പുഷ്പാഞ്ജലി ഗിരീഷ്കുമാര്‍ എന്ന പഴയ കഥയിലെ നായകനായ ഗിരീഷ്കുമാറിന്റെ ഇളയസഹോദരനായിരുന്നു സതീഷ് കുമാര്‍.
സ്വഭാവം കൊണ്ട് അച്ഛനായെന്നും വരും.
അന്തര്‍ദേശീയ തലത്തില്‍ ചിന്തിക്കുക, സംസാരിക്കുക, തികച്ചും പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്ന പോളിസിയുടെ പിന്മുറക്കാരില് പ്രധാനിയായിരുന്നു അദ്ദേഹം.
കുടുംബപരമായി കിട്ടിയ സമ്പാദ്യം മുടിച്ചുതേച്ചു കഴുകി മൂടിവച്ചിരിക്കുന്നതിനാല് ദൈനംദിനജീവിതത്തിലെ വട്ടച്ചെലവുകള്‍ക്കും ചതുരച്ചെലവുകള്ക്കുമായി നാട്ടിലെ സകലവിധ അലമ്പു പരിപാടികളും ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഹോബി.
സതീഷ് കുമാറും അവിവാഹിതനായിരുന്നു.
ദല്ലാള്‍മാരുടെ ഭാഷയില്‍ ദുശ്ശീലങ്ങളില്ലാത്ത നല്ല ഒന്നാന്തരം കുടുംബത്തില്‍ പിറന്ന ചെറുക്കന്.
കള്ളുകുടിയില്ല, പിന്നെ വല്ലപ്പോളും ചീട്ടുകളിച്ചു തോല്‍ക്കുമ്പോള്‍ മാത്രം. എന്നുവച്ച് ചീട്ടുകളി സ്ഥിരം പതിവാണെന്നു കരുതരുതേ.. അവനു കഞ്ചാവു തലയ്ക്കു പിടിച്ചു കഴിഞ്ഞാല്‍ മാത്രമേ ചീട്ടുകളിക്കണമെന്നു തോന്നൂ. എന്നു വച്ച് കഞ്ചാവിന് അഡിക്ട് ഒന്നുമല്ല കെട്ടോ..നാട്ടുകാരുടെ ആരുടെയെങ്കിലും തല്ലുകേസ് അറ്റന്‍ഡു ചെയ്യുകയോ ഏറ്റുവാങ്ങുകയോ ചെയ്താല്‍ മാത്രമേ ആ ചെറുക്കനു കഞ്ചാവു വലിക്കണമെന്നു തോന്നു. തല്ലുകേസ് ഉണ്ടെന്നു കരുതി ആശാന് റൗഡിയൊന്നുമല്ല കേട്ടോ..
അതവന്റെ പണിയാ.. ക്വട്ടേഷന്‍..!!
ഇതായിരുന്നു സതീഷ്കുമാര്‍. ഇരുപത്തെട്ടുവയസ്സ്.
പുഷ്പാഞ്ജലി കൊണ്ടു ജീവിതം കോഞ്ഞാട്ടയാക്കിയ ഗിരീഷ്കുമാറിന്റെ നേര് വിപരീതനായിരുന്നു സഹോദരന്.
പ്രണയം അദ്ദേഹത്തിനു വെറുപ്പായിരുന്നു. പെണ്‍കുട്ടി എന്നു കേട്ടാല്‍ അറപ്പായിരുന്നു. അടുത്ത കാലം വരെ.
സതീഷിന്റെ നാട്ടിലൂടെ ഒരു മിനിബസ് (മുഴുവന്‍ ബസിന്റെ വലിപ്പമില്ലാത്തിനാല് നാട്ടുകാര്‍ അതിനെ പൈന്റ് വണ്ടി എന്നു വിളിച്ചു!) സര്‍വീസ് തുടങ്ങി. കെഎസ്ആര്‍ടിസി വക മിനിബസ്. അതില്‍ കണ്ടക്ടറുടെ കാക്കിക്കുപ്പായത്തില്‍ ഭരണങ്ങാനത്തിന്റെ ഹൃദയമലിയിപ്പിച്ചുകൊണ്ട് ഒരു വനിതാ കണ്ടകര്.
ഭരണങ്ങാനത്തുനിന്ന് വീട്ടിലേക്ക് പോകാന്‍ ഒരു ദിവസം ബസില്‍ കയറിയ സതീഷ്കുമാറിന് ബാക്കി നല്കാന് കണ്ടക്ടര്‍ കോമളാംഗിയുടെ കയ്യില്‍ ചില്ലറയില്ലാതെ പോയി. കഷ്ടം എന്നോ ഇഷ്ടം എന്നോ പറയാവുന്ന ആ ഭാസുര കാലത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു.
ബാക്കി കിട്ടാനുള്ള മൂന്നു രൂപ അമ്പതു പൈസയുടെ പേരു പറഞ്ഞ് കോമളാംഗി ബസില്‍ വരുന്ന ദിവസങ്ങളിലെല്ലാം സതീഷ്കുമാര്‍ ആ ബസില്‍ കയറി.
പാലായില്‍നിന്നു പ്രവിത്താനം, ചിറ്റാനപ്പാറ വഴി ഭരണങ്ങാനം. ഭരണങ്ങാനത്തുനിന്നു തിരികെ ചിറ്റാനപ്പാറ, പ്രവിത്താനം വഴി പാലാ. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ സതീഷ്കുമാര്‍ ബസില്‍ കണ്ടക്ടറുടെ സീറ്റിന് അരികെയുള്ള സീറ്റില്‍ പതിവു യാത്രക്കാരനായി.
നാശം ഒഴിവാകുന്നെങ്കില്‍ ആകട്ടെയെന്നു കരുതി മൂന്നുരൂപ അമ്പതു പൈസയ്ക്കു പകരമായി കണ്ടക്ടര്‍ കോമളാംഗി പലതവണയായി അഞ്ഞറൂരൂപയോളം ചില്ലറയായും വല്യറയായും നല്കി നോക്കി. രക്ഷയില്ല. സതീഷ്കുമാറിനു വേണ്ടിയിരുന്നത് കോമളാംഗിയുടെ ഹൃദയമായിരുന്നു!
അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന് തലവയ്ക്കാന്‍ താല്പര്യമില്ല എന്ന ലൈനില്‍ കോമളാംഗി ആ താല്പര്യത്തിനു മാത്രം ഡബിള്‍ ബെല്‍ കൊടുത്തില്ല.
ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.
വെറുതെ പ്രണയാഭ്യര്‍ഥനയുടെ ഡീസലു കത്തിയതല്ലാതെ ഡബില്‍ ബെല്‍ മുഴങ്ങിയില്ല. സതീഷ്കുമാറിന്റെ പ്രണയസര്വീസ് ഓട്ടം തുടങ്ങിയില്ല!!
വെറുതെ കാത്തിരുന്ന് ബ്രേയ്ക്ക് ഡൗണാകുന്നതില് കഥയില്ല എന്നു മനസ്സിലാക്കിയ സതീഷ്കുമാര്‍ മറ്റു വഴികളാലോചിച്ചു.
സുഹൃത്തുക്കളുമായി കൂടിയാലോചിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. അടുത്തിടെ നടന്ന ഒരു തല്ലുകേസില്‍പെട്ട് അവരെല്ലാം ജയിലിലായിരുന്നു. ബസില്‍ പ്രണയത്തിന്റെ ചില്ലറ വാങ്ങാന്‍ പോയ സതീഷ്കുമാറിന് ആസംഭവത്തില്‍ ഭാഗഭാക്കാകാനും കഴിഞ്ഞില്ല. ഭാഗ്യം!
കോമളാംഗിയുടെ ദൗര്‍ഭാഗ്യവും!
പ്രണയത്തിന്റെ ക്വട്ടേഷനെടുത്തിട്ട് അതു നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്തതില്‍ നല്ലൊരു റൗഡിയായ സതീഷ്കുമാറിനു വിഷമമുണ്ടായിരുന്നു.
തന്റെ സ്വഭാവദൂഷ്യം കണ്ടിട്ടാണു കോമളാംഗി പച്ചക്കൊടിക്കു മടിക്കുന്നതെങ്കില്‍ നന്നായിക്കളയാമെന്നു സതീഷ് തീരുമാനിക്കുന്നതും അങ്ങനെയാണ്. നന്നാവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി എന്നും രാവിലെയും വൈകിട്ടും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കി. എല്ലാദിവസവും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നതു നിര്‍ത്തി ആഴ്ചയില്‍ ഏഴു ദിവസമാക്കി.
അടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖമൊന്നു ഫേഷ്യല്‍ ചെയ്തു. മുഖത്തെ കുഴിയടയ്ക്കാന്‍ നാട്ടിലെ പെയിന്റര്‍ ലൂക്കാച്ചന് ഒന്നരത്തച്ചു കൊടുത്ത് പുട്ടിയീടിച്ചു.
തലമുടി ഹെന്ന ചെയ്തു. ഹെന്നിട്ടൊന്നും ഒരു ചുക്കും നടന്നില്ല.
സതീഷ്കുമാറിനു ദേഷ്യം വന്നു. രണ്ടിലൊന്നു തീരുമാനിക്കണം. ഒന്നെങ്കില്‍ ഒന്ന്, അല്ലെങ്കില്രണ്ട്. രണ്ടിലൊരു പ്രോബബിലിറ്റിയേ ഇനി ബാക്കിയുള്ളൂ.
അവളോട് ഇതിന്നകം പത്തുതവണ ഇഷ്ടമാണെന്നു പറഞ്ഞു കഴിഞ്ഞു. പത്തുതവണയും അവള് ഇഷ്ടമല്ലെന്നു പറഞ്ഞു. ചങ്കിലൂടെ മലപ്പുറം കത്തി കയറിപ്പോയ പോലെ പോലെ സതീഷ്കുമാറിനു നൊന്തു.
>> >> >>
ചോറ്റുപാത്രം രാധാകൃഷ്ണന്
മഹാമാന്ത്രികന്. ചോറ്റുപാത്രത്തില്‍ മീന്വറുത്തതിനൊപ്പം താന്ത്രിക വിദ്യയാല്‍ വശീകരണ യന്ത്രം ഫിറ്റു ചെയ്തു വച്ച്, അനവധി ലേഡികളെ വശീകരിച്ച് ഇടപാടുകാരെ സംതൃപ്തരാക്കിയ കുടില, കിടില, ഘടോല്ക്കച മാന്ത്രികന്.
വശീകരണത്തില്‍ സ്പെഷലൈസ് ചെയ്ത ചോറ്റുപാത്രം രാധാകൃഷ്ണന്റെ മുന്നില്‍ സതീഷ്കുമാര്‍ ഭവ്യതയോടെ ഇരുന്നു. കാഴ്ചയായി കൊണ്ടുപോയ വാര്‍ക്ക പണിക്കാര് മാത്രം കഴിക്കുന്ന ഇനത്തില്‍പ്പെട്ട ഒരു ലിറ്റര്‍ റം രാധാകൃഷ്ണന് തുറന്നു.
മാന്ത്രികന്റെ ആരാധനാമൂര്‍ത്തിയായ ചുടല ഭദ്രകാളിയുടെ തറയില്‍ ഒന്നോ രണ്ടോ തുള്ളി മദ്യം വീഴ്ത്തി. ബാക്കി രണ്ടു കവിള് സ്വന്തം വാ തുറന്ന് ഉള്ളിലേക്കും ചെലുത്തി.
മനക്കണ്ണാല്‍ എല്ലാം കാണുന്നപോലെ, ഉണ്ടക്കണ്ണുകളിളക്കി.
ഒന്നും പ്രശ്നമാക്കേണ്ടതില്ല. എല്ലാം നമ്മുടെ വഴിയേ നടക്കും. ഞാന്‍ തരുന്ന ഭദ്രകാളിയുടെ പ്രസാദം നിന്റെ കയ്യിലുള്ള ഒരു വെള്ളിരൂപത്തുട്ടില് തളിക്കുക. എന്നിട്ട് രാത്രിയില്‍ മറ്റാരും കാണാതെ അവളുടെ വീട്ടുമുറ്റത്തേക്കെറിയുക. വശീകരണം വര്‍ക്കു ചെയ്തു തുടങ്ങും. പത്തു മിനിറ്റിനകം അവളു വീട്ടില്‍നിന്നിറങ്ങി നിന്റെ കൂടെവരും. അതാണീ മന്ത്രത്തിന്റെ ശക്തി.
ചോറ്റുപാത്രത്തിന്റെ വാക്കുകള്‍ സതീഷ് കുമാറിനെ പുളകിതനാക്കി.
അവിടെനിന്നു ചെറിയ ഹോമിയോക്കുപ്പിയില് കിട്ടിയ വെള്ളവുമായി സതീഷ്കുമാര്‍ ഭരണങ്ങാനത്തു വണ്ടിയിറങ്ങി.
കാര്യം ചോറ്റുപാത്രം മഹാമാന്ത്രികനാണെങ്കിലും വശീകരണം വര്‍ക്കു ചെയ്തില്ലെങ്കിലോ? സതീഷ്കുമാറിനു സംശയമായി. ഒരു രൂപത്തുട്ട് ഒരെണ്ണം മാത്രമായി പോയിട്ടു കാര്യം നടക്കാതെ വന്നാലോ?
മറ്റൊന്നും അദ്ദേഹമാലോചിച്ചില്ല.
നേരെ ഭരണങ്ങാനം പള്ളിയിലേക്ക് സതീഷ്കുമാര്‍ വച്ചടിച്ചു. പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപയ്ക്കും അവിടെനിന്ന് ഒരുരൂപത്തുട്ടുകള് വാങ്ങി. ഒരു ചാക്കു നിറയെ, ആയിരം വെള്ളിത്തുട്ടുകള്‍. ഒരു ഓട്ടോ വിളിച്ച് അവ നേരെ വീട്ടിലെത്തിച്ചു
ഇവയില്‍ മുഴുവന്‍ തളിക്കാന്‍ കയ്യിലിരിക്കുന്ന മാന്ത്രിക വെള്ളം പോര? എന്തു ചെയ്യും?
സതീഷ് കുമാറിന് അതിനും വഴിയുണ്ടായിരുന്നു. വീട്ടിലെ വീപ്പയിലൊന്നില് വെള്ളം നിറച്ചു. അതിലേക്ക് മഹാമാന്ത്രികന് തന്ന ഭദ്രകാളിയുടെ പ്രസാദം ഒഴിച്ചു.
പിന്നെ, ചാക്കിലുണ്ടായിരുന്ന ചില്ലറ നേരെ വെള്ളത്തിലേക്കു കമഴ്ത്തി.
അന്നു രാത്രി അതു വീണ്ടും ചാക്കില്‍ കെട്ടി. നേരെ പെണ്ണിന്റെ വീട്ടിലേക്ക്. രാത്രി വൈകി ആരും കാണാതെ ആവളുടെ വീടിനു സമീപം ഒരു ചാക്ക് ഒരുരൂപയുമായി സതീഷ്കുമാര്‍ ഒളിച്ചിരുന്നു.
എല്ലാവരും ഉറങ്ങിയെന്നുറപ്പായ സാഹചര്യത്തില്‍ ചാക്കുകെട്ടു തുറന്ന് സതീഷ്കുമാര്‍ ഒരു രൂപത്തുട്ട് എടുത്ത് മുറ്റത്തേക്കെറിഞ്ഞു. കൃത്യം മുറ്റത്തുതന്നെ അതു വീണു. സംശയമില്ല. പത്തുമിനിട്ടു കഴിഞ്ഞിട്ടും ആരുടെയും അനക്കമൊന്നുമില്ല. അടുത്ത തുട്ടെടുത്തു. എറിഞ്ഞു. അനക്കമില്ല.ആരും ഇറങ്ങിവരുന്നില്ല. രാത്രി മുഴുവന്‍ സതീഷ് കുമാര്‍ ഒരു രൂപ നാണയങ്ങള്‍ കോമളാംഗിയുടെ വീട്ടുമുറ്റത്തേക്കെറിഞ്ഞു കൊണ്ടിരുന്നു.
നോ ഹോപ്പ്.
നേരം പുലര്‍ന്നു. കാലിച്ചാക്കും കാലിയായ മനസ്സുമായി സതീഷ്കുമാര്‍ വീട്ടിലേക്കു മടങ്ങി.
രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയ കോമളാംഗിയുടെ അച്ഛന് ആ കാഴ്ച കണ്ട് അമ്പരന്നു.
മുറ്റം മുഴുവന്‍ ഒരു രൂപ നാണയം!!
ഇതെവിടെനിന്നു വന്നു?
തലേന്നു രാത്രി തന്റെ വീട്ടുമുറ്റത്ത് നാണയ മഴ പെയ്തെന്ന് അദ്ദേഹം അതിരാവിലെ തന്നെ സകല പത്രമോഫീസുകളിലേക്കും വിളിച്ചു പറഞ്ഞു.
ആ ദിവസങ്ങളില്‍ കോമളാംഗിയെ ബസില്‍ കാണാതായി.
സതീഷ്കുമാറിന് ഇരിക്കപ്പൊറുതി ഇല്ലാതായി.
നേരെ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലന്വേഷിച്ചു. ലോങ് ലീവിലാണെന്നു മറുപടി.
കോമളാംഗിയുടെ കല്യാണമുറപ്പിച്ചു കാണുമോ? സതീഷ് കുമാറിന്റെയുള്ളില്‍ ഇടിവാളു മിന്നി.
നേരെ കോമളാംഗിയുടെ വീട്ടിലേക്കു പാഞ്ഞു. അവിടെയെത്തിയപ്പോള്‍ അവിടെ ഒരു മരണവീടിന്റെ മ്ളാനത. ഒന്നു രണ്ടുപേര്‍ താടിക്കു കൈയും കൊടുത്ത് മുറ്റത്തിരിപ്പുണ്ട്.
സതീഷ്കുമാറിന് ഒന്നും പിടികിട്ടിയില്ല. വീട്ടില്‍ക്കയറി ആരോടെങ്കിലും ചോദിക്കാന്‍ ധൈര്യവുമില്ല. അല്ലേലും എന്തു ചോദിക്കാന്‍...
അപ്പോള്‍ അതു വഴി വന്ന നാട്ടുകാരിലൊരാളോട് സതീഷ്കുമാര്‍ ധൈര്യം സംഭരിച്ചു കാര്യം തിരക്കി.
, ഇവിടുത്തെ ആ പെങ്കൊച്ച് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി..!!
സതീഷ്കുമാര്‍ ഞെട്ടി. അവന്റെ ചങ്കുപൊട്ടി.
അവള് ആര്‍ക്കൊപ്പം ഒളിച്ചോടാന്‍? അങ്ങനെയൊരു ബന്ധത്തെക്കുറിച്ച് തനിക്കൊരു അറിവുമില്ലായിരുന്നല്ലോ?!!
അങ്ങനെ ആലോചിച്ചു നില്‍ക്കെ, അവരുടെ വീടിനു മുന്നില്‍ ഒരു അംബാസിഡര്‍ കാറു വന്നുനിന്നു.
അതില്‍നിന്ന്, നവവധുവിന്റെ നാണത്തോടെ ആദ്യമിറങ്ങിയതു കോമളാംഗി.
നവവരന് ആരായിരിക്കുമെന്ന ആകാംക്ഷയുമായി നിമിഷങ്ങളെണ്ണി നിന്ന സതീഷ്കുമാറിനെ ആപാദചൂഢം ഞെട്ടിച്ചുകൊണ്ട് അയാളിറങ്ങി.
ചോറ്റുപാത്രം രാധാകൃഷ്ണന്!!!
വശീകരണയന്ത്രത്തിന്റെ യഥാര്‍ഥ ശക്തി മനസ്സിലായ സതീഷ്കുമാര്‍ അവിടെ ബോധംകെട്ടു വീണു.
24 comments:
പുഷ്പാഞ്ജലി ഗീരിഷ്കുമാറിന്റെ ഇളയ സഹോദരനായിരുന്നു സതീഷ്കുമാര്‍.
സ്വഭാവം കൊണ്ട് അച്ഛനായെന്നും വരും.
പുതിയ പോസ്റ്റ്. വായിക്കുക.!!
തകര്‍ത്തെടോ തകര്‍ത്തു.
മാര്‍ക്കിടേണ്ട വരികള്‍...
1.കഷ്ടം എന്നോ ഇഷ്ടം എന്നോ പറയാവുന്ന ആ ഭാസുര കാലത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു.
2.അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന് തലവയ്ക്കാന്‍ താല്പര്യമില്ല എന്ന ലൈനില്‍ കോമളാംഗി ആ താല്പര്യത്തിനു മാത്രം ഡബിള്‍ ബെല്‍ കൊടുത്തില്ല
3.സുഹൃത്തുക്കളുമായി കൂടിയാലോചിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. അടുത്തിടെ നടന്ന ഒരു തല്ലുകേസില്‍പെട്ട് അവരെല്ലാം ജയിലിലായിരുന്നു.
4.എല്ലാദിവസവും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നതു നിര്‍ത്തി ആഴ്ചയില്‍ ഏഴു ദിവസമാക്കി.
ഠോ =- തേങ്ങ ഞാനടിച്ചേ.......സുനീഷേ, കലക്ക്, ഇതുപോലെ ഇനിയും ഭരണങ്ങാനത്തെ കഥാപാത്രങ്ങളും, കഥയും പോരട്ടെ.
തകര്‍ത്തു സുനിലേ..എല്ലാ പോസ്റ്റും വായിക്കണം ഇനി..ഇതിന്റെ മുന്പിലത്തെയും വായിച്ചു.
നല്ലോം ചിരിച്ചു, :-)
“ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.“
എന്തീറ്റാ അലക്ക്!
(പി എസ്:കണ്ട് നല്ല പരിചയം..ടിവിയിലൊക്കെ വന്നിട്ടുണ്ടോ?)
യ്യോ സോറി..സുനിലല്ല..സുനീഷേ...:-)
സുനീഷേ ഇത് കലക്കന്‍ തകര്‍ത്തു വാരിയല്ലോ..:):)
ഹ...ഹ... സുനീഷേ, തകര്‍പ്പന്‍.
ഹെന്ന ചെയ്തു, ഹെന്നിട്ടൊന്നും ഒരു വിശേഷവുമില്ല....
ഗ്യാപ്പ് ഫില്ല് ചെയ്തത് വായിക്കുന്നതിനു മുന്‍പ് ഗ്യാപ്പും ഫില്ല് ചെയ്തിട്ട് പുതിയവനെ ഫിറ്റ് ചെയ്തല്ലോ. സൂപ്പര്‍.
സതീഷ് കുമാറിന്റെ സ്വഭാവ നൈര്‍മ്മല്യം പണ്ട് പോലീസുകാരന് ഡബിള്‍ വെച്ച് വന്ന സൈക്കിളുകാരനെ പിടിച്ച മിമിക്രി ഓര്‍മ്മിപ്പിച്ചു (സംഗതി മറന്നുപോയി):
അപ്പോള്‍ കല്‍ക്കി കട്ടിലൊടിച്ചു.
നന്നായി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സുനീഷേ..കഥ നന്നായിട്ടുണ്ട്, എന്തുതന്നെയായാലും കോമളാംഗി ആ സതീഷ്കുമാറിന്റെ കയ്യീന്നു രക്ഷപ്പെട്ടല്ലോ..:)
ബേര്ളിയും അരവിന്ദനും ക്വോടു ചെയ്ത വരികള്‍ എനിയ്ക്കും തലയ്ക്ക് പിടിച്ചു.
ഇവര്‍ക്ക് ഇനിയും ഒരു അനിയന് കൂടിയില്ലെ? ഒരു സുനീഷ്കുമാര്‍? അയാളുടെ കഥ എങ്ങിനെയാ? പുള്ളിയുടെ കാര്യവും കഷ്ടത്തിലാണെന്നു പാലായിലൊക്കെ ആളുകള്‍ പറയുന്നു.
അണ്ണോ അടിച്ചു തകര്‍ക്കുവാണല്ലോ ..
ഡെയ്ലി ഓരോ പോസ്റ്റു വച്ചാണല്ലേ കീറ് !
ദേ ഈ ബ്ലോഗ് ഫേവറിറ്റ്സിലേക്ക് ഇട്ടു കേട്ടാ !
:-) കലക്കീട്ടുണ്ട്.
ചാത്തനേറ്::
ഇത്തിരി ഗ്യാപ്പിടോ... അടുപ്പിച്ചടുപ്പിച്ച് ചിരിക്കാന്‍ മേല.
:) :)
ഫുള്‍ ടൈം എഴുത്താണെന്നു തോന്നുന്നു. ഒന്നിനു പുറകെ ഒന്നായിട്ടു പോസ്റ്റുകള്‍ വരുവല്ലേ :)
നല്ലോണം ചിരിച്ചു :)
qw_er_ty
കൊള്ളാമല്ലോ സുനീഷേ..ചിരിച്ചു.
അപ്പൊ അങ്ങിനെയാണു ഭരണങ്ങാനത്ത് നാണയ മഴ ഉണ്ടായത് അല്ലെ , എന്തായാലും സങ്ങതി കലക്കി .
കതിരവന്‍ പറഞ്ഞത് സത്യമാണ്. ഇവര്‍ക്ക് ഇനി ഒരനിയന്‍ കൂടിയുണ്ട്. സുനീഷ്കുമാര്‍. അഥവാ ഇനി ആ അനിയന് കൂടിയേ ഉള്ളൂ. സുനീഷ് കുമാറിന്റെ കഥ ഏതാനും നിമിഷങ്ങള്‍ക്കകം ബെര്‍ളിത്തരങ്ങളില്‍ വായിക്കാം.
ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.
ഹ ഹ ഹ...കീടീലന് സുനീഷെ...
ഈ പരമ്പരയിലെ അവസാനത്തെ കഥയായ ഗീതാഞ്ജലി സുനീഷ് കുമാര്‍ ബെര്‍ളിത്തരങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഇത് പരസ്യമല്ല)
എല്ലാരുടേം സംശയം എനിക്കും....
ഗിരീഷ്...സതീഷ്....അടുത്തത് സുനീഷ് ആയിരിക്കുമോ....
എനിക്കിഷ്ടപ്പെട്ടത് സതീഷിനെ അവതരിപ്പിച്ച രീതിയാണ്.....
അന്തര്‍ദേശിയതലത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ട് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാന്യനായ സതീഷ് കുമാര്‍.......കലക്കി...
ബാഷ്പാഞ്ജലി സതീഷ്കുമാറിനെ സസന്തോഷം സ്വീകരിച്ച എല്ല ബൂലോഗ നിവാസികള്‍ക്കും നന്ദി. വായിച്ചു കമന്റെഴുതിയവര്ക്ക് അതിലേറെ നന്ദി.
അടുത്ത കഥയും എല്ലാവര്ക്കും ഇഷ്ടപ്പെടും വിധമാകട്ടെ..!!
Dear Suneesh,
Adipoli blog.
Firos
താങ്ങളുടെ പോസ്റ്റുകളിലാകെ ഒരു തോമസ് പാലാ മണം! യാദൃശ്ഛികം മാത്രമൊ?
Post a Comment