Friday, October 31, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ - 2

ബെഞ്ചമിന്‍ പിടിച്ചാല്‍ നില്‍ക്കുന്നതിലും വലിയ പ്രസ്ഥാനമായി ആറോണ്‍ എലിയാസ്‌ അരുണ്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ബെഞ്ചമിന്‍ അറിയാതെയാണ്‌ ആറോണ്‍ അമ്പാറ ഷാപ്പിന്റെ ഭിത്തിയില്‍ കള്ളുചാറ ഡിസൈൻ ചെയ്‌തത്‌. മേരിഗിരി ഷാപ്പില്‍ പോട്ടിക്കറിയും പന്നിക്കരളും കോഴിചാപ്സും ഡിസൈന്‍ ചെയ്‌തത്‌. പാലമ്മൂട്‌ ഷാപ്പിനു മൺഭിത്തി ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ്‌ അവിടെ ഡിസൈന്‍ വര്‍ക്കൊന്നും ചെയ്യാതിരുന്നത്‌!!!

ആറോണിന്റെ വളര്‍ച്ച ആനപിടിച്ചാലും നില്‍ക്കാത്ത വിധം സെറ്റായിക്കൊണ്ടിരിക്കെത്തന്നെ, ആരുമറിയാതെ സെറ്റായിക്കൊണ്ടിരുന്ന മറ്റൊന്നായിരുന്നു പ്രേയസിയുമായുള്ള പ്രണയം.
ഉന്നെ നാന്‍ വിടമാട്ടേന്‍ എന്നു പ്രേയസി പലവട്ടം അരുണിനോടു മൊഴിഞ്ഞു.
ഉന്‍ കഴുത്തില്‍ വരേയ്‌ കാതല്‍ വന്തു കണ്‍കളില്‍ പിതുങ്കി നിന്നേന്‍ എന്ന്‌ അരുണും!!
സ്വപ്നങ്ങളില്‍ അരുണ്‍ വീരപാണ്ഡ്യ കട്ടബൊമ്മനായി....!
പ്രേയസി കട്ടബൊമ്മന്റെ കെട്ടിയോളായി.
അരുണ്‍ എംജിആറായി. പ്രേയസി മീനച്ചിലാറായി.
തലൈവി ജയലളിതയുടെ പടത്തിനു പിന്നില്‍ അരുണ്‍ പ്രേയസിയുടെ പടമൊട്ടിച്ചു വച്ചേന്‍.
പ്രേയസി അരുണിന്റെ പടം കിട്ടാഞ്ഞു കയ്യില്‍ കിട്ടിയ തേപ്പുപലകയും കെട്ടിപ്പിടിച്ചായി ഉറക്കം.
പ്രണയത്തിന്റെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ അവര്‍ വഴിയന്വേഷിച്ചു നടന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെ അരുണ്‍ പ്രണയത്തില്‍ തുളുമ്പി. അവന്റെ കണ്‍കടാക്ഷത്തില്‍ പ്രേയസി കുടിവെള്ളം കാത്തുകിടക്കുന്ന തേനിയിലെ ചോളപ്പാടമായി. തൈരും വടയും പോലെ അവര്‍ പ്രണയിച്ചു.

കാപ്പിത്തോട്ടത്തിലെ വിളവന്വേഷിച്ചുപോയ പ്രേയസിയുടെ അപ്പന്‍ ഹൗസ്‌ ഓണര്‍, ജൈവസമ്പുഷ്ടമായ കാപ്പിച്ചോടുകളിലെ കൈത്തഴമ്പുവീണ മരക്കമ്പുകള്‍ കണ്ടു നെടുവീര്‍പ്പെട്ടതല്ലാതെ പുറത്താരോടും ഒന്നും പറഞ്ഞില്ല. മണ്ണിലെ വളക്കൂറിന്‌ പിന്നിലെ ജൈവബന്ധം ഭാവിയില്‍ തന്റെ മരുമകനാവുമെന്ന്‌ ആ പാവം ചിന്തിച്ചില്ല. പ്രണയവും കാപ്പിക്കുരു വിളവും കുത്തനെ ഉയര്‍ന്നു. പ്രേയസിയുടെ വീട്ടിലോ, ബെഞ്ചമിന്റെ ലേബര്‍ ക്യാംപിലോ ആരും ഒന്നും അറിയാത്തിടത്തോളം കാലം പ്രണയത്തിന്‌ വിള്ളല്‍ വീഴില്ലെന്ന്‌ ഇരുവർക്കുമുറപ്പായിരുന്നു.

എന്നാല്‍, നാട്ടില്‍ പാണ്ടിവിരോധം കൊടുമ്പിരിക്കൊണ്ടു. പള്ളിക്കുന്നേല്‍ ഷാജിമോന്റെ തട്ടുകടയില്‍ രാത്രി വൈകി തട്ടടിക്കാന്‍ രണ്ടെണ്ണം വീശിച്ചെന്ന തനിനാട്ടുകാരന്‍ കട്ടഅനിലിന്‌ തട്ടുകിട്ടിയതിന്റെ പിറ്റേന്ന്‌ ബെഞ്ചമിന്റെ ലേബര്‍ ക്യാമ്പ്‌ ഇളകി. നാട്ടുകാരില്‍ ഒരാളെ തട്ടിയതിന്റെ കെട്ടുതീർക്കലായിരുന്നു തനിനാട്ടുകാരുടെ ലക്ഷ്യം. തിരൈ തെന്‍ട്രലും കണ്ട്‌ വെള്ളരിച്ചോറും ചേനസാമ്പാറും തട്ടി അകത്തിരിക്കുകയായിരുന്ന പാണ്ടികള്‍ രാത്രി കൂട്ടത്തോടെ ആക്രമിക്കപ്പെട്ടു.
ബെഞ്ചമിനോ അരുണോ സ്ഥലത്തുണ്ടായിരുന്നില്ല.
പതിനഞ്ചോളം പാണ്ടികള്‍. പത്തോളം നാട്ടുകാര്‍.
നാട്ടുകാരുടെ കയ്യില്‍ കൊന്നപ്പത്തല്‍. പാണ്ടികളുടെ കയ്യില്‍ കഞ്ഞിപ്ലേറ്റ്‌.
ആദ്യം നാലടി പാണ്ടികള്‍ക്കേറ്റു. അടുത്തനിമിഷം കേട്ട അലര്‍ച്ചയില്‍ ഭരണങ്ങാനം കുലുങ്ങി. മുഴക്കോലിനായിരുന്നു അടി. അടിയേറ്റുവീണ തനിനാട്ടുകാര്‍ തുണിപോലുമില്ലാതെ പലായാനം ചെയ്‌തു. ഷാജിയുടെ തട്ടുകട പൂട്ടി. മിച്ചം വന്ന മൊട്ട ഫ്രീയായിട്ടു പാണ്ടികള്‍ ഓംലറ്റ്‌ അടിച്ചു കഴിച്ചു.

പിറ്റേന്ന്‌ വീണ്ടും അടിപൊട്ടി. ഇത്തവണ നാട്ടുകാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്‌ അരുണായിരുന്നു. തന്റെ കൊളീഗ്സിനെ കൈവച്ചവര്‍ ഏത്‌ ഊച്ചാളിയായാലും അടി മേടിക്കുമെന്ന്‌ അലറി ആഞ്ഞടിച്ച അരുണിന്റെ പ്രയോഗത്തില്‍, നാട്ടിലെ അറിയപ്പെടുന്ന ധനികനായ രാവുണ്ണിച്ചേട്ടനും അടിതെറ്റി.

രാവുണ്ണിച്ചേട്ടന്‍ വീണ വിവരം രാവിലെ തന്നെ നാടറിഞ്ഞു. ഹൗസ്‌ ഓണറും അറിഞ്ഞു. രാവുണ്ണിച്ചേട്ടന്റെ പ്രഖ്യാപിത ശത്രുവായിരുന്ന ഹൗസ്‌ ഓണര്‍ക്ക്‌ അരുണിനോട്‌ ഉണ്ടായ സ്നേഹം സ്വന്തം മരുമകനോടു തോന്നുന്നതിലും അപ്പുറമായിരുന്നു. അതിരാവിലെ ഹൗസ്‌ ഓണര്‍ ലേബര്‍ ക്യാംപിലെത്തി.
ഹൗസ്‌ ഓണര്‍ വരുന്നതു കണ്ടതേ അരുണിന്റെ ചങ്കിന്റെ കോണ്‍ക്രീറ്റ്‌ ഇളകി. പക്ഷേ നേരെ ക്യാംപിലെത്തിയ ഹൗസ്‌ ഓണര്‍, അരുണിനെ കെട്ടിപ്പിടിച്ചു. തലേന്നത്തെ കള്ളിന്റെ തികട്ടി വന്ന ഏമ്പക്കം പിടിച്ചുകെട്ടി അരുണ്‍ ആ പിടിയില്‍ അലിഞ്ഞുനിന്നു.
നാട്ടുകാരില്‍ ഭൂരിഭാഗവും ആശുപത്രിയിലായിരുന്നു. അതില്‍ മഹാഭൂരിപക്ഷവും എണ്ണത്തോണിയില്‍. മുഴക്കോലിനുള്ള അടികൊണ്ട ഭാഗം മുഴ്ച്ചുവന്നു. മുഴയന്മാരുടെ എണ്ണം നാട്ടില്‍കൂടി. അതോടെ, ഹൗസ്‌ ഓണറെ നേരില്‍ കാണാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു.അരുണിനെയും ബെഞ്ചമിനെയും നാട്ടില്‍നിന്നു കെട്ടുകെട്ടിക്കണമെന്ന നാട്ടുക്കൂട്ടത്തിന്റെ ആവശ്യത്തിനു നേര്‍ക്ക്‌ ഹൗസ്‌ ഓണര്‍ കാര്‍ക്കിച്ചു തുപ്പിയതോടെ അന്ത വഴിയുമടഞ്ഞു!!!

ഇനി എന്തു ചെയ്യും?

പാണ്ടിയുടെ ഇരുമ്പു മസിലിനു നേര്‍ക്ക്‌ നാട്ടുകാര്‍ ബ്രോയിലര്‍ മസിലു മുഴപ്പിച്ചിട്ടു കാര്യമില്ല എന്നു ബുദ്ധിയുള്ളവര്‍ പറഞ്ഞു. എങ്ങനെയും പാണ്ടികളെ നാട്ടില്‍നിന്നു പായിക്കണം. അതുമാത്രമായി നാട്ടുകാരുടെ ചിന്ത.ഇതേസമയം, പ്രേയസിയുമായി നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു അരുണ്‍. പ്രേയസിക്കു തന്നോടുള്ള പ്രേമം ബിര്‍ല സിമന്റിനെക്കാള്‍ സ്ട്രോങ്ങ്‌ ആണെന്ന്‌ അരുണിനു നിശ്ചയമായിരുന്നു.തെല്ലും ചരലു ചേരാത്ത ഒന്നാന്തരം തേപ്പുചാന്തു പോലെയായിരുന്നു അത്‌.

നാടുവിടുന്നതിനെക്കുറിച്ചുള്ള അരുണിന്റെയും പ്രേയസിയുടെയും ചിന്തകള്‍ക്കു മുകളിലൂടെ ഒരു ദിവസം അഭ്യാസി ആനന്ദന്‍െറ ഓട്ടോയില്‍ കെട്ടിയ കോളാമ്പി അനൗണ്‍സ്മെന്റ്‌ കടന്നുപോയി.

ഭരണങ്ങാനത്ത്‌ ഒരു സിനിമാകൊട്ടക!! തമിഴ്‌ സിനിമയ്ക്കു മാത്രമായൊരു സിനിമാ കൊട്ടക.

ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!!

(ഇനീം തുടരും)

Friday, October 17, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ -1

പട്ടിക്ക് ഏറ് ഒരു വിഷയമല്ലാത്തതുപോലെയായിരുന്നു ബെഞ്ചമിന് തല്ലും. എത്രയെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല, പിറ്റേന്നു രാവിലെ അതിന്റെ ഹാങ് ഒാവറുമില്ല. കൃത്യമായി എത്രയെണ്ണം കിട്ടിയെന്നോ എത്രയെണ്ണം തിരിച്ചുകൊടുത്തെന്നോ മധുരക്കാരനായ ചെന്തമിഴ് അണ്ണാച്ചി ബെഞ്ചമിന്‍ കണക്കു സൂക്ഷിച്ചിരുന്നില്ല.

കൃത്യം പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ആദ്യമായി ബെഞ്ചമിന്‍ ഭരണങ്ങാനത്തിറങ്ങുന്നത്. കേരളത്തില്‍ ചാരായം നിര്‍ത്തുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ പാലായില്‍നിന്നു മൂക്കുമുട്ടെ സേവിച്ചായിരുന്നു ആ വരവ്. റോബിന്‍ ബസില്‍ ഭരണങ്ങാനം വരെ സീറ്റുകിട്ടാതെ നിന്നതിന്റെ കലിപ്പുതീര്‍ത്തായിരുന്നു തുടക്കം. ഉള്ളില്‍ തിളച്ച കൊട്ടുവടിയുടെ കുന്തളിപ്പില്‍ ഭരണങ്ങാനത്തേക്കു കാലുകുത്തിയ അടുത്ത നിമിഷം ബെഞ്ചമിന്‍ ബസിന്റെ കിളിയെ നോക്കി നല്ല സംഘകാല തമിഴില്‍ നാലു തെറി വിളിച്ചു.

സി.വി. രാമന്‍പിളളയ്ക്കു ശേഷം ഇന്തമാതിരി ചെന്തമിഴില്‍ മലയാളത്തെ മാമകമാക്കുന്നതാരെടേയ് എന്ന സംശയദൃഷ്ടിയോടെ ഭരണങ്ങാനം ആ സാഹിത്യാര്‍ച്ചന കേട്ടുനിന്നു. തിരുക്കുറളും തിരുവള്ളുവറും തോറ്റു പോകുന്ന ആ ചമല്‍ക്കാര ഭാഷ കേട്ട് തമിഴ്മാമണി സാഹിത്യ കുലപതികള്‍ ആകാശസീമയില്‍ വന്ന് അദ്ഭുതം പൂണ്ടുനിന്നുപോയിട്ടുണ്ടാവും!

അവിടെയായിരുന്നു തുടക്കം. രണ്ടെണ്ണം ഉള്ളില്‍ച്ചെന്നാല്‍ നാലെണ്ണം ബെഞ്ചമിനില്‍നിന്നു പുറത്തുചാടും. സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്. ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര്‍ മുതല്‍ അവരുടെ മുതുമുത്തഛന്മാര്‍ വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും. അതായിരുന്നു ബെഞ്ചമിന്‍. തനിനാട്ടുകാര്‍ തൂക്കുകട്ടയും മുഴക്കോലും പിടിക്കുന്നതു നിര്‍ത്തിത്തുടങ്ങിയതോടെ, നാട്ടിലാവശ്യമായ കണ്‍സ്ട്രക്ഷന്‍സിനായി തമിഴ്നാട്ടില്‍നിന്നു മൈഗ്രേറ്റ് ചെയ്തുവന്ന മേസ്തിരി പ്രഭൃതികളില്‍ മ്യുസ്ഥാനീയനായിരുന്നു അയാള്‍. ബെഞ്ചമിന്റെ നാക്കില്‍ കുടിയിരുന്ന കക്കൂസ് പ്രയോഗങ്ങളായിരുന്നു ഇക്കാലമത്രയും അയാളെ തല്ലുകൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കഥമാറി.

ദേശീയപ്രസ്ഥാനത്തിനെക്കാള്‍ വലിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സമരചരിത്രമുറങ്ങുന്ന നാട്ടില്‍നിന്നുവന്ന കുറേ ശിങ്കിടികളാണിപ്പോള്‍, തല നരച്ച പ്രായത്തിലും ബെഞ്ചമിനു തല്ലുവാങ്ങിക്കൊടുക്കുന്നത്. ഒറ്റയ്ക്കു പത്തു ഷോപ്പിങ് കോംപ്ലക്സ് പണിതു തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ഒരു സുപ്രഭാതത്തില്‍ 1210 എസ്ഇ ലോറിയില്‍ നാട്ടിലെത്തിച്ചതായിരുന്നു അവരെ. അന്തിമയങ്ങിയാല്‍ തനിനാട്ടുകാരന്‍ രാരിച്ചന്‍ സ്വഭവനത്തിലും പഞ്ചായത്ത് ഒാഫിസിന്റെ തിണ്ണയിലും വച്ചു ഡൈല്യൂട്ട് ചെയ്തു വില്‍ക്കുന്ന രാരിത്തൈലം സേവിച്ചു നാട്ടുകാരെ മുഴുവന്‍ തെറിവിളിക്കുന്നതിലായിരുന്നു ബെഞ്ചമിന്റെ പണിക്കാര്‍ക്കു കമ്പം.

അതോടെ, നാടുമുഴുവന്‍ ബെഞ്ചമിന് എതിരായി. തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ വില്‍ക്കാന്‍ നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!

വൈഗ നദിയില്‍ എട്ടുവട്ടം മുങ്ങിപ്പൊങ്ങിയാലും കറ പോകാത്തവയായിരുന്നു ബെഞ്ചമിന്റെ പണിക്കാരുടെ പച്ചത്തെറികള്‍. ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു. ബെഞ്ചമിന്റെ അനുജന്‍ ആറോണ്‍ എലിയാസ് അരുണ്‍ കേരളത്തിലേക്കു റീലോഡഡ് ചെയ്യപ്പെട്ടതോടെ സ്ക്രിപ്റ്റ് പിന്നെയും മാറി. കോണ്‍ക്രീറ്റില്‍ ഡിസൈന്‍ സ്പെഷലിസ്റ്റായിരുന്നു ആറോണ്‍. അമ്പതുകാരനായ ബെഞ്ചമിന്റെ സഹോദരശായിലെ ഏറ്റവും ഇളയത്- ഇരുപത്തിയേഴുകാരന്‍ ആറോണ്‍. ആറോണ്‍ എന്ന പേര് തെങ്കാശിയില്‍നിന്നു വണ്ടികയറി കൊട്ടാരക്കരയെത്തുമ്പോള്‍ തനിയെ അരുണ്‍ എന്നായി മാറുകയായിരുന്നു. പഴയ നിയമ ബൈബിളിലെ അഹറോന്‍ എന്ന പേരിന്റെ തമിഴ്തദ്സമമോ മറ്റോ ആയിരുന്നു ആറോണ്‍. ആറോണ്‍ എലിയാസ് അരുണാകട്ടെ അഹറോന്റെ അപ്പന്റെ പേരായിരുന്നു കൂടുതല്‍ ചേരുക.

മറ്റു തനിപ്പാണ്ടികളെപ്പോലെ പട്ടച്ചാരായം തട്ടി റോഡില്‍ വീണു മുട്ടുപൊട്ടി ലീവെടുത്തു വീട്ടിലിരിക്കുന്നത് അരുണിന് ഇഷ്ടമല്ലായിരുന്നു. നാലുദിവസം പണിതാല്‍ അഞ്ച്, ആറ്, എഴ് ദിവസങ്ങില്‍ ലീവെടുത്ത് പാലായിലെ ഏതെങ്കിലും ബാറിലിരുന്നു മൂക്കുമുട്ടെ സേവിക്കുന്നതായിരുന്നു അരുണിന്റെ മോഡസ് ഒാപ്പറാണ്ടി! ഇക്കാര്യത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച സാക്ഷല്‍ ദൈവം തമ്പുരാനായിരുന്നു അരുണിന്റെ റോള്‍മോഡല്‍. ആശാന്‍ ഒന്നിലെങ്കില്‍ ശിഷ്യന്‍ അമ്പത്തൊന്നില്‍ എന്നതായിരുന്നു തനിയവസ്ഥ എന്നുമാത്രം. (കര്‍ത്താവ് കള്‍സടിച്ചു എന്നു കഥാകൃത്ത് നിരീച്ചിട്ടില്ല, മാപ്പ് ഇന്‍ അഡ്വാന്‍സ്!)

ഏതു ദുഷ്യന്തനെയും ഇളക്കാന്‍ ഒരു മഗ്ദലന മറിയം വരും എന്ന സെക്യുലര്‍ കഥ പോലെ, അരുണിന്റെ മനസ്സില്‍ ആര്‍ട്ട് വര്‍ക്കു നടത്താന്‍ ഒരു കഥാപാത്രം അരങ്ങേറിയത് ആയിടയ്ക്കാണ്. ലൈലാ മജ്നുമാരെപ്പോലെ, ഷാജഹാനെയും മുംതാസിനെയും പോലെ അരുണും പ്രേയസിയും പെട്ടെന്നടുത്തു. അരുണും ബെഞ്ചമിനും ഉള്‍പ്പെടെയുള്ളവര്‍ അന്തിയുറങ്ങുന്ന വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമസ്ഥന്റെ ഏകമകളായിരുന്നു പ്രേയസി!!

തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും കണ്ടായിരുന്നു പഞ്ചാരപോലിരുന്ന പ്രേയസി കരിപ്പട്ടി പോലിരിക്കുന്ന അരുണുമായി അടുത്തത്. വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.

പ്രണയം ചങ്കില്‍ ചാന്തുകൂട്ടിത്തുടങ്ങിയതോടെ അരുണിന്റെ മനസ്സില്‍ മൃദുലവികാരങ്ങള്‍ കമ്പികെട്ടി. കര്‍ത്താവിന്റെ പീഡാസഹനം ചിത്രീകരിക്കാനായി ഫൊറോനാ പള്ളിയുടെ മുറ്റത്തു ഡിസൈന്‍ ചെയ്ത കോണ്‍ക്രീറ്റ് സ്തൂപത്തില്‍, കുരിശേല്‍ കിടക്കുന്ന കര്‍ത്താവിനെ നോക്കി നില്‍ക്കുന്ന മഗ്ദലനമറിയത്തിന്റെ കാലില്‍ ദര്‍ഭമുന കൊണ്ടു. പത്രോസ് ശ്ലീഹായുട തലയില്‍ എവിടെനിന്ന് എന്നറിയില്ല, ഒരു മയില്‍പ്പീലി...!! വികാരിയച്ചന്റെ കയ്യില്‍ ആദ്യം കിട്ടിയത് ഒരു പൊട്ടിയ ഇഷ്ടികയായിരുന്നതിനാല്‍ അരുണിന്റെ ആയുസ് പൊട്ടാതെ ബാക്കിയായി.

എന്നും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്കു പായുന്നതിനിടെയായിരുന്നു അരുണ്‍ ആദ്യമൊക്കെ പ്രേയസിയെ കണ്ടുമുട്ടിയിരുന്നത്. രാവിലെ ഏഴരയ്ക്കു കന്യാസ്ത്രീമാര്‍ പാട്ടു പരിശീലിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരിക്കും അരുണും ശിങ്കിടികളും കാപ്പിത്തോട്ടത്തിലേക്കു മാര്‍ച്ച് ചെയ്യുക. ബൈബിളില്‍ കര്‍ത്താവിന്റെ കാര്യം പറയും പോലെ 'അവന്‍ അതിരാവിലെ എഴുന്നേറ്റു വിജനസ്ഥലത്തേക്കു പോയി' എന്ന തിരുവെഴുത്തു പൂര്‍ത്തിയാകും വിധമായിരുന്നു ആ പാച്ചില്‍.
പട്ടാളക്കാരുടെ പിടി പരേഡ് പോലെ, തമിഴന്മാരുടെ വ്യായാമപ്പരേഡോ മറ്റോ ആയിരിക്കുമെന്നേ പ്രേയസി വിചാരിച്ചുളളൂ. തലേവര്‍ഷത്തേതിന്റെ ഇരട്ടി കാപ്പിക്കുരു വിളവു കിട്ടും വരെ പ്രേയസിയുടെ അപ്പന്‍ ഹൌസ് ഒാണറും കഥയറിഞ്ഞിരുന്നില്ല. എന്തിനേറെ, ഭരണങ്ങാനത്തെ ഒരു പട്ടിക്കുഞ്ഞുപോലും ഒന്നുമറിഞ്ഞില്ല.

ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയായിരുന്നു ബെഞ്ചമിനും അരുണും. ഒരിക്കലും മുാമും വരാത്തവിധം അവര്‍ അടുപ്പത്തിലായിരുന്നതിനാല്‍ ബെഞ്ചമിനും ഒന്നുമറിഞ്ഞില്ല.

തുടരും
Powered By Blogger