശി എന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു?

നീ കലക്കിയില്ലേടാ കൊച്ചനേ..

സീനിയര്‍ എഴുന്നേറ്റ് ജൂനിയറിനെ ആലിംഗനംചെയ്തു. ജൂനിയര്‍ സന്തോഷത്താല്‍ വീര്‍പ്പുമുട്ടി. വീര്‍പ്പുമുട്ടല്‍ തുടരുന്നതിനിടെയാണ് സീനിയര്‍ അക്കാര്യം പറഞ്ഞത്.

ജൂനിയര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഇനിയും പ്രസംഗത്തില്‍ ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ വേണ്ടിയാണ്...

പ്രസംഗത്തില്‍ തെറ്റോ? ജൂനിയര്‍ ഞെട്ടി!

എന്തായിരുന്നു തെറ്റ്?

ഒന്നല്ല മൂന്നു തെറ്റുകള്‍- സീനിയര്‍ മുഖം ചുളിച്ചു.

ജൂനിയറിന്റെ തലകുനിഞ്ഞു.

സാരമില്ല, ഇനി ശ്രദ്ധിച്ചാല്‍ മതി.. സീനിയര്‍ ആശ്വസിപ്പിച്ചു.

ആട്ടെ, എത്ര ഔണ്‍സ് കഷായം കഴിച്ചിരുന്നു?

ജൂനിയര്‍ വിനയാന്വിതനായി ഉള്ള സത്യം പറഞ്ഞു. - ആ കുപ്പിയിലുണ്ടായിരുന്നതു മുഴുവന്‍കുടിച്ചു.

ഇത്തവണ ഞെട്ടിയത് സീനിയര്‍ ആയിരുന്നു.

വെറുതെയല്ല, സംഗതി ഇങ്ങനെയൊക്കെയായത്....

ജൂനിയറിനു വീണ്ടും ആശന്കയേറി. എന്താണു സംഭവിച്ചതെന്നു സീനിയര്‍ പറയുന്നില്ല.

പ്ളീസ് ഉപദേശി, എന്താണു സംഭവിച്ചതെന്നു പറ.. അല്ലേല്‍ എനിക്കു വല്ല ഹാര്‍ട്ട് അറ്റാക്കും വരും..

സീനിയര്‍ പറയാന്‍ തുടങ്ങി.

സകല കൊച്ചുപിള്ളേര്‍ക്കും അറിയാവുന്ന കാര്യമാണ് ഉപദേശി ആദ്യം തെറ്റിച്ചത്. അതായത് നമ്മുടെ കര്‍ത്താവീശോമിശിഹായെ കുരിശില്‍ തറച്ചാണു കൊന്നത്, വെടിവച്ചല്ല!!

അതു സാരമില്ല,

പക്ഷേ, അദ്ദേഹത്തെ കുരിശില്‍ തറച്ചുകൊന്ന സ്ഥലത്തിന്റെ പേര് ഇന്നാട്ടിലെ എല്ലാ മതക്കാര്‍ക്കും വരെ അറിയാം. കാല്‍വരിയില്‍ കുരിശില്‍ തറച്ചുകൊന്ന എന്നു പറയേണ്ടതിനു പകരം ജൂനിയര്‍ പറഞ്ഞത് കല്‍ക്കട്ടയില്‍ വെടിവച്ചുകൊന്ന കര്‍ത്താവീശോമിശിഹാ എന്നല്ലേ?

ഭൂമിപിളര്‍ന്നാല്‍ ഒളിക്കാന്‍ അല്‍പം സ്ഥലം കിട്ടിയേനെ എന്നു ജൂനിയര്‍ ചിന്തിച്ചു പോയി.

അതൊന്നും സാരമില്ലായിരുന്നു- സീനിയര്‍ വിടാന്‍ ഭാവമില്ല.

നമ്മള്‍ ഉപദേശികള്‍ പ്രസംഗിക്കുമ്പോള്‍ ഉറങ്ങുന്ന ശീലക്കാരാണ് എല്ലാവരും. പക്ഷേ, നമ്മള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അവരെല്ലാം ഉണരും. അതുറപ്പാ... അതുകൊണ്ട്, നമ്മള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

നമ്മള്‍ ഉപദേശികള്‍ എല്ലാവരും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍ എന്നു പറഞ്ഞുവേണം പ്രസംഗം അവസാനിപ്പിക്കാന്‍ എന്നറിയാവുന്നതാണല്ലോ...

പക്ഷേ, കൊച്ചനേ.. നീ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പിതാവിന്റെയും പുത്രന്റെയും കാര്യം പറഞ്ഞില്ല.

പകരം പറഞ്ഞതു ചിയേഴ്സ് എന്നായിരുന്നു...!!!!


13 comments:

SUNISH THOMAS said...

പൂര്‍വാശ്രമത്തില്‍ (ഉപദേശിയാകും മുന്‍പ്) ആട്, പശു മുതലായവയെ കറക്കുന്ന ജോലിയായിരുന്നു. നാട്ടിലുള്ള സകല പശുക്കളുടെയും ചവിട്ടും തൊഴിയും കൊണ്ട് ജീവിതം ചാണകപ്പരുവമായപ്പോഴാണ് അദ്ദേഹം ഉപദേശിയുടെ വെള്ളക്കുപ്പായമണിയാന്‍ തീരുമാനിച്ചത്. അക്കാലം കൊണ്ട് നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കി വച്ച വലിയ കടങ്ങളില്‍നിന്നു രക്ഷപ്പെടാനും അതൊരു മാര്‍ഗമായി.

a new post.. plz go thru....

സാജന്‍| SAJAN said...

നിങ്ങളിതെങ്ങോട്ടൂള്ള പോക്കാ മാഷേ.. ചിരിച്ച് ചിരിച്ച് ഒരു പരുവമായി..
സംഭവം കൊള്ളാം കേട്ടോ...:)

ആഷ | Asha said...

ജൂനിയര്‍ ഉപദേശിയെ ആളുകള്‍ വെടിവെച്ചു കൊല്ലതിരുന്നതു ഭാഗ്യം.

സുല്‍ |Sul said...

സുനീഷ്
സൂപ്പര്‍. ചി.ചി*. അടപ്പിളകി :)

(*ചിരിച്ചു ചിരിച്ച്)

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ ജൂനിയര്‍ ഉപദേശിയാണോ പിന്നീട് മാനസാന്തരം വന്ന് സാന്‍ഡോസ് പുണ്യാളന്‍ ആയത്?

ഓടോ: കിടിലം പോസ്റ്റ്..

Mr. K# said...

അടിപൊളി. പുലിയായിരുന്നൂല്ലേ. അറിയില്ലായിരുന്നു. :-)

ഇടിവാള്‍ said...

ഉഗ്രന്‍, കിടിലന്‍, ഗംഭീരന്‍, അലക്കന്‍, കലക്കന്‍, ഉലക്കന്‍ എന്നു തുടങ്ങി എന്തൊക്കെ വിശേഷിപ്പിച്ചാലും മതിയാകാത്ത പോസ്റ്റ് !!
ജൂനിയറിന്റെ പ്രസംഗം പോലെ !

തകര്‍ത്തലോ മച്ചാന്‍സ് ! പോരട്ടെ ഇങ്ങനെ ഇതേ പോലത്തെ പീസുമണികള്‍!

Kaithamullu said...

സുനീഷേ,
നന്നായിരിക്കുന്നു.
പതിവായി ഈ വഴി വരുമല്ലോ!

Anonymous said...

ഗുരുവേ നമ...
ഫ്രോഡ് റൈറ്റിങ്ങില്‍ ശ്രദ്ധ കേന്ദറീകരിച്ചിരിക്കുന്ന എന്നെപ്പോലുള്ള ബ്ലോഗര്‍മാര്‍ എവിടെക്കിടക്കുന്നു...

ജീവിതം എന്താണെന്ന് അടിച്ചു പഠിച്ച് അനുഭവങ്ങളിലൂടെ വളര്‍ന്ന അങ്ങെവിടെ കിടക്കുന്നു..

ചുമ്മാ തകര്‍ക്ക്....

പുതിയ വെടിക്കെട്ടുകള്‍ക്കായി കാത്തിരിക്കാം...

SUNISH THOMAS said...

ഒരാഴ്ചത്തേക്കു നാട്ടില്‍ പോകുന്നു. ലീവ് ആണ്. അതു കഴിഞ്ഞേ ഇനി ബ്ളോഗില്‍ കണ്ടുമുട്ടൂ..

KUTTAN GOPURATHINKAL said...

children sitting in front, please dont make noise.
(munpiliriykunna kuttikal dayavaayi sabdamundaakkaruthu)
kuttihal veendum sabdamundaakki...
you should understand one thing.magnanimitty has got a limit.
(ningalonnu manassilaakkanam
pokritharathinum oru athirundu)
I am positive that the small upadesi is you yourself.
GR8 PEICE. KEEP IT GOING!

SUNISH THOMAS said...

white mischief.....!!!

അക്ഷരം said...

Dear Sunish

Good and waiting for more posts


sajeev

Powered By Blogger