ജനകീയാസൂത്രണം വരുന്നതിനും മുന്‍പുള്ള കാലം. ജനകീയാസൂത്രണം എന്ന ചിന്തയ്ക്കു തന്നെ വിത്തുപാകിയ വിധമൊരു ഓണാഘോഷം ഭരണങ്ങാനത്തു നടക്കുന്നു.
സ്ഥലം ഭരണങ്ങാനം ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോന പള്ളിവക റബ്ബര്‍ത്തോട്ടം. അധ്യക്ഷനില്ല, ഉദ്ഘാടകനില്ല,പ്രസംഗകരില്ല. ഉള്ളത് ഒരു മണ്ണെണ്ണ സറ്റൗ, രണ്ടു ലിറ്റര്‍ മണ്ണെണ്ണ, ഒരു ചീനച്ചട്ടി, ഇരുപതു കോഴിമുട്ട, കുറച്ച് വെളിച്ചെണ്ണ. പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പറയാന്‍ പറ്റാത്ത സ്ഥിതി.
കാര്യപരിപാടി
സ്റ്റൗവില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു. ചീനച്ചട്ടി ചൂടായി നില്‍ക്കുന്നു. സമീപത്തെ പച്ചക്കറിക്കടയുടമസ്ഥന്‍ അന്ത്രപ്പന്‍റെ നേതൃത്വത്തില്‍ വഴിയേ പോകുന്ന നാട്ടുകാര്‍ക്ക് ഓണാശംസ നേരുന്നു. നേരെ റബ്ബര്‍ തോട്ടത്തിലേക്കു ക്ഷണിക്കുന്നു. റബ്ബര്‍ തോട്ടത്തിലെത്തുന്ന നാട്ടുകാരനെ അതിശയിപ്പിച്ചുകൊണ്ട്, ചീനച്ചട്ടിയില്‍ ഓംലൈറ്റുകള്‍ പിറവി കൊള്ളുന്നു.
എന്നതാ അന്ത്രപ്പാ... നട്ടുച്ചയ്ക്ക് മൊട്ട പൊരിച്ചു തിന്നാന്‍ തലയ്ക്കു വട്ടുണ്ടോ?
അന്ത്രപ്പന്‍ മറുപടി പറയില്ല. പകരം, അന്ത്രപ്പന്‍റെ ശിങ്കിടികള്‍ സമീപത്തെ കാനയിലെ കരിയലികള്‍ക്കിടയില്‍നിന്ന് ഒരു സാധനം പൊക്കിയെടുക്കും. നല്ല ചന്തമുള്ളോരു കുപ്പി. കുപ്പി നിറയെ നല്ല വീഞ്ഞുനിറമുള്ള വിദേശ മദ്യം. വിസ്കി മാത്രം കഴിച്ചു ശീലമുള്ളവര്‍ അതിനെ ചാത്തനെന്നും വെട്ടിക്കൂട്ടെന്നുമൊക്കെ വിളിക്കുമെങ്കിലും നല്ല മൊരിയന്‍ സാധനം.
ഗ്ളാസിലേക്കു പകര്‍ത്തപ്പെടുന്ന വിദേശിക്ക് മേമ്പൊടിയായി അല്‍പം വെള്ളം. കുടിച്ചിറക്കുന്ന ഇറക്കില്‍ ടച്ചിങ്സായി അല്‍പം ഓംലൈറ്റ്.
നാട്ടുകാരന്‍റെ തോളില്‍ത്തട്ടുന്നു. അന്ത്രപ്പന്‍ വക ഹാപ്പി ഓണം ആശംസകള്‍.
രണ്ടു കൈയും വീശി വെറുതെയങ്ങുപോകാന്‍ നാട്ടുകാരൊക്കെ ആരാ മക്കള്‍?!!
എന്നാപ്പിന്നെ അന്ത്രപ്പാ ആശംസ ഒന്നോ രണ്ടോകൂടിപ്പോരട്ടെ... ഇതാ എന്‍റെ വക ഷെയറു പിടിച്ചോ....
സമാനമനസ്കരായ നാട്ടുകാരുടെ എണ്ണം ഭരണങ്ങാനത്തു ഭീകരമാം വിധം കൂടുതലായിരുന്നു. അതുകൊണ്ട് സംഭാവനകള്‍ കൂമ്പാരമായി. ഇടയ്ക്കിടെ ഭരണങ്ങാനത്തിന്‍റെ വിരിമാറിലൂടെ പാലാനഗരത്തിലെ ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്ന വിദേശ മെഡിക്കല്‍ ഷാപ്പുതേടി ഓട്ടോറിക്ഷകള്‍ പാഞ്ഞുകൊണ്ടിരുന്നു.
റബര്‍തോട്ടത്തില്‍ ഓണാശംസ മേടിച്ചു മേടിച്ചു തലകുമ്പിട്ടു മാര്‍പ്പാപ്പമാരായവരുടെ എണ്ണവും പെരുകിക്കൊണ്ടിരുന്നു. സാക്ഷാല്‍ മാവേലി മുതല്‍ വാമനന്‍ വരെ മനുഷ്യരെല്ലാം ഒന്നുപോലെ റബര്‍മരത്തില്‍ ചാരിയിരുന്ന് മധുരോദാരമായ ഓണസ്മരകള്‍ അയവിറിക്കിക്കൊണ്ടിരുന്നു. ചിലരുടെ സ്മരണകള്‍ വാളിന്‍റെയും പരിചയുടെയും രൂപത്തിലായിരുന്നു. അവരങ്ങനെയങ്ങനെ ഏറിക്കൊണ്ടിരുന്നു.
ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന്‍റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടിരുന്ന അന്ത്രപ്പന്‍റെ കടയില്‍ സ്റ്റോക്കുണ്ടായിരുന്ന കോഴിമുട്ടകള്‍ തീര്‍ന്നുകൊണ്ടിരുന്നു. അന്ത്രപ്പന്‍റെ മേശവലിപ്പില്‍ കാശു വന്നു വീണുകൊണ്ടുമിരുന്നു. നാട്ടുകാര്‍ക്ക് ഫ്രീയായി ഓണാശംസയും ഓംലൈറ്റും കൊടുക്കാന്‍ അന്ത്രപ്പന്‍ അന്തോനീസുപുണ്യാളന്‍റെ ചേട്ടന്‍റെ മോനൊന്നുമല്ലല്ലോ....!
മുട്ട തീരുമെന്ന ഘട്ടമെത്തിയപ്പോള്‍ അന്ത്രപ്പന്‍ പ്രഖ്യാപിച്ചു.
നാട്ടുകാരേ...
നമുക്ക് ആഘോഷം മതിയാക്കാം. എനിക്കു വീട്ടില്‍ ഓണസദ്യയുണ്ണേണ്ട നേരമായി. നിങ്ങള്‍ക്കും ഓണമുണ്ണേണ്ടതാണല്ലോ. അതുകൊണ്ട് നമുക്ക് ഈ ആഘോഷമവസാനിപ്പിക്കാം. കടയിലുണ്ടായിരുന്ന മുട്ടയും തീര്‍ന്നുകഴിഞ്ഞിരുന്നു. സ്റ്റൗവും ചീനച്ചട്ടിയും വെളിച്ചെണ്ണയുമെത്തിച്ച നല്ലവനായ ചാക്കോപ്പിക്ക് ഈ അവസരത്തില്‍ എന്‍റെ ആയിരമായിരം നന്ദി, നന്ദി...
അതുവരെ, ജ്വലിച്ചുനിന്ന ആഘോഷത്തെ അത്രവേഗം ചവിട്ടി പാതാളത്തിലേക്കു താഴ്ത്താന്‍ വന്ന വാമനനായി മാറിയ അന്ത്രപ്പനെ നാട്ടുകാരില്‍ ചിലര്‍ക്കു പിടിച്ചില്ല.
അന്ത്രപ്പാ.... മുട്ട തീര്‍ന്നെങ്കില്‍ തീരട്ടെ. ബാക്കി സാധനം ഇനിയുമുണ്ട്. വേണേല്‍ ഇനിയും വരുത്തുകയും ചെയ്യാം. ആ നിലയ്ക്ക് ആഘോഷം തുടരട്ടെ. മാത്രമല്ല, ഓണസദ്യയുണ്ടാക്കാനുള്ള സാധനവും വാങ്ങി രാവിലെ വീട്ടിലേക്കു വിട്ടവരെ വരെ നമ്മളിവിടെ കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്. ആ നിലയ്ക്ക്, അവര്‍ക്കു ബോധം തെളിയും വരെയെങ്കിലും ഈ ആഘോഷം തുടരേണ്ടതായുണ്ട്.
അന്ത്രപ്പന്‍ ചിരിച്ചു.
എങ്കില്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ ആഘോഷം തുടരുക. ഞാന്‍ വിടവാങ്ങട്ടെ.....
നാട്ടുകാരില്‍ ചിലര്‍ക്ക് അപ്പോഴും അതങ്ങിഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു
അല്ല, അന്ത്രപ്പാ.. ഇവിടെ ഇത്രയും വലിയ ആഘോഷം നടന്നിട്ടും താനൊരു തുള്ളി വിദേശിയെപ്പോലും അകത്താക്കിയില്ലല്ലോ... അതുകൊണ്ട് ഒരല്‍പം സേവിച്ചിട്ടു പോടോ.. താനിതുവരെ ഷെയറു തന്നില്ല. അതു തരികയും വേണ്ട. സാധനം ആവശ്യത്തിനുണ്ട്. ഞങ്ങളുടെ സന്തോഷത്തിനെങ്കിലും....
അന്ത്രപ്പന്‍റെ ദുരഭിമാനത്തിന്‍റെ മൂട്ടിലാണ് അതു ചെന്നുകൊണ്ടത്.അന്ത്രപ്പന്‍ തിരിച്ചടിച്ചു.
ഹും... ഷെയറിടാതെ അന്ത്രപ്പന്‍ ഈ പണിക്കു നിക്കത്തില്ല. ഷെയറിടാതെ അന്ത്രപ്പന് ഒരു തുള്ളി പോലും വേണ്ട. അതുകൊണ്ട് ഇന്നാ പിടി എന്‍റെ വക നൂറു രൂപ...!!
ജനസഹസ്രം കയ്യടിച്ചു. നൂറു പോയതിന്‍റെ ദുഖത്തില്‍ അന്ത്രപ്പന്‍ ആദ്യരണ്ടുലാപ്പില്‍ത്തന്നെ അതിവേഗം മുന്നേറി. മിനിട്ടുകള്‍ക്കകം അടുത്തുള്ള റബര്‍ച്ചോട്ടില്‍ അന്ത്രപ്പന്‍ സീറ്റിങ്ങായി.
വിദേശി അകത്തോട്ടു ചെന്നപ്പോളാണ്, അപ്പനപ്പൂന്‍മാരു മുതലുള്ള കാലത്തേ കുടുംബപരമായി കൈവശമുള്ള, ജനിതമായിട്ടുള്ളതായിട്ടുള്ള വിദേശവിരുദ്ധ വികാരം അന്ത്രപ്പനില്‍ തെകട്ടി വന്നത്.
അന്ത്രപ്പന്‍ പൊട്ടിത്തെറിച്ചു.
ഹും മാവേലി, കേരളം, ഓണം.... എന്നിട്ടിവിടെയോ വിദേശി മാത്രം!! എനിക്കിതു സഹിക്കില്ല.
വേറെ ചിലര്‍ക്കും അതു സഹിച്ചില്ല. വിദേശിയെ കുറ്റം പറയുന്നതു കേട്ടാല്‍ ചോര തിളയ്ക്കുന്ന നല്ലയിനം കോണ്‍ഗ്രസുകാരുടെ ജനുസ്സില്‍പ്പെട്ടവരായിരിക്കാം അവര്‍.
അന്ത്രപ്പന്‍ വീണ്ടും തുടര്‍ന്നു- വിദേശി കഴിച്ച സാഹചര്യത്തില്‍ ആ തെറ്റു മായ്ക്കാനായി എനിക്കല്‍പം സ്വദേശികൂടി വേണം. നല്ല തെങ്ങിന്‍കള്ള് കുറച്ചു വേണം. ആരുണ്ട് മേടിച്ചോണ്ടു വരാന്‍...? കാശിന്നാ പിടിച്ചോ.....!!!
അന്ത്രപ്പനു തെങ്ങിന്‍കള്ളു വേണം. എവിടെ കിട്ടാന്‍?
ഉത്തരവും അന്ത്രപ്പന്‍ തന്നെ പറഞ്ഞു. പാലമ്മൂട്ടിലോട്ടു വിട്ടോ. അവിടാകുമ്പോള്‍ ഒറിജിനലു തന്നെ കിട്ടും...
അന്ത്രപ്പന്‍റെ സ്വദേശിപ്രേമത്തിന്‍റെ ഭാഗമായി കള്ളുമേടിക്കാന്‍ ഓട്ടോറിക്ഷയൊന്ന് പാലമ്മൂട്ടിലേക്കു പാഞ്ഞു. അതുവരെയുള്ളതിന്‍റെ കിക്കില്‍ അന്ത്രപ്പന്‍ റബര്‍മരച്ചോട്ടിലേക്കും ചാഞ്ഞു. അന്ത്രപ്പന്‍റെ കണ്‍മുന്നില്‍ ഭൂമി വട്ടം കറങ്ങി. ആരൊക്കെയോ വന്ന് തന്നെ പാതാളത്തിലേക്കു ചവിട്ടിത്താക്കുന്നതുപോലെയും അന്ത്രപ്പനു തോന്നി.
പാലമ്മൂട്ടിലേക്കു പോയ ഓട്ടോറിക്ഷയില്‍ രണ്ടു കോണ്‍ഗ്രസുകാരായിരുന്നു.
വിദേശിപ്രേമികളെങ്കിലും രഹസ്യമായി സ്വദേശിയെയും പ്രേമിക്കുന്ന തനി കോണ്‍ഗ്രസുകാര്‍. ഷാപ്പെത്തിയപ്പോളേയ്ക്കും അവരിലും സ്വദേശി പ്രേമം മുളപൊട്ടി.
അന്ത്രപ്പനു വേണ്ടതു തെങ്ങിന്‍കള്ള്. കുപ്പിക്കു വില നാല്‍പ്പതുരൂപ. കോണ്‍ഗ്രസുകാര്‍ക്കു പനയാണെങ്കിലും മതി. അതിനു വേണം കുപ്പിക്ക് ഇരുപത്തിനാലു രൂപ. ഖദര്‍ഷര്‍ട്ടിന്‍റെ പല കോണിലും തെറുത്തുവച്ച കൈമടക്കിലും തപ്പിയിട്ടും കിട്ടിയതു പത്തുരൂപ. ബാക്കി സംഘടിപ്പിക്കാന്‍ ഒരു മാര്‍ഗവുമില്ല. എന്തു ചെയ്യാന്‍?
അന്ത്രപ്പന്‍ വക പണം അവരുടെ കയ്യിലിരുന്നു തുടിച്ചു. അതേ, അതു തന്നെ.
അന്ത്രപ്പനു തെങ്ങു വേണ്ട. പകരം അന്ത്രപ്പനും തങ്ങള്‍ക്കും പന. ഇഷ്ടം പോലെ പന.
തെങ്ങിന്‍കള്ളിനു കാശുകൊടുത്തുവിട്ട അന്ത്രപ്പനെ മനപ്പൂര്‍വം മറന്ന കോണ്‍ഗ്രസുകാര്‍ പന ആവശ്യം പോലെ അകത്താക്കി.
ഒടുക്കം മിച്ചം വന്നത് അന്ത്രപ്പനു കൊടുക്കാന്‍ കുപ്പിയുടെ പകുതി മാത്രം പന.
സ്വദേശികളായ കോണ്‍ഗ്രസുകാര്‍ നേരെ മീനച്ചിലാറ്റിലേക്കു വച്ചടിച്ചു. അന്ത്രപ്പനായുള്ള അരക്കുപ്പിയില്‍ ആറ്റിലെ പരിശുദ്ധമായ പച്ചവെള്ളം നിറച്ചു. ഓട്ടോ തിരികെ പാഞ്ഞു.
അങ്കവും കണ്ടു താളിയുമൊടിച്ചതിന്‍റെ ആവേശത്തില്‍ ഓട്ടോറിക്ഷയില്‍നിന്ന് ജയ് ഗാന്ധി, ജയ് ജെപി വിളികള്‍ മുഴങ്ങി.
ഓണദിവസം ഏതോ മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തകര്‍ ജാഥയ്ക്കു പോവുകയാണെന്നു കരുതി നാട്ടുകാര്‍ സംഗതി വിട്ടുകളഞ്ഞു.
ഓട്ടോ റബര്‍ത്തോട്ടമണഞ്ഞു. റബര്‍മരത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുകായിരുന്ന അന്ത്രപ്പനെ സംഘം വിളിച്ചുണര്‍ത്തി. അദ്ദേഹത്തിനായി പാലമ്മൂട്ടില്‍നിന്നെത്തിച്ച പന അല്ല തെങ്ങ് നിവേദിച്ചു.
അന്ത്രപ്പനു സന്തോഷമായി. കൊതിയോടെ തന്നെ നോക്കുന്ന ആയിരം കണ്ണുകളെ തൃണവല്‍ഗണിച്ച് അന്ത്രപ്പന്‍ കുടി തുടങ്ങി.
ചങ്കിടിപ്പോടെ കോണ്‍ഗ്രസ് സംഘം കാത്തുനിന്നു.
കുപ്പി പകുതിയാക്കിയ അന്ത്രപ്പന്‍ അതിശക്തമായൊരു ഏമ്പക്കം വിട്ടു. അതിന്‍റെ കാറ്റടിച്ച് അടുത്തുകിടന്നവര്‍ ഞെട്ടിയെണീറ്റു കണ്ണുതുടച്ചു.
ഓ ഞാന്‍ ഷാപ്പിലല്ല അല്ലേ എന്ന ചോദ്യവുമായി അവര്‍ വീണ്ടും മലച്ചു.
അന്ത്രപ്പന്‍ കുപ്പിയിലേക്കും അതുമായെത്തിവരുടെ കണ്ണുകളിലേക്കും രൂക്ഷമായൊന്നു നോക്കി. എന്നിട്ടു പറഞ്ഞു.
കുഴപ്പമൊന്നുമില്ല. എങ്കിലും പാലമ്മൂടുകാരും കളിപ്പിക്കല്‍ തുടങ്ങിയിരിക്കുന്നു. ഓണമായിട്ടായിരിക്കും. അവന്‍മാരവിടെ തെങ്ങിന്‍കള്ള് എന്നും പറഞ്ഞു വില്‍ക്കുന്ന സാധനം അത്രയ്ക്കങ്ങു വിശ്വസിക്കാനൊരു പ്രയാസം.
ഇതിലൊരു അന്‍പതു ശതമാനമെങ്കിലും പനം കള്ളാണെന്നേ......!!!!
Showing posts with label കള്ള്. Show all posts
Showing posts with label കള്ള്. Show all posts
Tuesday, August 28, 2007
Saturday, August 18, 2007
ഒരു ഷാപ്പ് മൊതലാളി എഴുതിയ കഥ (ചില്ലറ കാര്യങ്ങളും)
ഞാനെങ്ങനെ ഞാനായി എന്നത് എനിക്കു പോലുമറിയില്ല, പിന്നല്ലേ നിങ്ങള്‍ക്ക്.
എന്നാലും ഞാനൊരു കഥയെഴുതാന്‍ തീരുമാനിച്ചു. മഴ പെയ്ത് മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയ നേരത്താണ് എനിക്കീ ബുദ്ധി ഉദിച്ചത്. വെള്ളപ്പൊക്കത്തില്‍ ഷാപ്പിലെ കള്ളുചാറയടക്കം ആറേ പോയി. രണ്ടുദിവസം ഷാപ്പു പൂട്ടിക്കിടന്നു.
കോണ്‍ട്രാക്ടര്‍ ബൈജു എന്ന, എന്‍റെ സ്വന്തം പേരെഴുതിയ ഷാപ്പിന്‍റെ ബോര്‍ഡടക്കം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ഷാപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നുരണ്ടു സ്ഥിരം പറ്റുപിടിക്കാരും ഉരുളുപൊട്ടി വന്ന വെള്ളത്തില്‍ ഒലിച്ചു പോവേണ്ടതായിരുന്നു. അവരെയൊക്കെ ഒരു വിധം വിളിച്ചേല്‍പ്പിച്ച്, തലേന്നത്തെ വളിച്ച കള്ളു വേസ്റ്റാക്കാതെ അവരുടെ അണ്ണാക്കിലൊഴിച്ചു കൊടുത്തിട്ട്, ഒലിച്ചുപോകാതെ അയലോക്കത്തെ രാജപ്പന്‍ ചേട്ടന്‍റെ വീട്ടുമുറ്റത്ത് എടുത്തിട്ട കാലുറയ്ക്കാതെ ഒരു ബെഞ്ചിലിരുന്നാണ് ഞാന്‍ എഴുതുന്നത്.
കറിക്കച്ചോടക്കാരന്‍ കോവാലന്‍ അപ്പോഴും ആറേപോയ കപ്പച്ചട്ടിക്കായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ക്കതു വേണം. നാലുദിവസം വരെ പഴക്കമുള്ള പോത്തിറച്ചി വെറുതെ രണ്ടുപായ്ക്കറ്റ് കുരുമുളകു പൊടി തൂകി ഷാപ്പില്‍ വന്ന സകല കുടിയന്‍മാര്‍ക്കും ഒരു പുളിപ്പുമില്ലാതെ വെളമ്പിക്കൊടുത്ത് കുറേക്കാശുണ്ടാക്കിയതല്ലേ, അയാള്‍ടെ കപ്പപ്പാത്രമെങ്കിലും ആറേ പോട്ടെ.....
വെള്ളം പൊങ്ങിയത് എനിക്കേതായാലും അനുഗ്രഹമായി.
കഴിഞ്ഞ അഞ്ചാറുവര്‍ഷം ഓരോ അലവലാതികളു ഷാപ്പിന്നകത്തുവച്ച വാളും വാക്കത്തിയുമൊക്കെ മലവെള്ളത്തില്‍ പൊക്കോളുമല്ലോ. കുടിയന്‍മാരെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മവരിക ഇത്തരം ചില അലവലാതികളെക്കുറിച്ചാണ്. അവരെക്കുറിച്ചും അവര്‍ക്കാവശ്യമുള്ള കള്ളിനെക്കുറിച്ചും അതുണ്ടാക്കുന്ന രീതികളെക്കുറിച്ചുമൊക്കെയായിക്കോട്ടെ എന്‍റെ കഥ. ഇതു പ്രസിദ്ധീകരിക്കാമെന്ന് എന്‍റെ ഷാപ്പിലെ സ്ഥിരം സന്ദര്‍ശകനും ഷെയര്‍ഹോള്‍ഡറുമായ ശ്രീ സുനീഷ് പറഞ്ഞിട്ടുള്ളതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു എഴുത്ത്.
കുടിയന്‍മാര്‍ പലവിധമുണ്ട്. ചിലര്‍ വളരെ മര്യാദക്കാരായിരിക്കും. ഷാപ്പിലെത്തുമ്പോള്‍ കൗണ്ടറിലിരിക്കുന്ന ഷാപ്പോണറെയൊക്കെ നല്ല സ്നേഹത്തില്‍തൊട്ടു തലോടി അങ്ങനെ നിക്കും. രണ്ടെണ്ണം ചെന്നുകഴിഞ്ഞാല്‍ പിന്നെ ലവന്‍റെയൊക്കെ വിധം മാറും.
അതുവരെ കണ്ട പരിചയമൊന്നും പിന്നെ കാണത്തില്ല. വീട്ടിലിരിക്കുന്നവര്‍ക്കു വിളിച്ചായിരിക്കും തുടക്കം. അതുകേള്‍ക്കുമ്പോള്‍ അതേപടി പഴുത്തിരിക്കുന്ന ചിലര്‍ക്കു സഹിക്കത്തില്ല. അവന്‍മാരു തമ്മില്‍ കേറിയങ്ങു കോര്‍ക്കും. പിന്നെ അടി. കള്ളടിച്ചു പഴുത്തവര്‍ തമ്മില്‍ അടിച്ചടിച്ച് ചീയും. ചീഞ്ഞ് നാറും. ആ നാറ്റത്തില്‍ നമ്മുടെയും ഷാപ്പിന്‍റെയും സല്‍പ്പേരും നാറും. ഡീസന്‍റായ കുടിയന്‍മാര്‍ പിന്നെ ഷാപ്പിലോട്ടു വരാതാവും.
ഡീസന്‍റായ കുടിയന്‍മാര്‍ എന്നുദ്ദേശിച്ചത്, സ്വഭാവത്തിലെ ഡീസന്‍സി കൊണ്ടല്ല. കാര്യം പറഞ്ഞാല്‍ എന്‍റെ ഷാപ്പിലെ ഏറ്റവും ഡീസന്‍റായ കുടിയന്‍മാര്‍ ഭരണങ്ങാനം ടൗണിലെ അറിയപ്പെടുന്ന റൗഡികളാണ്. രണ്ടുകുപ്പി അന്തി അകത്തുചെന്നാല്‍ അവര്‍ പിന്നെ കുട്ടികളാണ്. ശോശന്നപ്പൂക്കള്‍ പോലെ മനോഹരവും മൃദുലവുമാകും അവരുടെ മനസ്സ്. പാട്ട്, ഡാന്‍സ് മുതലായവയുമായി ഷാപ്പിനെ ഒരു കലാമണ്ഡലമാക്കി മാറ്റുന്നത് അവരാണ്.
നേര്‍ബോധമുള്ളപ്പോള്‍ അവരുടെ ഈ സ്വഭാവം എവിടെയാണെന്നു ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്. കുടിക്കാന്‍ ഷാപ്പിലോട്ടു വലത്തുകാലെടുത്തുവയ്ക്കുന്ന നേരത്ത് നമ്മളെ നോക്കിയൊന്നു വിരട്ടാന്‍ അവര്‍ മടിക്കാറില്ല. പിരിച്ചുവച്ച മീശ ഒന്നുകൂടി പിരിച്ചുവച്ച് നേരെ കള്ളുകുടി തുടങ്ങുന്ന അവര്‍ രണ്ടാമത്തെ കുപ്പിയില്‍ അയഞ്ഞു തുടങ്ങും.
പോകാന്‍ നേരത്ത് പത്തുപന്ത്രണ്ട് ഉമ്മയെങ്കിലും തന്നിട്ടേ പോകൂ എന്നത് അവരില്‍ പലര്‍ക്കും നിര്‍ബന്ധമാണ്. പക്ഷേ, ഇതിന്നിടയ്ക്കു വേറൊരു പ്രശ്നമുണ്ട്. പത്തുകുപ്പി കുടിച്ചാല്‍ സ്നേഹം പറഞ്ഞ് അഞ്ചുകുപ്പിയുടെ കാശേ ലെവന്‍മാരു തരത്തൊള്ളൂ. ആദ്യമൊക്കെ ഇതുമൂലം ഒരുപാട് അക്കിടി പറ്റിയിട്ടുണ്ട്. പിന്നീട് അതൊരു പതിവായതോടെ, ആദ്യത്തെ രണ്ടു കുപ്പിക്കള്ളിനു ശേഷം പിന്നീടു കൊടുക്കുന്നതിലെല്ലാം വെള്ളവും കള്ളും സമാസമം ചേര്‍ത്തു താങ്ങിയേക്കാന്‍ ഞാന്‍ അളവുകാരനെ പ്രത്യേകം പറഞ്ഞേല്‍പ്പിക്കാറുണ്ട്.
കള്ളിലെ മായം പക്ഷേ എല്ലായ്പോഴും ഏല്‍ക്കണമെന്നില്ല. അതിനു മാത്രം വിരുതുള്ള കുറേ ചെറ്റകള്‍ വേറെയുമുണ്ട്. നാട്ടില്‍ ചെത്തുന്ന തെങ്ങിന്‍റെയും പനയുടെയും അടിവേരുവരെ പിഴിഞ്ഞാലും കിട്ടാത്തയത്ര കള്ളിന്‍റെ നാലിരട്ടിയും പത്തിരട്ടിയുമൊക്കെയാണ് ഓരോ ദിവസത്തെയും ചെലവ് എന്നറിയാമല്ലോ.
കുടിക്കാന്‍ വരുന്നവനൊക്കെ എട്ടും പത്തും കുപ്പി ലാവിഷായി കേറ്റുമ്പോള്‍ കള്ളുകിട്ടാനില്ലെന്ന നല്ല വര്‍ത്തമാനം പറഞ്ഞാല്‍ നല്ല ആട്ടു കിട്ടും.അതുകൊണ്ടാണു ഞങ്ങളു കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്നു കലക്കുകള്ളു വ്യവസായം തന്നെ തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ഒറിജനല്‍ കള്ളിനെ വെല്ലുന്ന വില്ലനാണവന്‍. ഇതു കണ്ടുപിടിക്കാന്‍ മാത്രം മെനക്കെട്ടു ഷാപ്പിലോട്ടു വരുന്ന ചില വൃത്തികെട്ടവന്‍മാരുണ്ട്. അവന്‍മാരു ശരിക്കും നമ്മുടെ കച്ചവടം പൂട്ടിക്കാന്‍ ജനിച്ചവരാണ്.
കള്ളുകൊണ്ടുപോയി മുന്നോട്ടു വയ്ക്കുമ്പോളെ അവന്‍മാര്‍ക്കു സംശയം തുടങ്ങും. ആദ്യം കുപ്പിയെടുത്ത് മൂട്ടിലോട്ടു നോക്കും- മട്ടുണ്ടോയെന്ന്. പിന്നെ, മോളിലോട്ടു നോക്കും.പതയുണ്ടോന്ന്.
തെങ്ങിന്‍കള്ളാണേലും പനംകള്ളാണേലും എപ്പോളും പൊട്ടിക്കൊണ്ടിരിക്കണമെന്നാണു നല്ല കള്ളിന്‍റെ ലക്ഷണശാസ്ത്രം. കലക്കുകള്ള് പൊട്ടത്തില്ല. പൊട്ടുക എന്നുദേശിച്ചത് കുമിള വന്നുചെറുതായി പൊട്ടിപ്പൊട്ടി പോകുന്ന സ്ഥിതിവിശേഷത്തെയാണു കെട്ടോ. പക്ഷേ, ഇവനെയൊക്കെ വിറ്റ കാശു നമ്മുടെ പോക്കറ്റിലുള്ളതുകൊണ്ട് പൊട്ടിക്കാന്‍ വേറെയൊരു വിദ്യ ഞാനും കണ്ടുപിടിച്ചു.
ഇത്തരം കെമിസ്റ്റുകള്‍ക്കുള്ള കള്ള് കയ്യിലെടുത്തുപിടിച്ച് കുപ്പിയടക്കം ശരിക്കൊന്നു കുലുക്കണം. അപ്പോള്‍ പതിയെ കലക്കാണേലും കള്ളു കലക്കനായി പൊട്ടിത്തുടങ്ങും. അഞ്ചുമിനിറ്റു നേരത്തേക്കൊക്കെ അതു പൊട്ടിക്കൊണ്ടിരിക്കും. പാവങ്ങള്‍ക്ക് അതുമതി. യഥാര്‍ഥനാണെന്നു കരുതി വച്ചുകീച്ചും. ഒടുവില്‍ വല്ല വഴിവക്കിലും വിരിവയ്ക്കുകയും ചെയ്യും. അതവന്‍മാരുടെ വിധി.
രണ്ടുകുപ്പി ഒറിജനല്‍ കള്ളുണ്ടെങ്കില്‍ നമുക്ക് ഒരു കന്നാസ് കലക്കുകള്ളുണ്ടാക്കാം. പാലാ അങ്ങാടിയിലെ ഒട്ടുമിക്ക മരുന്നുകടകളിലും ഇതിനുള്ള പ്രധാന സംഗതി കിട്ടും. അതിന്‍റെ പേര് ആത്മകഥയില്‍ എഴുതുന്നില്ല.
രണ്ടുകുപ്പി ഒറിജനല്‍ കള്ള്, നല്ല പരിശുദ്ധമായ ഇരുപത് ലിറ്റര്‍ വെള്ളത്തിലോട്ടു പകര്‍ത്തുക. പിന്നെ, കള്ളുഗുളിക ലിറ്ററിന് ഒരെണ്ണം കണക്കില്‍ ഇരുപതെണ്ണം പൊടിച്ച് വെള്ളത്തില്‍ കലക്കണം. ലിറ്ററിന് അരക്കിലോ കണക്കില്‍ റേഷന്‍ പഞ്ചസാര കൂടി ചേര്‍ക്കുക. തലേന്നത്തെ കള്ളുമട്ട് ഇരിപ്പുള്ളത് എടുത്ത് രണ്ടു മഗ് കലക്കി അതിലൊഴിക്കുക. മട്ട് എത്ര കൂടുതല്‍ ഒഴിക്കുന്നുവോ അതനുസരിച്ച് ഒറിജനലുമായുള്ള യെവന്‍റെ സാമ്യം കൂടിക്കൊണ്ടിരിക്കും.
പെരുന്നാള്‍, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഈ കള്ളുഗുളികയ്ക്കൊപ്പം ഞങ്ങളു രണ്ടോ മൂന്നോ പാരസെറ്റമോള്‍കൂടി വാങ്ങും. അഥവാ കലക്കുകൂട്ടു മാറിപ്പോയാലും ആളു തട്ടിപ്പോകാതിരിക്കാന്‍ അതങ്ങട്ടു കള്ളിലോട്ടു പൊടിച്ചു ചേര്‍ക്കും.ബാക്കി ദൈവം നോക്കിക്കൊള്ളും.
ഒറ്റ ഗ്ളാസിനു ദൈവം പോലും പൂസായിപ്പോകുന്ന ഇനത്തിലുള്ള കള്ള് റെഡിയായിക്കഴിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാലും ഈ കള്ളു മൂക്കത്തില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വേണമെങ്കില്‍ പിറ്റേന്നും ധൈര്യമായിട്ടു വില്‍ക്കാം. വളിച്ചുപോകത്തില്ല. പക്ഷേ, രാവിലത്തെ കള്ള് ഇളവനെന്നു പറഞ്ഞു വില്‍ക്കും. വൈകിട്ടാകുമ്പോള്‍ കള്ളു മൂക്കണമല്ലോ. മൂക്കാത്ത കള്ളു വൈകിട്ടു കൊടുത്താല്‍ അതിനും വിളിക്കും നാട്ടുകാരു തെറി.
അതിനും ചില ചില്ലറ വേലകള്‍ ഞങ്ങളു പാവങ്ങളു ഷാപ്പുകാര് കാട്ടാറുണ്ട്.
മൂലവെട്ടി, മിശിഹാ, പോസ്റ്റേല്‍ച്ചാരി തുടങ്ങിയ പേരുകളിലൊക്കെ നാട്ടില്‍സുലഭമായ ചാരായമാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ അടുത്ത ആശ്രയം. ഉച്ചക്ക് ഒരുമണിയാകുന്നതോട ഇരുപത് ലിറ്റര്‍ കള്ളില്‍ ഒരുലിറ്റര്‍ ചാരായം കണക്കില്‍ ഒരു താങ്ങങ്ങ് താങ്ങും. അതിലേക്ക് പത്തുലിറ്റര്‍ പച്ചവെള്ളവും മൂന്നുകിലോ പഞ്ചസാരയുംകൂടി ചേര്‍ത്ത് ഒന്നുകൂടി കലക്കും. വൈകിട്ടത്തേക്കുള്ള മൂപ്പനും റെഡി.
ഇനി ഇതുകൊണ്ടും പ്രശ്നം തീരാത്തവരുണ്ട്.
രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ്കിലും കണ്ട വെട്ടിക്കൂട്ടും അടിച്ചുകേറ്റി ഒന്നുമാവാതെ കുറച്ചുകള്ളുംകൂടി കേറ്റാന്‍ വരുന്ന തനിതാന്തോന്നികള്‍. നല്ല പാന്‍റ്സും ഷര്‍ട്ടും ഷൂവുമൊക്കെയായിരിക്കും യെവന്‍മാരുടെ വേഷം.പകല്‍ വെളിച്ചത്തില്‍ ഷാപ്പിന്‍റെ നിഴല്‍വെട്ടത്തുപോലും ഇക്കൂട്ടത്തില്‍പ്പെട്ട ഒരുത്തനേയും കാണില്ല. വൈകുന്നേരമായാല്‍ ഏതേലും ബാറിന്‍റെ കൗണ്ടറിലൊക്കെ നല്ല രാജാപ്പാര്‍ട്ടു ശൈലിയില്‍നിന്നു വല്ല വിസ്കിയോ വോഡ്കയോ ഒക്കെ രണ്ടോ മൂന്നോ ലാര്‍ജുകേറ്റീട്ടും പിന്നെ മരുങ്ങാവാനുള്ള വരവാണ് യെവന്‍മാരുടേത്.
ഇവന്‍മാര്‍ക്കു മൂപ്പന്‍ കള്ളും പോര. മുതുമൂപ്പന്‍ എന്നു ഞാന്‍ തന്നെ പേരിട്ട പ്രത്യേക സാധനം തന്നെ വേണം. ഒരുഗ്ളാസ് കൂടിച്ചാല്‍ത്തന്നെ കിട്ടണം തലയ്ക്കടി. അതിന് ഒരുവഴിയേയുള്ളൂ. വൈകിട്ടത്തേക്കു റെഡിയാക്കിയ മൂപ്പന്‍ കള്ളില്‍ അല്‍പം തമ്പാക്കു പൊടിച്ചു ചേര്‍ക്കുക. നല്ലവണ്ണം ഇളക്കുക. സംഗതി ക്ളീന്‍.
മൂന്നാമത്തെ ഗ്ളാസിനു എത്ര വലിയവനും വാളുവച്ചു വീണില്ലെങ്കില്‍ ഈ പണി ഞാന്‍ അന്നു നിര്‍ത്തും!!!
കല്ലുവാതുക്കല്‍ താത്തയാണേല്‍ സത്യം!!!!
Subscribe to:
Posts (Atom)
