Friday, May 18, 2007

കാമുകമോക്ഷം കല്യാണത്തുള്ളല്‍

ഡും ഡും ഡും....

വീട്ടില്‍ അമ്മച്ചി ഉണക്കിറച്ചി ഇടിച്ച് വറക്കാന്‍ തുടങ്ങുകയാണെന്നു തോന്നുന്നു.

ഉണക്കിറച്ചി ശരിക്കും ഇടിച്ചൊതുക്കി നല്ല മസാല തേച്ച് എണ്ണയില്‍ വറുത്തെടുക്കട്ടെ. സവാളയും വിനാഗിരിയും അല്‍പം തക്കാളിയും കറിവേപ്പിലയും ചേര്‍ത്തുണ്ടാക്കുന്ന സാലഡും പിന്നെ കപ്പ വേയിച്ചതും കൂടിയാകുമ്പോള്‍ ബ്രേയ്ക് ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റാകും.

വായില്‍ വെള്ളൂമൂറിക്കിടക്കെ ദേണ്ടെ വീണ്ടും മുട്ട്.

മുട്ടിന്റെ സ്വരലയതാളത്തില്‍ മുഴുകി ഞാനങ്ങനെ സുഖകരമായ ഉറക്കം പിടിക്കെ വീണ്ടും മുട്ട്. നല്ല താളം. ദ്രുതതാളം.

ഉണക്ക പോത്തിറച്ചി ഇടിച്ചൊരു പരുവത്തിലാക്കണം. അത് ഇടിച്ചൊതുക്കി വറുത്തു തരുന്ന അമ്മച്ചിയ്ക്ക് അടുത്ത ദിവസം തന്നെ ഒന്നരപ്പവന്റെ ഒരു മാല വാങ്ങിക്കൊടുക്കണം. സ്വപ്നം കാണാന്‍ ഏതു പിച്ചക്കാരനും അവകാശമുണ്ടല്ലോ...!

മുട്ടിന്റെ താളം ഇടയ്ക്കെപ്പോഴോ നിലച്ചു. ഇനിയിപ്പോള്‍ ഉണക്കിറച്ചി വറുക്കാന്‍ എണ്ണയിലിടും. മസാലയും ഇറച്ചിയും ചേര്‍ന്നു വയറിനെ വിശപ്പിലേക്കു വിളിച്ചുണര്‍ത്തുന്ന ആ മണം ഇപ്പോഴിങ്ങെത്തും. പിന്നാലെ അമ്മച്ചി വന്നു വിളിക്കും.

ടാ... സുനിയേ... വന്നു കഴിക്കെടാ....

ഡാ... എഴുന്നേക്കെടാ... കോപ്പേ... എന്നാ ഉറക്കമാടാ...

വിളിച്ചത് അമ്മയല്ല. കാരണം അമ്മച്ചിയ്ക്കു പുരുഷ ശബ്ദമല്ല.

എഴുന്നേക്കെടാ ഉവ്വേ... ഇല്ലേ കതകു ഞങ്ങളു ചവിട്ടിപ്പൊളിക്കും..

കടം വാങ്ങിയ കാശു പലിശ സഹിതം തിരിച്ചുകൊടുക്കാനുള്ള സകലരെയും മനസ്സിലോര്‍ത്തുകൊണ്ടു ഞാന്‍ കണ്ണു തുറന്നു. കിടക്കുന്നത് ഭരണങ്ങാനത്തെ സ്വന്തം വീട്ടിലല്ല!!

കിടപ്പ് ഓഫിസ് വക ക്വാര്‍ട്ടേഴ്സില്‍. ആരായിരിക്കും ഈ അതിരാവിലെയെന്നോര്‍ത്തു കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. കതകു തുറന്നു.

ദേണ്ടെ നില്‍ക്കുന്നു നാട്ടിലെ രണ്ട് ആത്മാര്‍ഥന്മാര്‍... ജോര്‍ജുകുട്ടി, സുമേഷ് ...

രണ്ടുപേരും രാവിലെ തന്നെ നല്ല കറന്റിലാണ്.

അതിരാവിലെ എന്നാടാ വിശേഷം. ഒരു മുന്നറിയിപ്പുമില്ലാതെ...

നീ വേഗം ലീവെടുക്ക്. നാട്ടില്‍ വരെ പോകണം. ഒരു അത്യാവശ്യമുണ്ട്. അവരിലാരോ പറഞ്ഞു.

അമ്മിണിപ്പിള്ളാച്ചന്റെ അംബാസിഡര്‍ കാര്‍ എന്‍എച്ച് 17ലൂടെ അതിവേഗം തിരികെ ഭരണങ്ങാനത്തേക്കു പറക്കുകയാണ്. ഇടയ്ക്കു വഴിയിലെവിടെയോ വണ്ടി നിര്‍ത്തി. ഒരുത്തന്‍ ഇറങ്ങി. ഒരു വലിയ കുപ്പി സോഡ വാങ്ങി.

ബാക്കിസാധനം കാറില്‍ ആവശ്യം പടി സ്റ്റോക്കുണ്ടായിരുന്നു. ഒരു ഗ്ളാസ് എനിക്കു നേരെ നീട്ടി. അതിരാവിലെ അതത്ര ശീലമില്ലെങ്കിലും ചുമ്മാ കിട്ടിയതല്ലേ എന്നോര്‍ത്തു കൈനീട്ടി വാങ്ങി. കുടിച്ചു.

നല്ല കയ്പ്. ഏതാടാ ബ്രാന്‍ഡ്?

ബ്രാന്‍ഡ് ഒന്നുമില്ല. മൂന്നെണ്ണം വാങ്ങി. മുന്നൂറു രൂപ.. ഇന്നലെ രാത്രി തുടങ്ങിയതാ....

തലയ്ക്കു പിന്നിലാരോ കനത്തയൊരു അടി തന്നതോര്‍മയുണ്ട്. ഞാന്‍ കാറിന്റെ സീറ്റിലേക്കു ചാഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ വണ്ടി പാലായിലെത്തി. സുഹൃത്തുക്കള്‍ രണ്ടും അപ്പോഴും ഫുള്‍ സ്വിങ്ങിലാണ്. ഒറ്റ ഗ്ളാസിനു മനുഷ്യനെ അപ്പാടെ വീഴിക്കുന്ന ആ സാധനം അവസാനത്തെ തുള്ളിയും തീര്‍ന്നിരിക്കുന്നു. നമോ നമ...!!

വണ്ടി നേരെ പോയതു വീട്ടിലേക്കല്ല. അടുത്തുള്ള ബാറുകളിലേക്കുമല്ല.

ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ജെന്റ്സ് ബ്യൂട്ടി പാര്‍ലറിനു മുന്‍പില്‍ വണ്ടി നിര്‍ത്തി. എന്റെ നാട്ടുകാരായ സുഹൃത്തുക്കള്‍ മുഴുവന്‍ അവിടെയുണ്ടായിരുന്നു. അവരെല്ലാംകൂടി ആരവത്തോടെ ഓടിയെത്തി എന്നെ പൊക്കിയെടുത്തു.

കോളജില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള പാടത്തു നട്ടിരുന്ന കരിമ്പ് പറിച്ചതിനു നാട്ടുകാരു ചേര്‍ന്നു പൊക്കിയെടുത്തതിനു ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെയും എന്റെ പൊണ്ണത്തടിയെയും ചോദ്യം ചെയ്ത സംഭവമായിരുന്നു ഇത്.

എല്ലാവരും കൂടി എന്നെ ബ്യൂട്ടി പാര്‍ലറിലേക്കു കയറ്റി. അവിടെ എന്നെ കാത്ത് ബ്യൂട്ടീഷന്‍. വലിയൊരു കസേരയിലിരുത്തി മേയ്ക്കപ്പ് തുടങ്ങി. മുഖത്ത് എന്തൊക്കെയോ തേച്ചു. തലയില്‍ എന്തൊക്കെയോ കാട്ടി. അവിടവിടെ നരച്ചുതുടങ്ങിയ മുടികളെല്ലാം കരിയോയില്‍ പോലെ എന്തോ തേച്ചു കറുപ്പിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ സുന്ദരനായെന്നു കൂട്ടുകാര്‍ പറഞ്ഞു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ പത്തു വയസു കൂടിയ പോലെ... മേയ്ക്കപ്പിനും പരിധിയുണ്ടല്ലോ...

കൂട്ടുകാരു ചേര്‍ന്ന് എന്റെ നരച്ചു നാശമായ ജീന്‍സും കോര്‍ഡ്രോയി കുപ്പായവും ഊരിച്ച് മിനുമിനപ്പുള്ള പുതിയ ഷര്‍ട്ടും പാന്റ്സും ഷൂവും ഇടുവിച്ചു. കഴുത്തു മുറുക്കി ടൈ കെട്ടിച്ചു. കൂടാതെ ഒരു ഓവര്‍ക്കോട്ടും ഇടുവിച്ചു.

സംഗതി എനിക്കു പിടികിട്ടി. എന്നെ കല്യാണച്ചെറുക്കനാക്കി ഇവന്മാര്‍ വേഷം കെട്ടിച്ചിരിക്കുകയാണ്. എന്റെ സമ്മതമില്ലാതെ എന്റെ കല്യാണം നടത്തുകയാണു പരിപാടി.

ഞാന്‍ പ്രതിഷേധിക്കും... തീര്‍ച്ച...

ഞാനവിടെനിന്ന് പുറത്തേക്കിറങ്ങിയോടി...

ഇറങ്ങിയോടിയ എന്നെ ജോര്‍ജുകുട്ടിയും സുമേഷും ചേര്‍ന്നു പിടിച്ചുനിര്‍ത്തി. ഇങ്ങോട്ടു വന്ന കാറു മാറ്റി പുതിയ മഹീന്ദ്ര ലോഗന്‍ ഒരെണ്ണം ദാണ്ടെ കിടക്കുന്നു. കാറു മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍കൂടി ചേര്‍ന്ന് എന്നെ ബലമായി കാറില്‍ കയറ്റി.


വണ്ടി നേരെ ഭരണങ്ങാനത്തേക്ക്...

എനിക്കു കല്യാണം കഴിക്കേണ്ടെന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ ആരു കേള്‍ക്കാന്‍...!!

ഭരണങ്ങാനം ആനക്കല്ലു ഫൊറോന പള്ളിയിലേക്കു വണ്ടി തിരിയാന്‍ നേരത്ത് എനിക്ക് എന്റെ അമ്മച്ചിയേയും അപ്പച്ചനെയും കാണണമെന്നു ഞാന്‍ കരഞ്ഞു പറഞ്ഞു. പക്ഷേ ആരും കേട്ടില്ല.

വണ്ടി പള്ളിമുറ്റത്ത് നിര്‍ത്തി. ആരോ വന്നു ഡോര്‍ തുറന്നു. ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ അപ്പനോ ആങ്ങളയോ ആയിരിക്കുമെന്നു ഞാനോര്‍ത്തു. ആരായാലും നല്ല ആരോഗ്യം. പിടിത്തം വീണത് എന്റെ കഴുത്തിനാണ്. ഒറ്റവലിക്കു പുറത്തു ചാടിച്ചു.

നോക്കിയപ്പോള്‍ നാട്ടിലെ കുപ്രസിദ്ധ റൗഡികളിലൊരാള്‍..!


ദൈവമേ... ഇവനു പെങ്ങളില്ലല്ലോ... ഞാനപ്പം ആരെയാ കെട്ടേണ്ടത്?!!

ആരെയും കെട്ടേണ്ടി വന്നില്ല. അതിനു മുന്‍പ് ആരൊക്കെയോ ചേര്‍ന്ന് എന്റെ കയ്യും കാലും കൂച്ചിക്കെട്ടി. അതുവരെ ഒപ്പമുണ്ടായിരുന്ന ഒരുത്തനെയും കാണാനില്ല. അവിടെയുണ്ടായിരുന്നവരില്‍ എന്റെ അയല്‍പക്കക്കാരും പരിചയക്കാരുമായവരെല്ലാം വെറുതേ നോക്കിനില്‍ക്കുന്നതല്ലാതെ എന്റെ രക്ഷയ്ക്കു വരുന്നില്ല.

ഞാന്‍ ഉറക്കെ കരയാന്‍ നോക്കി. ആരോ ഒരാള്‍ വന്ന് കഴുത്തിലുണ്ടായിരുന്ന ടൈ അഴിച്ചെടുത്ത് വായില്‍ തിരുകി.. ആ സാധ്യതയും അസ്തമിച്ചു.

പള്ളിമുറ്റത്തുനിന്ന് പൊക്കിയെടുത്ത് അവരെന്നെ ഒരു പെട്ടി ഓട്ടോറിക്ഷയുടെ പ്ളാറ്റ് ഫോമിലേക്കിട്ടു. എങ്ങോട്ടെന്നില്ലാതെ ഓട്ടോ പാഞ്ഞു. ഞാന്‍ കണ്ണടച്ചു കിടന്നു...

കണ്ണു തുറന്നപ്പോള്‍ ഏതോ ഒരു റബ്ബര്‍തോട്ടത്തില്‍ വണ്ടി കിടക്കുന്നു. കെട്ടഴിച്ച് എന്നെയവര്‍ സ്വതന്ത്രനാക്കി. ഇട്ടിരുന്ന പുത്തന്‍ കോട്ടും മറ്റു വസ്ത്രങ്ങളും ഊരിക്കളഞ്ഞു. പകരം ക്രിസ്മസ് പപ്പാ മോഡല്‍ പക്ഷേ കറുപ്പു നിറമുള്ള ഒരു ഗൗണ്‍ ഇടുവിച്ചു. മേയ്ക്കപ്പ് മുഴുവന്‍ മാറ്റി. ചാരവും മുട്ടയും കലക്കിത്തേച്ച് തലമുടി പെരുന്തച്ചന്‍ പരുവത്തിലാക്കി. ഒരു നാരങ്ങമുറിച്ച് മൂക്കില്‍ ചേര്‍ത്തുവച്ചു. കയ്യില്‍കുരിശാകൃതിയില്‍ (സാന്‍ഡോസ് മോ‍ഡല്‍) കെട്ടിവച്ച കപ്പത്തണ്ട് തന്നു.

പെട്ടി ഓട്ടോയുടെ പ്ളാറ്റ് ഫോമില്‍ എന്ന കയറ്റിനിര്‍ത്തി. വണ്ടി തിരിച്ചു ഭരണങ്ങാനം പള്ളിയിലേക്കു പാഞ്ഞു.

ഗേറ്റിനു മുന്നില്‍ എന്നെയിറക്കി. എനിക്ക് കരയണമെന്നു തോന്നി. പരിചയക്കാര്‍ ഒരുപാടാളുകള്‍ വന്നു പരിഹാസച്ചിരിയോടെ കടന്നു പോയി. അപ്പോളാണ് നീണ്ട ഹോണ്‍ മുഴക്കി രണ്ടു വിദേശ നിര്‍മിത കാറുകള്‍ ഗേറ്റിനു സമീപം ബ്രേയ്ക്കിട്ടുനിന്നത്.

അതില്‍നിന്ന് ആദ്യം മനോഹരമായ കോട്ടും സ്യൂട്ടുമിട്ട ഒരുത്തന്‍ ഇറങ്ങി. കൂടെ അവന്റെ അപ്പന്‍, അമ്മ, പെങ്ങള്‍, പിന്നെ ഫോട്ടോഗ്രഫര്‍, വീഡിയോഗ്രഫര്‍...

അവന്‍ നേരെ വന്ന് എനിക്കൊരു ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞാനതു മേടിച്ചു.

പിന്നിലെ കാറില്‍നിന്നു മാലാഖപ്പരുവത്തില്‍ മേലാകെ നെറ്റിലും ഐവറിസാരിയിലും പൊതിഞ്ഞ മറ്റൊരാള്‍ക്കൂടിയിറങ്ങി. ആളെ എനിക്കു മനസ്സിലായി. ഇനിയിപ്പം എന്തു ചെയ്യാന്‍..!

ഞാനൊന്നും മിണ്ടിയില്ല.

നവവധുവിനെ വരന്റെ അടുക്കലേക്കു ബന്ധുക്കള്‍ ചേര്‍ന്നു നീക്കിനിര്‍ത്തി. ഇപ്പം ഒരു ഷെയ്ക്ക് ഹാന്‍ഡ് കൂടി കിട്ടുമായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല!!

ഗേറ്റില്‍നിന്നു പള്ളിയിലേക്ക് നൂറുമീറ്ററോളം ദൂരമുണ്ട്. അവിടേക്കു നടന്നാണു പോകുന്നത്. എന്നെ ആ വിവാഹ സംഘത്തിന്റെ മുന്നില്‍ പിടിച്ചു നിര്‍ത്തി.

ചെവിക്കു പിടിച്ച് ആരോ ഒരാള്‍ നന്നായൊന്നു കിഴുക്കി.


നന്നായി തുള്ളിക്കോണം, ഇല്ലേല്‍ തല്ലുമേടിക്കും, ഇനിയവസരം കിട്ടില്ല....

അപ്പോളാണ് എനിക്ക് എന്റെ റോളിനെക്കുറിച്ചു പൂര്‍ണമായ ബോധ്യം വന്നത്. കല്യാണച്ചെറുക്കനും പെണ്ണിനും മുന്നില്‍ കോമാളി വേഷം കെട്ടിയ ഞാന്‍ ‍‍ഡാന്‍സു കളിക്കണം..


അത്രയ്ക്കു വലിയ തെറ്റെന്താണു ചെയ്തതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അല്ലേലും എവിടെ എത്തിപ്പിടിക്കാന്‍?! ആരുമൊട്ടു സഹായത്തിനു വരുന്നുമില്ല.

എല്ലാവരുംകൂടി പരിഹാസച്ചിരി വീണ്ടും മുഴക്കി.

ഞാന്‍ തുള്ളിക്കൊണ്ടു മുന്നോട്ടു നീങ്ങി. പിന്നാലെ നവവരന്‍, വധു, വിവാഹസംഘം എന്നിവരും ...

തുള്ളിത്തുള്ളി ഞാന്‍ പള്ളിയുടെ ആനവാതില്‍ക്കല്‍ എത്തി. വരനും വധുവും വലതുകാല്‍ വച്ചു പള്ളിയിലേക്കു കയറി.

തുള്ളാതെ പതിയെ പള്ളിയിലേക്കു കയറാന്‍ പോയ എന്നെ ആരോ ഒരാള്‍ വന്ന് പള്ളിയുടെ പുറകിലേക്കു പിടിച്ചുവലിച്ചുകൊണ്ടുപോയി. നല്ല രണ്ട് ഇടിയും കിട്ടി. വേദന തോന്നിയില്ല. മനസ്സിനായിരുന്നു വേദന.

പള്ളിയില്‍ കല്യാണ കുര്‍ബാന തുടങ്ങി. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നെനിക്കു മനസ്സിലായി.

പള്ളിയുടെ പിന്നലെ അത്യാവശ്യം വലിപ്പമുള്ള തെങ്ങിലേക്കു കഷ്ടപ്പെട്ട് ഞാന്‍ വലിഞ്ഞു കയറി.

ഒരു വിധമാണു മുകളിലെത്തിയത്. താഴേയ്ക്കു നോക്കി. ആകെപ്പാടെ പേടി തോന്നി. കയ്യും കാലും വിറയ്ക്കുന്നു. വിറ കൂടിക്കൂടി വരികയാണ്.



രണ്ടും കല്‍പിച്ച് ഞാന്‍ തെങ്ങിന്റെ മുകളില്‍നിന്നു പിടിവിട്ടു.

നടുവിടിച്ചാണു വീണത്. വല്ലാത്ത വേദനയോടെ ഞാനേറ്റു.

നേരം പതിനൊന്നുമണി.

ആരോടും ഒന്നും പറയാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി.

നേരെ വീട്ടിലേക്കു വിളിച്ചു. വിശേഷമൊന്നുമില്ലല്ലോ.....

ഓ.. എന്നാ വിശേഷം? നീയിപ്പോഴാണോ ഉറങ്ങിയെഴുന്നേറ്റത്... വെറുതെയല്ല, തടികൂടുന്നത്... സസ്നേഹം അമ്മച്ചി...

കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഫോണ്‍ വച്ച് കുളിക്കാനായി ഞാന്‍ ബാത്ത് റൂമിലേക്കു നടന്നു.

22 comments:

SUNISH THOMAS said...

കാമുകമോക്ഷം കല്യാണത്തുള്ളല്‍..!!!

ഒരു ഉത്തരാധുനിക പോസ്റ്റ്.

ഇതു കലക്കും... എനിക്കുറപ്പാ...!!

myexperimentsandme said...

ഹോ, തേവരേന്ന് സിറ്റി ബസ്സില്‍ കയറി രവിപുരത്തെത്തി ആളെക്കയറ്റി പള്ളിമുക്കില്‍ നിര്‍ത്തി പിന്നേം കയറ്റി ജോസീന്ന് തിരിഞ്ഞ് ടിഡിയെം ഹാളിന്റെയവിടെ നിര്‍ത്തി കുറച്ചുപേരെ ഇറക്കി അവിടുന്നും കിട്ടി നാഴിയരി, പിന്നെ ബിറ്റീയെച്ചിന്റവിടുന്ന് വളച്ച് വീശി പാര്‍ക്കിന്റെവിടെ നിര്‍ത്തി ആളെക്കയറ്റിയിറക്കിക്കയറ്റി ജെട്ടിയിലെത്തി ഒന്നു നിര്‍ത്തി ഹൈക്കോര്‍ട്ടിന്റെവിടെ വളച്ച് വീശി കച്ചേരിപ്പടിയില്‍ ആഞ്ഞ് ചവിട്ടി നോര്‍ത്തിലെത്തി ഒന്ന് നിര്‍ത്തി കലൂര് നിര്‍ത്താതെ വീശിപ്പോയി ഇടപ്പള്ളീലെത്തി രണ്ടാളെയിറക്കി കളമശ്ശേരീലെത്തി പിന്നേം നിര്‍ത്തി...യ സ്റ്റൈല്‍ സ്വപ്നമായിപ്പോയല്ലോ :)

ഒരു യാത്ര കഴിഞ്ഞ പ്രതീതി, എനിക്കും. നന്നായിരിക്കുന്നു.

സാജന്‍| SAJAN said...

അല്ലാ നിങ്ങള്‍ രണ്ടാളും സുനീഷും, കുതിരവട്ടനൂം ഇത്ര രാവീലെ എഴുന്നേറ്റ് എന്നാ പരിപാടി.. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉറക്കമൊന്നുമില്ലേ..
സുനീഷേ നന്നായിട്ടുണ്ട്!

വിനോജ് | Vinoj said...

സസ്നേഹം അമ്മച്ചി, ഷേക്ക്‌ ഹാന്‍ഡ്‌ വാങ്ങി, ആത്മാര്‍ത്ഥന്മാര്‍ - പ്രയോഗങ്ങളൊക്കെ അസ്സലായി. വളരെ നല്ല ഭാഷ. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

മനോജ് കുമാർ വട്ടക്കാട്ട് said...

തലേന്ന് രാത്രി അടിച്ച ബ്രാന്‍ഡ്‌ ഏത്‌?

(ഒഴിവാക്കാനാണ്‌ :)

അനു said...

വായിക്കുമ്പോള്‍ ആകെ ഒരു വെപ്രാളമായിരുന്നു.. ഇനിയെന്താകും ഇനിയെന്താകും...

സ്വപ്നാമായിരുന്നല്ലെ... സ്വപ്നത്തിലെ സ്വപ്നം കൊതിപ്പിചു കളഞ്ഞു ട്ടൊ.

നന്നായിട്ടുണ്ട്...

asdfasdf asfdasdf said...

:)

സു | Su said...

ആ അലാറം പത്തുമിനുട്ട് കൂടുമ്പോള്‍ അലറാന്‍ സെറ്റ് ചെയ്തുവെച്ചിട്ട് ഉറങ്ങൂ സുനീഷേ ഇനി മുതല്‍. ഇല്ലെങ്കില്‍, സ്വപ്നം കണ്ട് മുടിയും. നടുവൊടിയും. :)

പോസ്റ്റ് ഇഷ്ടമായി.

SUNISH THOMAS said...

സുച്ചേച്ചി, അനു, കുതിരവട്ടന്‍, സാജന്‍, കുട്ടന്‍മേനോന്‍, വക്കാരി, വിനോജ്, പടിപ്പുര, എതിരവന്‍ അളിയന്‍ ‍തുടങ്ങി എല്ലാവര്‍ക്കും നന്ദി.

സു, അനു, വിനോജ്, പടിപ്പുര എന്നിവര്‍ എന്റെ ബ്ളോഗില്‍ കമന്റിടുന്നത് ആദ്യമായാണ് അവര്‍ക്കു പ്രത്യക നന്ദി. അതില്‍ പടിപ്പുരയുടെ ചോദ്യമെനിക്ക് ഇഷ്ടപ്പെട്ടു. പത്തില്‍ പത്തുമാര്‍ക്കും.

എതിരവന്‍ അളിയനെ ഞാന്‍ ഭരണങ്ങാനത്തുവച്ച് നേരില്‍ കണ്ടു നന്ദി പറയുന്നതാണ്.

അടുത്ത കഥ ഉടന്‍.

മൂര്‍ത്തി said...

അപ്പോ ചുമ്മാതല്ല ഏത് ഷാപ്പെന്നു ചോദിച്ചത്.. :)
qw_er_ty

Mr. K# said...

എതിരവന്‍ അളിയന് എന്തിനാ നന്ദി പറഞ്ഞത്, ഇവിടെ കമന്റൊന്നും കാണാനില്ലല്ലോ ;-)

എതിരന്‍ കതിരവന്‍ said...

കുതിരവട്ടന്‍:
ഞാന്‍ സുനീഷിന്റെ അളിയനായി മാറിയത് ഒരു കമന്റിലൂടെയാണ്. സുനീഷ് പേടിച്ച് അതെടുത്ത് മാറ്റി.

Anonymous said...

chumma raavile kappedem yunakkiracheedem kaaryam paranju kothippichu.. anyways... good one..keep it up..:)

SUNISH THOMAS said...

എതിരനെ പേടിച്ചിട്ടല്ല. നാട്ടാരെ പേടിച്ചിട്ടാണ്. സുരേഷ് ഗോപി മോഡല് കമന്റായിരുന്നു.

എതിരന്‍ കതിരവന്‍ said...

സുരേഷ് ഗോപി മാതിരി കമന്റോ? എനിയ്ക്ക് “ഷ” “ഷി” എന്നൊന്നും എയുതാനെ അറിയാമ്മേല. പിന്നെ “അ” കൂട്ടി എഴുതിയത് “അഭിനന്ദനങ്ങള്‍” എന്നായിരുന്നല്ലോ?

ഇങ്ങനെ നുണ പറഞ്ഞ് മുഖത്തിന്റെ താഴ്ഭാഗം ഷേപ് മാറ്റിക്കിട്ടിയതുകൊണ്ടാ ഇങ്ങനെ മറചുചു വയ്ക്കേണ്ടി വരുന്നത്. എന്തു നല്ല മുഖമായിരുന്നു!കഷ്ടം!ഇനി മുഖത്തിന്റെ മറ്റുഭാഗവും കൂടി മാറുമെന്നാ തോന്നുന്നെ. അപ്പോള്‍ എന്നെപ്പോലെ പര്‍ദയിടാം! പാലാ പര്‍ദാധാരി സംഘത്തിന്റെ പ്രസിഡെന്റും സെക്രട്ടറിയുമായിക്കഴിഞ്ഞു!

SUNISH THOMAS said...

അളിയാ...

പര്ദയിടാന് എന്നെ കിട്ടില്ല. സോറി. അതു വേണമെന്നുണ്ടായിരുന്നെങ്കില് ബ്ളോഗ് എനിക്കു വേറെ വല്ല പേരുകളിലും തുടങ്ങിയാല് മതിയാരുന്നു. എഴുതുന്നവന് ഐഡന്റിറ്റി വേണമെന്ന് എനിക്കു നിര്ബന്ധമുണ്ട്. അതിനാല് സ്വന്തം പേരില് എഴുതുന്നു.

പിന്നെ മുഖതതിന്റെ ഷേപ്പിന്റെ കാര്യം.
എതിരനു കാണാനായി ഷേപ്പു പോയ മുഖത്തിന്റെ പൂര്ണരൂപം ബ്ളോഗില് മാറ്റിയിടുന്നു. രണ്ടു ദിവസം കഴിയുമ്പോള് മാറ്റും... അതിനു മുന്പ് കണ്ടോണം....

തിങ്കളാഴ്ച ഞാന് പാലായ്ക്കു വരുന്നു. വരുന്നുണ്ടോ????

സ്നേഹം
സുനീഷ്

sandoz said...

ഹ.ഹ.ഹ..കൊള്ളാല്ലോ...
മുട്ടന്‍ സ്വപ്നം......
എന്തായാലും സ്വപ്നത്തിലെങ്കിലും ഒറ്റ ലാര്‍ജില്‍ ഫീസായില്ലേ..
ആശ്വാസം..കാശെത്രയാ ലാഭം...
ഇതെന്താ...കുടമാറ്റം മാതിരി ഫോട്ടോ മാറ്റിക്കളിയോ.....

അപ്പൂസ് said...

ഇതൊരു ഒന്നൊന്നര സ്വപ്നമായിപ്പോയല്ലോ.. :)

Sijo said...

Really a crazy one.
Starting from gluttony, moving through booze and then a dream situation suddenly turns to a nightmare goes to a deprave mind and wakes up to reality.
See, my sentance itself has gone mad!!!!

എബി said...

നന്നായിരിക്കുന്നു... സ്വപ്നമാണെന്നു തോന്നുകയേയില്ല..
നല്ല ഭാഷ, നല്ല അവതരണം, വായിച്ചു തീര്‍ന്നതറിഞ്ഞില്ല...

ശ്രീ said...

കൊള്ളാം...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കുറച്ച് എഡിറ്റ് ചെയ്തു കുറച്ചിരുന്നെങ്കില്‍ വായനക്കാരുടെ സസ്പെന്‍സ് പകുതിക്ക് വച്ച് പുറത്താവില്ലാരുന്നു. ഇത് ഊഹിച്ചു കാറിനു പുറത്തിറങ്ങിയപ്പോത്തന്നെ.

Powered By Blogger