Wednesday, June 20, 2007

അന്തോണി മാപ്പിളയും അന്തസ്സുള്ള ചാപ്സും

അന്തോണി മാപ്പിള നാട്ടിലെ പ്രമാണിയായിരുന്നു. നല്ലയൊരു കളളുകുടിയനായ അദ്ദേഹം കഴിഞ്ഞ രണ്ടുമാസമായി മദ്യപിക്കാറേയില്ല.

അന്തോണി മാപ്പിള ധ്യാനം കൂടിയാണു കള്ളുകുടി നിര്‍ത്തിയതെന്ന് നാട്ടില്‍ പാട്ടായി.

പക്ഷേ സത്യം അതായിരുന്നില്ല. അദ്ദേഹം കള്ളുകുടി നിര്‍ത്താനുള്ള കാരണം ധ്യാനമോ ധാന്യമോ ആയിരുന്നില്ല. ഒരു മഹാസംഭവത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അന്തോണി മാപ്പിളയുടെ കള്ളുകുടി നിര്‍ത്തല്‍.


കള്ളുകുടിക്കുന്ന കാലത്ത് അന്തോണി മാപ്പിള പുലിയായിരുന്നു എന്നു പറയാം.
കള്ളുഷാപ്പുകളിലൂടെയൊരു തീര്‍ഥയാത്ര എന്ന യാത്രാവിവരണം എഴുതിയത് അദ്ദേഹമായിരുന്നു.

മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറേയറ്റം വരെയും തെക്കേയറ്റം വരെയും വടക്കേയറ്റം വരെയും നാട്ടിലുള്ള സകല കള്ളുഷാപ്പുകളിലും അന്തോണി മാപ്പിളയ്ക്കു പറ്റുപിടിയുണ്ട്.

മാസാവസാനം പറമ്പിലെ ഒട്ടുപാലുവിറ്റു കിട്ടുന്ന കാശില്‍ നാലിലൊന്നു കൊടുത്താല്‍ അതു തീരാവുന്നതേയുള്ളൂ. മക്കളു നാലും അമേരിക്കയില്‍. മക്കളു നാട്ടിലേക്കു വരാറില്ലാത്തതിനാല്‍ അന്തോണി മാപ്പിളയ്ക്ക് ആവിധത്തിലും ടെന്‍ഷനു വകയില്ല.

അന്തോണി മാപ്പിള പക്ഷേ മുഴുക്കുടിയനായിരുന്നില്ല.

ദിവസവും രണ്ടേ രണ്ടു കുപ്പി കള്ളു മാത്രമേ അദ്ദേഹം കഴിക്കൂ. സ്ഥിരം ഷാപ്പ് എന്ന പരിപാടിയില്ലാത്തതിനാല്‍ ഇന്നു പാലമ്മൂട്ടിലാണേല്‍ നാളെ അമ്പാറ, മറ്റന്നാള്‍ ചിറ്റാനപ്പാറ, പിറ്റേന്ന് ഇടപ്പാടി, അടുത്ത ദിവസം മാട്ടേല്‍, അതിന്നടുത്ത ദിവസം മേരിഗിരി തുടങ്ങി നാട്ടിലെ സകല ഷാപ്പുകളിലും മാറി മാറി കള്ളുകുടിച്ച് ബോറഡിയില്ലാതെ ജീവിതം തുടര്‍ന്നു പോരുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈന്‍.

അന്തോണി മാപ്പിള ധനികനായിരുന്നെങ്കിലും നാട്ടിലെ മറ്റ് പല ധനികരെയും പോലെ ഒന്നാന്തരം പിശുക്കനുമായിരുന്നു.

എല്ലാ ദിവസവും ഷാപ്പിലെ മറ്റു കുടിയന്‍മാരുടെ കറിപ്പാത്രത്തില്‍നിന്ന് ഇറച്ചിക്കഷ്ണങ്ങള്‍ തോണ്ടിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മോഡിസോപ്രാണ്ടി.

പകലന്തിയോളം കള്ളുകുടി സ്വപ്നം കണ്ടു പണിയെടുത്ത് ഒരുവിധം ഓടിക്കിതച്ചു ഷാപ്പിലെത്തി കള്ളുകുടിച്ചു വാറായി വീട്ടില്‍പ്പോയിരുന്ന നാട്ടിലെ പ്രഫഷനല്‍ മദ്യപാനികള്‍ക്ക് അതു പക്ഷേ അംഗീകരിക്കാനാവുമായിരുന്നില്ല.

എല്ലാവരോടും മുടിഞ്ഞ സൗഹൃദവും ഷാപ്പില്‍വച്ചു കെട്ടിപ്പിടത്തവും ഉമ്മവയ്ക്കലും എന്നതിനപ്പുറം ഇന്നുവരെ അന്തോണിമാപ്പിള ഒരു മനുഷ്യനും ഒരു കുപ്പി കള്ളു പോലും വാങ്ങിച്ചു കൊടുത്ത ചരിത്രമില്ല.

സ്ഥിരമായി കറിപ്പാത്രത്തില്‍ കയ്യിട്ടു വാരുന്നതു പതിവാക്കിയതോടെ ഒരു ദിവസം അമ്പാറ ഷാപ്പില്‍വച്ചു കുടിയന്മാര്‍ അന്തോണിമാപ്പിളയ്ക്കു നേരെ പ്രതിഷേധ സ്വരമുയര്‍ത്തി.

ഒന്നുവല്ലേലും നിങ്ങളൊരു കാശുകാരനല്ലേ..? ഒരു പ്ളേറ്റ് ഇറച്ചിയെങ്കിലും മേടിച്ചു കഴിക്കടോ ഉവ്വേ...

അന്തോണി മാപ്പിളയുടെ അഭിമാനത്തിന്റെ മുതുകത്ത് തന്നെ അതേറ്റു.

അഭിമാനം തകര്‍ന്ന അന്തോണി മാപ്പിള അന്നേരം, അവിടെ വച്ച് ഇങ്ങനെ പ്രഖ്യാപിച്ചു.

ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും ഞാനേതു ഷാപ്പിലാണോ കള്ളുകുടിക്കാന്‍ വരുന്നത് അവിടെയുള്ളവര്‍ക്ക് ഒരു പ്ളേറ്റ് പോത്തുചാപ്സ് എന്റെ വക ഫ്രീ...!!

കുടിയന്‍മാര്‍ മേശയിലടിച്ചു പ്രമേയം പാസാക്കി.

ആ വാര്‍ത്ത നാടെങ്ങും പരന്നു. ശനിയാഴ്ച അന്തോണി മാപ്പിള കുടിയന്‍മാര്‍ക്കായി ഇറച്ചി വാങ്ങിക്കും...!!

ശനിയാഴ്ച വന്നെത്തി. വൈകുന്നേരമായപ്പോള്‍ അന്തോണിച്ചേട്ടന്‍ എത്തിയത് ഇടപ്പാടി ഷാപ്പില്‍. സംഗതി മണത്തറിഞ്ഞ നാട്ടിലെ ഒട്ടുമിക്ക കുടിയന്‍മാരും ആ ചരിത്രനിമിഷത്തിനു സാക്ഷിയാവാന്‍ അവിടെ ആടിയാടിയെത്തി.

നുരഞ്ഞു പതഞ്ഞു കുപ്പിക്കു പുറത്തുചാടിയ തെങ്ങിന്‍കള്ള് അന്തോണിമാപ്പിളയുടെ മുന്നിലെത്തി.
.. കോവാലാ...ഒരു പ്ളേറ്റ് പോത്തുചാപ്സ് പോരട്ടെ...

ഇന്നത്തെ കറി എന്‍റെ വക...!!

പോത്തുചാപ്സ്കൊണ്ട് അയ്യായിരം കുടിയന്‍മാരെ പോറ്റാന്‍ അന്തോണി മാപ്പിള യേശുക്രിസ്തുവായിരുന്നില്ല.

ചാപ്സിങ്ങെത്തി!

ഉദ്ഘാടനമെന്ന നിലയ്ക്ക് അതില്‍നിന്ന് ഒരു കഷണമെടുത്ത് അന്തോണി മാപ്പിള വായില്‍വച്ചു. വായില്‍ വെള്ളമൂറി മറ്റു കുടിയന്‍മാര്‍ നോക്കി നില്‍ക്കെ അദ്ദേഹമതു ചവച്ചു തുടങ്ങി. ഇടത്തുനിന്നും വലത്തേക്ക്, വലത്തുനിന്നും ഇടത്തേക്ക്... രണ്ടു മോണകളിലും ( പല്ലില്ല!) മാറിമാറിച്ചവച്ചിട്ടും രക്ഷയില്ലാത്ത മട്ടില്‍ അദ്ദേഹം പോത്തിറച്ചിക്കഷ്ണം വായില്‍നിന്നു പുറത്തെടുത്തു...

ഹോ..! ഇതെങ്ങും കൊള്ളത്തില്ല. മുടിഞ്ഞ പശളയാ.. എനിക്കു വേണ്ട, നിങ്ങളു കഴിച്ചോ..

കുടിയന്‍മാര്‍ ആരവത്തോടെ ആ പ്ളേറ്റിനു നേര്‍ക്കു പാഞ്ഞടുക്കവേ അന്തോണി മാപ്പിള കയ്യിലിരുന്ന ഇറച്ചിക്കഷ്ണം നേരെ ബാക്കിയിരുന്ന ഇറച്ചിക്കറിയുടെ ഒത്തനടുവില്‍ സ്ഥാപിച്ചു!!

ഒരു നിമിഷം.

മുന്നോട്ടാഞ്ഞവര്‍ പിന്നോട്ടുപോയി. വായിലിച്ചു ചവച്ചു ചവച്ചു വശാക്കി ഒരുപരുവത്തിലായ കഷ്ണമൊന്ന് ഇറച്ചിക്കറിക്ക് ഒത്തനടുവില്‍.

ആരും വരാത്തതു കണ്ടപ്പോള്‍ അന്തോണി മാപ്പിള സന്തുഷ്ടനായി.

ആര്‍ക്കും വേണ്ടേ? പശളയായതു കൊണ്ടായിരിക്കും അല്ലിയോ? ഞാന്‍ ഇറച്ചിക്കറി മേടിക്കുന്ന ദിവസമെങ്കിലും നിനക്ക് ഇച്ചിരി നല്ല ഇറച്ചി തന്നുകൂടടേയ്?

അന്തോണി മാപ്പിള കറിക്കച്ചവടക്കാരനെ ചൊറിഞ്ഞു. ഇറച്ചിയില്‍ പശളയില്ലെന്ന സത്യം കറിക്കച്ചവടക്കാരന് അറിയാമായിരുന്നെങ്കിലും അന്തോണിമാപ്പിളയുടെ എച്ചിത്തരത്തെ മനസ്സാ നമിച്ചുപോയ അയാള്‍ മറുപടി പറഞ്ഞില്ല. തന്‍റെ പരിശ്രമം വിജയിച്ചതു കണ്ട അന്തോണി മാപ്പിളയ്ക്ക് പിന്നെയും അവിടെയിരിക്കാന്‍ നേരമുണ്ടായിരുന്നില്ല. ആരും വേണ്ടാതെ ഉപേക്ഷിച്ച ഇറച്ചിക്കറി അദ്ദേഹം പതിയ കഴിച്ചു തുടങ്ങി.

ഒപ്പം ഒരു ന്യായീകരണവും-

ആര്‍ക്കും വേണ്ടെങ്കിലും കളയാന്‍ പറ്റില്ലല്ലോ.. കാശു കൊടുക്കേണ്ടതല്ലേ?

നിര്‍വാഹമില്ലാതെ കുടിയന്‍മാര്‍ തലയാട്ടി. അന്തോണി മാപ്പിള പതിയെ കുടിപ്പും കഴിപ്പും വേഗത്തിലാക്കി. അപ്പോളാണ്, കൂട്ടത്തിലെ മുഴുക്കുടിയന്‍മാര്‍ക്കിടയില്‍നിന്ന് ഒരു സെമിക്കുടിയന്‍ തലനീട്ടുന്നത്. അന്തോണി മാപ്പിളയുടെ പ്രയോഗം ഇഷ്ടപ്പെട്ട അദ്ദേഹം ഷാപ്പിലെ താരതമ്യേന പുതിയ പറ്റുപിടിക്കാരനായിരുന്നു. കുടി തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല. നേരെ അന്തോണി മാപ്പിളയുടെ അടുത്തേക്കു ചെന്ന അദ്ദേഹം, പ്ളേറ്റിന്‍റെ ഒരു അരികില്‍നിന്ന് ഒരു കഷ്ണം ഇറച്ചിയെടുത്തു.

വായിലിട്ട് അന്തോണിമാപ്പിള ചവച്ചതിനെക്കാള്‍ മനോഹരമായി ചവച്ചു. അന്തം വിട്ടിരിക്കുന്ന അന്തോണി മാപ്പിളയുടെ നേര്‍ക്കു നോക്കിക്കൊണ്ട് യുവ കുടിയന്‍ ചവയ്ക്കല്‍ അവസാനിപ്പിച്ചു. ചവച്ച് പരുവമാക്കിയ ഇറച്ചിക്കഷ്ണം പതിയെ പുറതതെടുത്തു.

ചേട്ടന്‍ പറ‍ഞ്ഞതു ശരിയാ. ഇതെങ്ങും കൊള്ളത്തില്ല.

ചവച്ചു വശാക്കിയ സാധനം ഇറച്ചിപാത്രത്തിന്‍റെ ഇങ്ങേക്കോണിലേക്ക് ഫിറ്റു ചെയ്ത ശേഷം ചെറുപ്പക്കാരന്‍ തിരിച്ചുപോയി. അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ നിഷ്കാമ കുടിയനായിപ്പോയ അന്തോണി മാപ്പിള നേരെ ഷാപ്പില്‍നിന്നിറങ്ങി.

ഷാപ്പിലെ കുടിയന്‍മാര്‍ ഒന്നടങ്കം ആ വിജയം ആഘോഷിച്ചു കൊണ്ടിരിക്കെ അന്തോണി മാപ്പിള വീട്ടിലേക്കു നടന്നു തുടങ്ങിയിരുന്നു. അതിനു ശേഷം അന്തോണി മാപ്പിള ഭരണങ്ങാനത്തെ ഒരു ഷാപ്പിലും കള്ളുകുടിക്കാന്‍ ചെന്നിട്ടില്ല.

പിന്നീട് എന്തേ ഇപ്പം കള്ളുകുടിക്കാത്തത് എന്നു ചോദിച്ച ആരോടോ അന്തോണി മാപ്പിള പറഞ്ഞു.

ഞാന്‍ ഒരു ധ്യാനം കൂടി. ഭയങ്കര വെളിപാടായിരുന്നു. അതോടെ കുടി നിന്നു പോയി...!!

7 comments:

SUNISH THOMAS said...

ഒരു മഹാസംഭവത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അന്തോണി മാപ്പിളയുടെ കള്ളുകുടി നിര്‍ത്തല്‍.

കള്ളുകുടിക്കുന്ന കാലത്ത് അന്തോണി മാപ്പിള പുലിയായിരുന്നു എന്നു പറയാം.

Mr. K# said...

:-)

ഇടിവാള്‍ said...

ഒവ്വ! ;)

സ്മാളില്‍ തുപ്പിയിട്ടിട്ട് പോവുന്ന പോലെ അല്ലേ?

ബീരാന്‍ കുട്ടി said...

ഒരു ഇസ്മയ്‌ലി എന്റെ വഹ,

G.MANU said...

:)

Kaithamullu said...

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഇത് കേട്ട നമ്പറാ, എന്തായാലും പുതിയ കുപ്പി കൊള്ളാം.

വാളേട്ടാ ആ പണീംണ്ടാ!!!??

Powered By Blogger