Sunday, March 16, 2008

അയ്യങ്കോലിപ്പാറയിലെ രാത്രികള്‍


ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.

അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.

അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.

അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.

ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.

ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???

ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.
അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.

വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.
സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.

പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.

കര്‍ത്താവേ...???

പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!

എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.

ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.

നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.

ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.

ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?

ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!

സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.

പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!
അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.

വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.
വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.

രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.

സംഗതി യക്ഷിയാണ്.

ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.

ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....

ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?

അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.

ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.

ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.
ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.

ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!

വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!

യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??

ഇനി ഗന്ധര്‍വനായിരിക്കുമോ?

ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???

പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..

ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...

പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.

അയ്യോ....

കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???

തല്ലല്ലേ... ഞാനൊരു പാവമാണേ....

അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.

അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.

കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.

ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.

നേരാണോടാ....- നാട്ടുകാരും അലറി.

അതേ എന്നവന്‍ തലയാട്ടി.

എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.

കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.

പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.
റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....

നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...

തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.

ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.

വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???

ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.
അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.

താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.

നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!

Saturday, March 08, 2008

ഡിക്രൂസ് അങ്കിളിന്റെ ചിരി


കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്കു ട്രാന്‍സ്ഫറായ കാലം.

ടൗണ്‍ഹാളിലും ബീച്ചിലും അളകാപുരിയിലുമൊക്കെയായി ഡീസന്‍റായി ജീവിച്ചിരുന്ന എന്നോടാണ് ഒരു സുപ്രഭാതത്തില്‍ മലപ്പുറത്തിനു പെട്ടിയും കിടക്കയുമെടുക്കാന്‍ പറഞ്ഞത്! നേരെ വണ്ടി കയറി, മലപ്പുറത്തേക്ക്.

പട്ടിക്കാട് എന്നു വിളിച്ചാല്‍ പട്ടികള്‍ കടിക്കുന്ന സ്ഥലം എന്നാണ് ആദ്യം തോന്നിയതെങ്കിലും പതിയെപ്പതിയെ നാട് എനിക്ക് ഇഷ്ടമായി. കോട്ടയം ജില്ലയിലൊരിടത്തും കാണാന്‍ കിട്ടാത്തയത്ര സ്നേഹവും ഹൃദയവിശാലയതയുമുള്ള ജനങ്ങളാണു മലപ്പുറത്തുകാര്‍. മലബാറുകാര്‍ പ്രത്യേകിച്ചും ഈയൊരു വിശേഷണത്തിന് അര്‍ഹരാണെങ്കിലും മലപ്പുറത്തുകാര്‍ക്ക് അതിനൊപ്പം ഒരു തൂവലിനു കൂടി യോഗ്യതയുണ്ട്.
സ്നേഹക്കൂടുതല്‍ കൊണ്ടാണ് മലബാറില്‍ പലയിടത്തും അടിപൊട്ടുന്നത്. എന്നാല്‍, പാലായില്‍ അങ്ങനെയല്ല, സ്നേഹം കൂടിയാല്‍ മാക്സിമം കൂപ്പിയേ പൊട്ടൂ....!!

അതെന്തു കുന്തവുമാകട്ടെ.മലബാറീ സ്നേഹത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. മലപ്പുറത്ത് അത്യാവശ്യം കൗമില്‍ പിഴച്ചുപോകാന്‍ മാത്രം അറബിക് ഉപചാര വാക്കുകളും മറ്റും പഠിച്ചു ജീവിച്ചു പോകുന്നതിനിടയ്ക്കാണ് മറ്റൊരു അറിയിപ്പ് കിട്ടുന്നത്. നേരെ തിരുവനന്തപുരത്തിനു ട്രെയിന്‍ പിടിച്ചോളുക. സ്റ്റേറ്റ് സ്കൂള്‍ അത് ലറ്റിക്സ് ആന്‍ഡ് ഗെയിംസ്. ഒരാഴ്ച റിപ്പോര്‍ട്ടിങ് അസൈന്‍മെന്‍റ്!!

ടിക്കറ്റ് ബുക്കു ചെയ്തു. പരശു റാം എക്സ്പ്രസ്.

കുറ്റിപ്പുറത്തുനിന്നാണു കിട്ടിയത്. രാവിലെതന്നെ, ഒരാഴ്ചത്തേക്കുള്ള ഡ്രസ്, വെയിലുകൊള്ളാതിരിക്കാന്‍ തലയില്‍ വയ്ക്കുന്നയിനം തൊപ്പികള്‍ പലതരം, ലാപ്ടോപ്, റൂഫ്ടോപ്പ് സാധനസാമഗ്രികളും തൂക്കി റയില്‍വേ സ്റ്റേഷന്‍ പിടിച്ചു.
ആരോടും ചോദിക്കാതെ ട്രെയിന്‍ വന്നു. ഞാങ്കയറി.


ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നതിനാലും തലേന്നു രാത്രി ഉറങ്ങാതിരുന്നു പണിയെടുത്തതിനാലും എത്രയും വേഗം സീറ്റുപിടിക്കുകയായിരുന്നു എന്‍റെ ലക്ഷ്യം. ഒരുത്തന്‍റേം സഹായമില്ലാതെ രണ്ടുമൂന്നു ബാഗും തൂക്കി ഞാന്‍ കോച്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാടിപ്പാടി നടന്നു. മുടിഞ്ഞ തിരക്ക്.

എന്‍റെ സീറ്റേത്? ഒടുവില്‍ തപ്പിപ്പിടിച്ചു. സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ അവിടെയതാ ഇരിക്കുന്നു, സുന്ദരിയും സുശീലയും സുമുഖിയുമായ ഒരു പെണ്‍കുട്ടി!!!!

ടംഡഡേ...

ഇരുപത്തിരണ്ടുവയസിനപ്പുറം പോകില്ല. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്റെ സീറ്റില്‍ത്തന്നെയാണിരിപ്പ്. തൊട്ടിപ്പുറത്ത് മെലിഞ്ഞ് നരച്ചതാടിയുമായി ഒരു മധ്യവയസ്കന്. പിതാമഹനായിരിക്കും.

പക്ഷേ, ഞാനെന്തു ചെയ്യണം? എന്റെ സീറ്റ് എന്തു ചെയ്യണം. കണ്ണില്‍ ഉറക്കം ഊഞ്ഞാലുകെട്ടുന്നു.

എഴുന്നേല്‍ക്കാന് പറയുന്നത് ശരിയാണോ? ഭാവിയില്‍ എം. കമലത്തിന് ഇടപെടാന്‍ ഒരു കേസായാലോ?

ഞാന്‍ പെണ്‍കൊച്ചിന്റെ നേരെ നോക്കി ഒന്നു മുരടനക്കി.
അടുത്ത നിമിഷം അതെന്നെ നോക്കി. ഒന്നുകൂടി നോക്കി.രണ്ടാമത്തെ നോട്ടത്തിന്റെ അര്‍ഥം പിടികിട്ടും മുന്‍പേ സുഖസുന്ദരമായി അത് എന്നെ നോക്കിയൊന്നു ചിരിച്ചു.
ഒന്നാം ക്ളാസ് മുത്ല‍ ഒന്നിച്ചു പഠിച്ചവനെ നോക്കിയുള്ള ചിരി മാതിരി ഒന്ന്.

എനിക്കു തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല.
അടുത്ത നിമിഷം പെണ്ണിന്‍റെ അടുത്തിരുന്ന താടിവച്ച ചേട്ടന്‍ ചാടിയെഴുന്നേറ്റ് അറ്റന്‍ഷനായി.

താങ്കളുടെ സീറ്റാണല്ലേ?

ഞാന്‍ പറഞ്ഞു- അതേ...

ഇരുന്നോളൂ...

എവിടെ, ആ പെണ്കൊച്ചിന്റെ അടുത്തുവേണം ഇരിക്കാന്‍.

അതു വേണോ? ഞാന്‍ പറ‍ഞ്ഞു- അ ങ്ങനെയൊന്നുമില്ല, ഏതേലും ഒരു സീറ്റേല്‍ ഇരുന്നാല് മതി.

എങ്കില്‍ ഇവിടെത്തന്നെ ഇരുന്നോളൂ. ഷൊര്‍ണൂരാകുന്പോള്‍ അപ്പുറത്തിരിക്കുന്നയാള്‍ എഴുന്നേല്‍ക്കും. അപ്പോള്‍ ഞാനിരുന്നോളാം.

അതും പറഞ്ഞ് അദ്ദേഹമെന്നെ അവിടെ പിടിച്ചിരുത്തി. ഇരിക്കാന്‍ നേരം ഞാന്‍ ആ പെണ്‍കുട്ടിയെ ഒന്നുകൂടി നോക്കി. പഴയ ചിരി അതേ പടി മുഖത്തുണ്ട്. ഒരു മാറ്റവുമില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ ചിരിക്കാതിരിക്കുന്നത് അനുചിതമായിപ്പോവില്ലേ എന്നു ചിന്തിച്ചെങ്കിലും ഞാന്‍ ചിരിച്ചില്ല. ചിരിക്കുന്ന പ്രശ്നമില്ല. അല്ല പിന്നെ...!!!

ഞാനിരുന്നു. പുറത്തെ കാഴ്ചയും കണ്ട് വിന്‍ഡോയോടു ചേര്‍ന്നാണു കൊച്ചിന്റെ ഇരിപ്പ്. ഞാന്‍ തൊട്ടിപ്പുറത്ത്. കാല്‍ചുവട്ടില്‍ വല്യൊരു ബാഗുമുണ്ട്. എങ്ങോട്ടോ ഉള്ള യാത്രയിലാണ്. എവിടെയോ പഠിക്കുകയാണെന്നു തോന്നുന്നു. എന്നാലും എന്നെ അവിടെ പിടിച്ചിരുത്തിയിട്ട് എഴുന്നേറ്റു മാറിയ അവളുടെ അപ്പനെ സമ്മതിക്കണം....

ഞാനങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് അവള്‍ അദ്ദേഹത്തെ തോണ്ടി വിളിച്ചത്.

അങ്കിള്‍, വേണമെങ്കില്‍ ഇവിടെ ഇരുന്നോളൂ. ഞാന്‍ അല്‍പനേരം നില്‍ക്കാം...

അതു വേണ്ടെന്ന് അയാള്‍ തലയാട്ടി.

അങ്ങനെ വരട്ടെ. അപ്പനല്ല, അങ്കിളാണ്. എന്തോന്ന് അങ്കിള്‍, വെറുതെയല്ല, മാടപ്രാവിനെപ്പോലിരിക്കുന്ന ആ കൊച്ചിന്റെ തൊട്ടടുത്ത് ആട്ടിന്‍തോലണിഞ്ഞ എന്നെപ്പോലൊരു ചെന്നായെ പിടിച്ചിരുത്തിയത്.

വണ്ടി ഷൊര്‍ണൂരില്‍. ഞാന്‍ (സോറി, ഞങ്ങള്‍) ഇരിക്കുന്ന സീറ്റിന്‍റെ നേരെ എതിര്‍വശത്ത് അങ്കിളുമിരുന്നു. ഇരുന്നപാടെ, ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി അങ്കിളിന്‍റെ മുഖത്തേക്കു നോക്കി.
നല്ല മുഖ പരിചയം. എങ്കയോ പാത്ത മാതിരി.......

എവിടെയായിരിക്കും. ആലോചനകള്‍ സെറിബ്രം, സെറിബെല്ലം, മെഡുല്യ ഒബ്ളങ്ങേറ്റ വഴി പലതവണ കയറിയിറങ്ങി. കിട്ടുന്നില്ല.
അടുത്ത നിമിഷം അടുത്തിരിക്കുന്ന പെണ്‍കൊച്ചിനെ നോക്കി. അതിെന പക്ഷേ നേരത്തെ കണ്ട പരിചയമില്ല. ഇനി കണ്ടാല്‍ മറക്കത്തില്ലേലും മുന്‍പരിചയം നഹിനഹി...

അങ്കിളിനെ എവിടെയോ കണ്ടു പരിചയമുള്ളപോലെ....ഞാന്‍ വിട്ടില്ല.

അങ്കിള്‍ ചിരിച്ചു. എന്റെ വീട് കോഴിക്കോടാണ്.

എനിക്കു പകുതി കത്തി. ഞാനും കുറേക്കാലം കോഴിക്കോടുണ്ടായിരുന്നു.

എവിടെ???

വൈഎംസിഎ ക്രോസ് റോഡിലായിരുന്നു താമസം.

എന്റെ ജ്യേഷ്ഠന്റെ വീട് അവിടെയാണല്ലോ...

അടുത്ത നിമിഷം എനിക്കു കംപ്ളീറ്റായി കത്തി. അങ്ങനെ വരട്ടെ. ഞങ്ങളുടെ ക്വാര്‍ട്ടേഴ്സിന്റെ ഉടമ ഡിക്രൂസ് അങ്കിളിന്‍റെ അനിയനാണ് ഈ ഇരിക്കുന്ന അങ്കിള്‍.

ഡിക്രൂസ് അങ്കിളിന്‍റെ വീട്ടുവളപ്പില്‍ത്തന്നെ അദ്ദേഹം വിദേശത്തുള്ള മകനുവേണ്ടി പണിത സുന്ദരന്‍ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. വീടുപണിതെങ്കിലും മകന്‍ നാട്ടിലോട്ടില്ലെന്നു പ്രഖ്യാപിച്ചതോടെ അങ്കിള്‍ അതു ഞങ്ങളുടെ ക്വാര്‍ട്ടേഴ്സാക്കാന്‍ കന്പനിക്കു നല്‍കുകായിരുന്നു. അവിടെ, ഡിക്രൂസ് അങ്കിളിനെ കാണാന്‍ വരുന്ന ഈ അങ്കിളിന്റെ മുഖം എനിക്ക് ഇപ്പോള്‍ പൂര്‍ണമായും പിടികിട്ടി.

ഞാന്‍ അവിടെയായിരുന്നു താമസം. രണ്ടുമാസം മുന്‍പാണു മലപ്പുറത്തേക്കു ട്രാന്‍സ്ഫര്‍ ആയത്.

അങ്കിള് തലയാട്ടി.

അടുത്ത നിമിഷം ആ പെണ്‍കുട്ടിയും തലയാട്ടി. അതിനെ ഞാന്‍ അവിടെ വച്ചു കണ്ടിട്ടില്ലേലും അതെന്നെ കണ്ടിട്ടുണ്ടെന്ന മട്ടിലാണു പെരുമാറ്റം.

കോഴിക്കോടന്‍ ജീവിതകാലത്തെ ഒരിക്കലും മറക്കാത്ത സംഗതിയാണു ക്വാര്‍ട്ടേഴ്സ് വാസം. എന്നും ജോലി കഴിഞ്ഞുവന്നാല്‍ തുടങ്ങുന്ന ചര്‍ച്ചകള്‍, തൊട്ടപ്പുറത്തു കണ്ണൂര്‍ റോഡിലുള്ള മുസ്ലലിം പള്ളിയില്‍ സുബഹി ബാങ്കുവിളിക്കുമ്പോളാണ് അവസാനിക്കുക.
ഈസ്റ്റണേണ്‍, വെസ്റ്റേണ്‍ ക്രിട്ടിസിസം, ബ്ളായ്ക്ക് ഈസ്തറ്റിക്സ്, മാജിക്കല്‍ റിയലിസം, ഇക്കോ ഫെമിനിസം എന്നു തുടങ്ങി നളിനി ജമീലയുടെയും കല്ലേന്‍ പൊക്കുടന്‍റെയും ആത്മകഥകള്‍ വരെ എത്രയെത്ര ചര്‍ച്ചകള്‍. കൊറോണേഷനില്‍ പുതിയ സിനിമ വരുന്ന ദിവസം ഇങ്മാര്‍ ബര്‍ഗ്മാനെ മുതല്‍ ശ്രീനിവാസനെ വരെ ജാതിമതവര്‍ണവര്‍ഗ ഭേദമന്യേ അണിനിരത്തുന്ന ചര്‍ച്ചാരാത്രങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്കു കുളിരുകോരി.
ചില രാതികളില്‍ കത്തിച്ച പൈപ്പുമായി പുകയാസ്വദിച്ചു ഡിക്രൂസ് അങ്കിളും വരും. അങ്കിള്‍ വന്നാല്‍ പിന്നെയാരും സംസാരിക്കില്ല.അങ്കിള്‍ കുറേനേരം സംസാരിക്കും. പണ്ട് നന്നേ ചെറുപ്പത്തില്‍ ഏതോ സായിപ്പിന്റെ കീഴിലായിരുന്നു ജോലി. സായിപ്പുതിരിച്ചുപോയപ്പോള്‍ കൂടെച്ചെല്ലാന്‍ വിളിച്ചിട്ടും പോയില്ലത്രേ. എങ്കിലും സായിപ്പിന്റെ ശീലങ്ങള്‍ ഡിക്രൂസ് അങ്കിളിനെ വിട്ടുപിരിഞ്ഞില്ല.അതിലൊന്നായിരുന്നു ഈ പൈപ്പ് വലിയും മറ്റും.

അടുത്തിരിക്കുന്ന പെണ്‍കൊച്ച് ചിരിച്ചുകാണിച്ചപ്പോള്‍ തിരിച്ചും ചിരിച്ചു കാണിക്കേണ്ടിയിരുന്നത് അത്യാവശ്യമായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നി. ഒരു ചിരി മിസ് ആ സാഹചര്യത്തില്‍ ഇനി അങ്ങോട്ടു കയറി ചിരിക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്ന പരിപാടിയല്ല.

അതിന്‍രെ പേര് എന്നതാണെന്നും അറിയേണ്ടിരിക്കുന്നു. അതും എടുത്തുചാടി ചോദിക്കുന്നതു ശരിയല്ല.

എന്തേലും ഒരു ചര്‍ച്ച അങ്ങോട്ടിട്ടിട്ട് അതിന്മേല്‍ പിടിച്ചുകയറാം. അതാണു നല്ലത്.

ഡിക്രൂസ് അങ്കിളിന്‍റെ മരണം ഒരു ഞായറാഴ്ചയായിരുന്നു എന്നു ഞാനോര്ത്തു. ബാക്കിയുള്ളോരില്‍ പാതി പള്ളിയില്‍ കുര്‍ബാന കാണാനെന്ന വ്യാജേന വായിനോക്കാന് പോയ നേരത്ത് അന്തംവിട്ടുറങ്ങുകയായിരുന്ന എന്നെ മെസ്സിലെ ചേട്ടത്തിയാണു കുലുക്കി വിളിച്ചേല്‍പിച്ചത്.

എടാ, ഡിക്രൂസ് അങ്കിളു മരിച്ചു.

ആ.. ഒബിറ്റ് ഡെസ്കില്‍ പറ‍യ്, ഇവിടെയല്ല എന്നു പറഞ്ഞിട്ട് ഞാന്‍ വീണ്ടും കിടന്നു.

അടുത്ത നിമിഷം മെസ്സിലെ അമ്മച്ചി എനിക്കിട്ടു ചൂലുവച്ച് ഒന്നു തന്നെന്നു തോന്നുന്നു, നല്ല വേദന.

ഇത് ഓഫിസല്ല, വീടാ.. എഴുന്നേല്‍ക്ക്. അപ്പുറത്തു ഡിക്രൂസ് അങ്കിള്‍ മരിച്ചു.

എനിക്കു സ്റ്റേഷന്‍ കിട്ടി.

ഡിക്രൂസ് അങ്കിള്‍ ഈസ് നോ മോര്‍.....

ചാടിയെഴുന്നേറ്റു, റെഡിയായി. നേരെ അപ്പുറത്തെ വീട്ടില്‍പ്പോയി. ഉച്ചവരെ അവിടെ ചുറ്റിപ്പറ്റി നിന്നു. വൈകിട്ട് നാലുമണിക്കായിരുന്നു സംസ്കാരം. അതിനും പോയി, അതുവഴി ഓഫിസിലേക്കും പോയി. ഡിക്രൂസ് അങ്കിളിന്‍റെ മരണം പ്രമാണിച്ച് അന്നുരാത്രി ചര്‍ച്ചകള്‍ക്ക് അവധി കൊടുത്തിരുന്നു.

കിടിലന്‍ ഒരു വിഷയം കൈയില്‍ കിട്ടിയതിന്റെ ആവേശത്തോടെ, ട്രെയിനില്‍ ബാക്കിയുള്ള അനിയന്‍ അങ്കിളിനോട് ഞാന്‍ പറഞ്ഞു-

ഡിക്രൂസ് അങ്കിള്‍ മരിക്കുമ്പോള്‍ ഞാന്‍ കോഴിക്കോട്ടെ വീട്ടിലുണ്ടായിരുന്നു...

ഒന്നും മനസ്സിലാകാത്ത പോലെ അങ്ങേര് എന്നെ നോക്കി.
ആര്????

ഡിക്രൂസ് അങ്കിള്‍.- ഞാനാവര്‍ത്തിച്ചു.

സംഗതി മനസ്സിലാവാത്ത പോലെ അദ്ദേഹം പൊണ്‍കൊച്ചിനെ നോക്കി. അതിനും ഒന്നും മനസ്സിലാവാത്ത പോലെ.

ഇതെന്തു കുന്തം? -

അതേ, ഞങ്ങളുടെ ഹൗസ് ഓണര്‍, ചേട്ടന്‍റെ ചേട്ടന്‍ ഡിക്രൂസ് അങ്കിളിന്റെ കാര്യമാണു ഞാന്‍ പറഞ്ഞത്. പുള്ളിക്കാരന്‍ മരിച്ചപ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നു.

ഓ അതു ശരി.

എന്തോ വളിപ്പു കേട്ടമാതിരി പുള്ളി ഒന്നിളകിയിരുന്നു.
അതിന്നടുത്ത നിമിഷം പെണ്‍സന്താനം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഡിക്രൂസ് അങ്കിള്‍ വടിയായതിന് ഇവളെന്തിനു ചിരിക്കണം? - ഞാനലോചിച്ചു കൊണ്ടേയിരുന്നു.

അവളുടെ ചിരി ചെറുതായി നിന്നു. ഇപ്പോള്‍ അമര്‍ത്തിപ്പിടിച്ച ചിരിയാണ്. എനിക്കൊന്നും മനസ്സിലായില്ല. ഇനി ഈ സാധനത്തിന്റെ തലയ്ക്കു വല്ല പിരിയുമായിരിക്കുമോ?

തല്‍ക്കാലം അവിടെ ഇരിക്കുന്നതു ശരിയല്ല. ഞാന്‍ പതിയെ എഴുന്നേറ്റ് ട്രെയിനിന്റെ വാതിലിനു നേര്‍ക്കു നടന്നു. ട്രെയിന്‍ തൃശൂരിനോട് അടുക്കുന്നു.

പതിയെ ഫോണെടുത്ത് കോഴിക്കോട്ടെ ചങ്ങാതിക്കു വിളിച്ചു.

ചേട്ടാ, ഞാനാ.

എന്നാടാ?

അതേ,ഞാനിപ്പം ട്രെയിനിലാ. നമ്മുടെ മരിച്ചുപോയ ഡിക്രൂസ് അങ്കിളിന്‍റെ അനിയനും അങ്ങേരുടെ വകേലുള്ള ഏതോ ഒരു സുന്ദരി പെങ്കൊച്ചും ട്രെയിനേലുണ്ട്. ആ കൊച്ചാണേല്‍ എന്റെ തൊട്ടടുത്താണിരിക്കുന്നത്.

ഓഹോ അതു ശരി. എന്നതാടാ അവളുടെ പേര്?

അതു ചോദിച്ചില്ല.

എന്നാ ചെയ്യുവാ...

അതും ചോദിച്ചില്ല.

എങ്ങോട്ടാ...

അതും ചോദിച്ചില്ല.

പിന്നെ നീ എന്നാ കുന്തമാ ചോദിച്ചത്.

അതേ ഞാന്‍ ഡിക്രൂസ് അങ്കിള്‍ മരിച്ചുപോയ കഥയൊക്കെ അവരെ വര്‍ണിച്ചു കേള്‍പിക്കുവായിരുന്നു. ആ കഥ പറഞ്ഞപ്പോള്‍ മുതല്‍ ആ പെണ്‍കൊച്ച് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയതാ. ചിരി ഇതുവരെ നിന്നിട്ടില്ല. എനിക്കൊരു സന്ദേഹം...

മറുപുറത്ത് നിശബ്ദത.

എടാ നീ അവരോട് എന്തു കാര്യമാ പറഞ്ഞത്?

ഡിക്രൂസ് അങ്കിള്‍ മരിച്ച കാര്യം.

ആര്?

ഡിക്രൂസ് അങ്കിള്‍.

നീ അങ്ങനെ തന്നെയാണോ പറഞ്ഞത്?

എങ്ങനെ?

ഡിക്രൂസ് അങ്കിള്‍ എന്ന്...!!!

അതേ....

ചതിച്ചല്ലോടാ....

എന്നാ പറ്റി???

എന്‍റെ ചങ്കിടിച്ചു.

എടാ ഡിക്രൂസ് അങ്കിള്‍ എന്നത് നമ്മള് അങ്ങേര്‍ക്കു പണ്ടിട്ട ഇരട്ടപ്പേരാ...അങ്ങേരുടെ യഥാര്‍ഥ പേര് ലെസ്ലി ലൂയിസ് റിച്ചാര്‍ഡ് എന്നോ മറ്റോ ആണ്. അതു വായില്‍ക്കൊള്ളുകേലെന്നും പറഞ്ഞ് അവിടെ താമസം തുടങ്ങിയ കാലത്ത് ഉണ്ടായിരുന്നവര്‍ ഇട്ട ഇരട്ടപ്പേരാണു ഡിക്രൂസ് അങ്കിള്‍...!!!!

എന്റെ ചങ്കിനെ നെടുകെ പിളര്‍ന്ന് ട്രെയിന്‍ കൂവിപ്പാ‍ഞ്ഞുകൊണ്ടിരുന്നു.

വെറുതെയല്ല അവളു നിര്‍ത്താതെ ചിരിക്കുന്നത്. ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും????

ഞാനങ്ങോട്ടു പോയില്ല. ഒന്നരമണിക്കൂറോളം ട്രെയിനിന്റെ വാതില്‍ക്കല്‍നിന്നു. ഉച്ചകഴിഞ്ഞു.

എറണാകുളം സ്റ്റേഷന്‍ അടുക്കാറായി. നിന്നുനിന്നു കാലുകഴച്ചു. ഇനി ഇരിക്കാതെ തരമില്ല. പതിയെ അവര്‍ ഇരിക്കുന്നിടത്തേക്കു ചെന്നു.

അവര്‍ ഇരുവരും നേരിയ മയക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ പോയി പെണ്കൊച്ചിന്റെ അടുത്തുതന്നെ ഇരുന്നു. ഇരുന്നപാടെ ഞാന്‍ കണ്ണുരണ്ടും ഇറുക്കെ അടച്ചു. രക്ഷപ്പെട്ടു.
അരമണിക്കൂര്‍ കഴിഞ്ഞുകാണും. എന്നെ ആരോ തോണ്ടി വിളിച്ചു.
ഞാന്‍ കണ്ണു തുറന്നു. ആ കുട്ടിയാണ്.

ഞങ്ങളിവിടെ ഇറങ്ങുകയാണ്. എറണാകുളമായി.

അപ്പോളും അവളുടെ ചിരി മാഞ്ഞിട്ടില്ല.

എനിക്കു ലേശം ധൈര്യമായി. ഇവിടെ എന്തു ചെയ്യുന്നു???

നഴ്സിങ് പഠിക്കുന്നു.

ജിഎന്‍എം ആണോ ??

അതേ.

എന്താ പേര്?

അവളു പേരു പറഞ്ഞു.

തിരിച്ചെന്നോട് പേരു ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല

സ്റ്റേഷനെത്തി. ട്രെയിന്‍ നിന്നു. വലിയ ബാഗുമെടുത്ത് പ്രയാസപ്പെട്ട് അവള്‍ അങ്കിളിന്റെ അനിയന്റെ ഒപ്പം ട്രെയിനിറങ്ങി. ഇറങ്ങാന്‍ നേരം ഇളയ അങ്കിളും എന്നെ നോക്കിയൊന്നു ചിരിച്ചു. ഞാനും...!!!

ആശ്വാസം... അവരു പോയല്ലോ.

പതിെയ ട്രെയിനിന്റെ വിന്‍ഡോയിലേക്കു തലവച്ച് ഞാന്‍ ആശ്വസിച്ചു.

പുറത്തേക്കു നോക്കിയപ്പോള്‍ പ്ളാറ്റ് ഫോമില്‍ അവളെയും അങ്കിളിനെയും കണ്ടു. പുറത്തേക്കു നടക്കും മുന്‍പ്, വീണ്ടും എന്നെ നോക്കി അവളാ പഴയ ചിരി ചിരിച്ചു. ഡിക്രൂസ് അങ്കിളിന്റെ ചിരി......

Powered By Blogger