Showing posts with label കോളജ്. Show all posts
Showing posts with label കോളജ്. Show all posts

Thursday, August 30, 2007

ഭാരതപര്യടനം (അധുനാധുനികം)


അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു.

പക്ഷേ, അവന്‍ അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍. പഞ്ചപാണ്ഡവര്‍. പക്ഷേ, പാഞ്ചാലി എന്ന സെറ്റപ്പിനോടു ഞങ്ങള്‍ക്കു യോജിപ്പില്ലായിരുന്നു.

അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. എന്നിട്ടും അവന്‍ അവളെ പ്രേമിച്ചു തുടങ്ങി. ആദ്യം മനസ്സില്ലാമനസ്സോടെ തുടങ്ങിയ സംഗതി ഒടുവില്‍ അവള മറക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നു പറയുന്നിടം വരെയെത്തിച്ചപ്പോളാണു ഞങ്ങള്‍ വിജയിച്ചതായി ഞങ്ങള്‍ക്കു തന്നെ തോന്നിയത്.

ലെവനെ ചുമക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നതായിരുന്നു അവളുടെ ലൈന്‍. പക്ഷേ, കൂട്ടത്തിലെ അനുഭവസമ്പന്നനും ധൈര്യശാലിയുമായ ഭീമന്‍ പറഞ്ഞു-

എടാ അര്‍ജുനാ, നീ ധൈര്യമായിട്ടു പ്രേമിച്ചോ... ഞങ്ങളുണ്ടു കൂടെ...

എടാ അവളുടെ അപ്പന്‍?

ഒന്നുപോടാ... ഞാനില്ലേ കൂടെ? പോരെങ്കില്‍, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ യുധിഷ്ഠിരന്‍, കളരിയഭ്യാസിയായ നകുലന്‍, ഗുസ്തിക്കാരനായ സഹദേവന്‍ പോരേ?? പോരേന്ന്???

എടാ അവളുടെ നാല് ആങ്ങളമാര്‍???

അതിനെന്താ? അവളുടെ മൂത്തചേട്ടനെ ഞാന്‍ നോക്കിക്കൊള്ളാം. ബാക്കി മൂന്നെണ്ണത്തിനേം യെവന്‍മാരു മൂന്നും നോക്കിക്കൊള്ളുമെടേയ്.. പിന്നെന്തിനാ പേടിക്കുന്നത്?

എടാ എന്‍റെ അപ്പന്‍?

അതു സില്ലി മാറ്ററല്ലേ? നിന്‍റെ അമ്മയോടു പറഞ്ഞാല്‍ പോരേ???

അപ്പം അമ്മയെ ആരു നോക്കുമെടേയ്?

അതിനു നീയില്ലേ? അവളെത്തന്നെ കെട്ടണമെന്നു നീ പിടിവാശിയില്‍ തുടരുമ്പോള്‍ ഏതമ്മയാണെടാ പിടിവിട്ടുപോകാത്തത്?

നേരാണല്ലേ?

പിന്നെ, സംശയമുണ്ടോ?

സംശയമുണ്ട്!!

എന്തു സംശയം?

അവള്‍ക്ക് എന്നെ ഇഷ്ടമാണോന്ന്!!!

ഒറ്റച്ചവിട്ടു തന്നാലുണ്ടല്ലോ!! എടാ അവള് ഇഷ്ടമില്ലെന്നേ പറയൂ... ഇഷ്ടമാണെന്നു പറഞ്ഞാലേ നമ്മളു സംശയിക്കേണ്ടതുള്ളൂ.

അതെന്തിനാ സംശയിക്കുന്നത്?

ചുമ്മാ ഒരു രസത്തിന്. ഒരു പെണ്ണും ചാടിക്കേറി ഇഷ്ടമാണെന്നു പറയത്തില്ലെടാ ഉവ്വേ?

ഉറപ്പാണോ?

എനിക്കു നല്ല ഉറപ്പാ...

അതിനു നീ പ്രേമിച്ചിട്ടില്ലല്ലോ..
.
പ്രേമിച്ചിട്ടില്ലെങ്കിലെന്താ? നിന്നെപ്പോലുള്ളവര്‍ക്കു പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!

ഓ അതു ശരി. എന്നാല്‍പ്പിന്നെ പ്രേമിക്കാമല്ലേ?

തീര്‍ച്ചയായും. - ഭീമനൊപ്പം യുധിഷ്ഠരനും നകുലനും സഹദേവനും യേസ് മൂളി.

അര്‍ജുനന് ആത്മവിശ്വാസമായി.

പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്‍ജുനന്‍ ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു.

അവളു നേരെ മുന്നിലെത്തിയപ്പോള്‍ കയ്യിലിരുന്ന പുസ്തകം വിറയാര്‍ന്ന കയ്യാല്‍ അപേക്ഷയെന്നോണം പിടിച്ച് അവളോട് നേരിട്ടങ്ങു പറഞ്ഞു.

എനിക്കുനിന്നെ ഇഷ്ടമാണ്. ഇപ്പം കല്യാണം കഴിക്കണം!!!

അവളതുകേട്ടു ഞെട്ടി. (ഞെട്ടല്‍ ഭാവിച്ചതാണോ എന്നറിയില്ല. കാരണം, നകുലനും സഹദേവനും ഭീമനും യുധിഷ്ഠിരനും ഒളിച്ചിരുന്ന റബര്‍ത്തോട്ടത്തില്‍നിന്നു നോക്കിയാല്‍ സംഗതി ഒന്നുമങ്ങു വ്യക്തമല്ലായിരുന്നു!)

കോളേജിലേക്കു വന്ന അവളു കരഞ്ഞുകൊണ്ടു നേരെ വീട്ടിലേക്കോടി.

രണ്ടുദിവസം അവളെ കോളജില്‍ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ പനി പിടിച്ചു കിടക്കുകയാണെന്നു കേട്ടു. അര്‍ജുനനും കോളജില്‍ വന്നില്ല. അടികൊണ്ടു ചാകാന്‍ ഞാനില്ലെന്നായിരുന്നു വിളിച്ചപ്പോള്‍ കിട്ടിയ മറുപടി.

പേടിച്ചുണ്ടായ പനി മാറി അവളു വീണ്ടും കോളജില്‍ വന്നു തുടങ്ങി.

എന്നിട്ടും അവന്‍, അര്‍ജുനന്‍ വന്നില്ല. ഒടുക്കം, പത്തുമുപ്പതുരൂപ ഓട്ടോറിക്ഷക്കൂലി കൊടുത്ത് ഒരുവിധം വീട്ടിലെത്തി പഞ്ചപാണ്ഡവരിലെ ബാക്കിനാലുപേരും ചേര്‍ന്ന് അര്‍ജുനനെ അനുനയിപ്പിച്ച് കോളജില്‍ വരാന്‍ കഷ്ടപ്പെട്ടു സമ്മതിപ്പിച്ചു.

അവളും കോളജില്‍. പിറ്റേന്നു മുതല്‍ അവനും കോളജില്‍. എന്തും സംഭവിക്കാം...!!

യുധിഷ്ഠിരനും ഭീമനും ത്രില്ലിലായിരുന്നു. നകുലനും സഹദേവനും അത്ര ത്രില്ലുപോരായിരുന്നു. എങ്കിലും, അടി കിട്ടുകയാണേല്‍ ഒന്നിച്ചല്ലേ കിട്ടുകയൊളളു എന്നോര്‍ത്തപ്പോള്‍ ധൈര്യം കൂടിയപോലെ.

പിറ്റേന്ന്, ക്ളാസില്‍ ആദ്യമെത്തിയത് അവളായിരുന്നു. അര്‍ജുനന്‍റെ പാഞ്ചാലി.

അര്‍ജുനന്‍ എത്താന്‍ ഒരുപാടു വൈകി. ആരുടെയും മുഖത്തുനോക്കാതെ അര്‍ജുനന്‍, ഒരു വശത്തുകൂടി വന്ന് ക്ളാസില്‍ ഏറ്റവും പിന്നിലെ പഞ്ചപാണ്ഡവരുടെ ബെഞ്ചില്‍ വന്നിരുന്നു. പേടിയോടെ അവള്‍ അര്‍ജുനന്‍റെ മുഖത്തേക്കൊന്നു നോക്കി. അര്‍ജുനന്‍ അതിനെക്കാള്‍ പേടിയോടെ അവളുടെ മുഖത്തേക്കും.

ഇരുവരും ഈവിധത്തില്‍ പരസ്പരം നോക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ട നാള്‍ ഭീമനു ക്ഷമകെട്ടു.

അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരുന്നാല്‍ ക്ളാസു തീരുമ്പോള്‍ അവള്‍ അവളുടെ പാട്ടിനു പോകും. നീ അവളോട് ഇന്നാളം പറഞ്ഞത് ഒന്നൂടെ പറയെടാ....

ഞാന്‍ ഇനീം പറയണോ?

പറയാതെ പിന്നെ കാര്യം നടക്കുമോ?

നടക്കും. ഇല്ലേല്‍ ഓടും!!

ആര്?

ആരുമല്ല. നീ പറ!!!

പറയാമെന്ന് അവന്‍ വീണ്ടും തീരുമാനിച്ചു.

പിറ്റേന്ന് അവള്‍ കോളജ് വിട്ടു വീട്ടിലോട്ടു പോകുംവഴി അവന്‍ കാര്യം പറ‍ഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പംകൂടി മയത്തില്‍!!

എനിക്കു തന്നെ ഇഷ്ടമാണ്. ലോകത്തില്‍ ആര്‍ക്കും തോന്നാത്തത്ര ഇഷ്ടം. എന്നെ ഇഷ്ടമാണോ എന്നറിയണം.ആലോചിച്ച് ഒരു മറുപടി പറഞ്ഞാല്‍ മതി!

അവള് ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു.

അല്ല!!!

അര്‍ജുനന്‍റെ ആത്മവിശ്വാസം അപ്പാടെ പോയി. അവന്‍, അവളു പോയ വഴിയില്‍ അതേ പടി കുത്തിയിരുന്നു. പക്ഷേ, ബാക്കിനാലിനും ആത്മവിശ്വാസമേറി.

ഇത്തവണ മുന്‍കൈയെടുത്തത് നകുലനായിരുന്നു.

എടാ, അവള്‍ക്കു നിന്നെ ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്? അതേ അവളെക്കൊണ്ട് നിന്നെ ഇഷ്ടമാണെന്നു പറയിക്കുന്ന കാര്യം ഞാനേറ്റു!!

നകുലന്‍ കുശാഗ്രബുദ്ധിയുടെ രാജാവായിരുന്നു. അക്കാര്യത്തില്‍ ഭീമനും യുധിഷ്ഠിരനും സഹദേവനും പോലും അവനോടു ബഹുമാനായിരുന്നു.

അന്നു വൈകിട്ട്, ക്ളാസില്‍നിന്ന് എല്ലാവരും പോയിക്കഴിഞ്‍പ്പോള്‍ കോളജിനടുത്ത കടയില്‍നിന്നു വാങ്ങിയ പുതിയ റേസര്‍ ബ്ളേഡുമായി നകുലനും ഭീമനും ക്ളാസ് മുറിയില്‍ പ്രവേശിച്ചു. ക്ളാസില്‍ അവളിരിക്കുന്ന ഡെസ്കില്‍ അവളിരിക്കുന്ന ഭാഗം വളരെ വൃത്തിയായി ചുരണ്ടി വെളുപ്പിച്ചു. വീട്ടില്‍നിന്ന് അന്നു രാവിലെ പൊക്കിക്കൊണ്ടുവന്ന കല്യാണക്കുറി ഒരെണ്ണം എടുത്തു നിവര്‍ത്തിവച്ചു. എന്നിട്ടു നല്ല വടിവൊത്ത അക്ഷരത്തില്‍, അത് അതേപടി ഡെസ്കിലോട്ടു പകര്‍ത്തി.

ചെറിയ ചില മാറ്റങ്ങള്‍ മാത്രം. വധുവിന്‍റെ സ്ഥാനത്ത് അവളുടെ പേര്!!

വരന്‍റെ സ്ഥാനത്ത് ക്ളാസിലെ ഒന്നാം നമ്പര്‍ അലമ്പനും തനിചെറ്റയും എന്നു വിളിപ്പേരുള്ള യുധിഷ്ഠിരന്‍റെ പേരും എഴുതപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ ക്ളാസില്‍ എത്തുന്ന അവളിതു കാണും. യുധിഷ്ഠരന്‍ വേണോ അര്‍ജുനന്‍ വേണോ എന്ന സംശയം അവള്‍ക്കുണ്ടാവും. അതില്‍, അര്‍ജുനനു നറുക്കുവീഴും. തല്‍ക്കാലം ഇക്കാര്യം യുധിഷ്ഠിരനോടു പറയേണ്ട. -

നകുലന്‍ മൊഴിഞ്ഞു.

ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!!

പിറ്റേന്നു പാണ്ഡവര്‍ എത്താന്‍ അല്‍പം വൈകി. ക്ളാസില്‍ വലിയൊരു ആള്‍ക്കൂട്ടം.
പെട്ടെന്നു നകുലനും ഭീമനും വലിഞ്ഞു. കാര്യമറിയാതെ ക്ളാസിലേക്കു ചെന്ന യുധിഷ്ഠിരന്‍റെ നേര്‍ക്കു ക്ളാസ് ഒന്നടങ്കം വെട്ടിത്തിരിഞ്ഞു.

ദേണ്ടെ അവന്‍!!

ആള്‍ക്കൂട്ടത്തിനു നടക്കുനിന്ന് പ്രിന്‍സിപ്പലച്ചന്‍ വെട്ടിത്തിരിഞ്ഞു.

യുധിഷ്ഠിരന്‍ വായ് പൊളിച്ചു നിന്നു. നിന്ന നില്‍പില്‍ അച്ചന്‍ അവനെയും പിടിച്ചുകൊണ്ട് ഓഫിസ് റൂമിലേക്കു പോയി!!

അച്ചന്‍ പോയ പിന്നാലെ, ആള്‍ക്കൂട്ടവും പോയി. ആള്‍ക്കൂട്ടമൊഴിഞ്ഞ ക്ളാസ് റൂമില്‍ സഹദേവനും അര്‍ജുനനും ബാക്കിയായി.

അവിടെ, ഡെസ്കില്‍ തല വച്ചു പൊട്ടിക്കരയുന്നു അവള്‍!!

അര്‍ജുനന്‍ഞെട്ടി.

എന്താണു കാര്യം????

ക്ളാസിലുള്ള മറ്റാരോ പറഞ്ഞു.

നിന്‍റെ കൂട്ടത്തില്‍ നടക്കുന്ന മറ്റവനില്ലേ? യുധിഷ്ഠിരന്‍. അവന് ഇവളോടു പ്രേമമാണത്രേ. പോരാത്തതിന് അവന്‍റെയും ഇവളുടെയും പേരെഴുതിയ കല്യാണക്കുറി ഇതാ ആ ഡെസ്കില്‍ എഴുതിയിടുകയും ചെയ്തു.

അര്‍ജുനന്‍ വീണ്ടും ഞെട്ടി.

ശബ്ദമുണ്ടാക്കാതെ കരയുന്ന അവളുടെ അടുക്കലേക്ക് ശബ്ദമുണ്ടാക്കാതെ അവന്‍ നടന്നെത്തി. പതിയെ കുനിഞ്ഞു ഡെസ്കിലേക്കു നോക്കി. ശരിയാണ്, കല്യാണക്കുറി...

പക്ഷേ കയ്യക്ഷരം?!!!

ഇത്രയും മനോഹരമായി എഴുതാന്‍ യുധിഷ്ഠിരന് അറിയില്ല. എങ്കിലും നല്ല പരിചയമുള്ള കയ്യക്ഷരം!!

അര്‍ജുനന്‍റെ ചിന്ത കറങ്ങിത്തിരിഞ്ഞ് നകുലന്‍റെ അടുക്കലെത്തി.

അപ്പോള്‍ യുധിഷ്ഠിരന്‍ ചെയ്യാത്ത കുറ്റത്തിനു കുരിശിലേറ്റപ്പെടാന്‍ പോകുന്ന യേശുക്രിസ്തുവിനെപ്പോലെ, പീലാത്തോസായ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അവസാനത്തെ ലാപ്പ് കരുണയും യാചിച്ചുകഴിഞ്ഞിരുന്നു.

അച്ചോ, ഞാനല്ല, എന്‍റെ ക്ളാസിലെ അര്‍ജുനനും അവളും തമ്മില്‍ പ്രേമത്തിലാ... അതു കലക്കാന്‍ വേറെ ആരോ ചെയ്ത പണിയാ....

പ്രേമമെന്നു കേട്ടതും അച്ചനു തലകറങ്ങി..

നീയൊക്കെ വരുന്നതു പഠിക്കാനോ പ്രേമിക്കാനോ?

ഞാന്‍ വരുന്നതു പഠിക്കാനാ അച്ചാ, പ്രേമിക്കാന്‍ വരുന്നത് അവനാ... അര്‍ജുനന്‍..

ഓ ശരി ശരി ശരി... നിന്‍റെ അപ്പനെന്നതാ പണിയെന്നാ പറഞ്ഞേ?

പണിയൊന്നുമില്ലച്ചോ....

അതെന്നാടാ അങ്ങനെ?

പ്ളാന്‍ററാ അച്ചോ....

അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!


അടുത്തഷോട്ടില്‍ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവള്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം അവനും. അര്‍ജുനന്‍!!!

ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന്‍ ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു. സഹദേവനാണ് ഏറ്റവുമധികം ഇടികൊണ്ടത്. കാരണം, എനിക്കൊന്നുമറിയില്ലേ എന്ന് ഏറ്റവുമധികം കരഞ്ഞുപറഞ്ഞത് അവനായിരുന്നു. അതുകൊണ്ടു തന്നെ ഇടിയുടെ എണ്ണവും കൂടി.

ഒടുവില്‍ ഭീമന്‍, നകുലനെ ചൂണ്ടി ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. എല്ലാം അര്‍ജുനനു വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വിശാലമനസ്കനായ യുധിഷ്ഠിരന്‍ തണുത്തു.

അപ്പോള്‍ പക്ഷേ, പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അങ്ങേരു ചുട്ടുപഴുത്തു നില്‍ക്കുകയായിരുന്നു.

നീയും ഇവനും തമ്മില്‍ പ്രേമത്തിലാണോ?

അച്ചന്‍റെ ചോദ്യം കേട്ട് അവളു ഞെട്ടി!!

അര്‍ജുനനോടായി അടുത്ത ചോദ്യം.

എടാ, നിനക്ക് ഇവളോടു പ്രേമമാണോ?

അതേ- അര്‍ജുനന്‍ മൊഴിഞ്ഞു.

അച്ചന് അതുമതിയായിരുന്നു.

അവള്‍ക്ക് അവനോട് പ്രേമമാണോ എന്ന് അച്ചന്‍ ചോദിച്ചില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന് ആ പാവത്തിനു തോന്നിയില്ല. അച്ചനല്ലേ?!!

അടുത്ത നിമിഷം കരഞ്ഞുവീങ്ങിയ കണ്ണുമായി പോയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടില്‍പ്പോയി.

സംഗതി കുളമായിരിക്കുന്നു.

പിറ്റേന്ന് അര്‍ജുനന്‍ കോളജില്‍ വന്നപ്പോള്‍ ഭീമനെയും നകുലനെയും വിളിച്ചു മാറ്റിനിര്‍ത്തി ഷര്‍ട്ട് പൊക്കിക്കാട്ടി.

അരയില്‍ ഒന്നാന്തരമൊരു പിച്ചാത്തി.

അവളുടെ ആങ്ങളമാരു വന്നാല്‍ അവന്‍മാരെ ഞാന്‍ തട്ടും. ജയിലില്‍ കിടന്നാല്‍ അവളു വേറെ കല്യാണം കഴിക്കാതെ നിങ്ങളു നോക്കിക്കൊള്ളണം...!!

പക്ഷേ, ആരും വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ ക്ലാസില്‍ വരാന്‍ നോക്കി.


യുധിഷ്ഠിരനും അര്‍ജുനനും മുന്നിലൂടെ ഒരു കൂസലുമില്ലാതെ അവള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. യുധിഷ്ഠിരന് അതു പ്രശ്നമല്ലായിരുന്നു. പക്ഷേ, പാവം അര്‍ജുനന്‍, അവനത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവളുടെ ലക്ഷ്യവും അതായിരുന്നു.

പരീക്ഷയുടെ അവസാന ദിവസം.

പരീക്ഷയും പ്രണയവും തോറ്റുപോയെന്നുറപ്പിച്ച അര്‍ജുനന്‍റെ മുന്‍പിലെത്തി അവള്‍ ആദ്യമായി ചിരിച്ചു.

അര്‍ജുനന് ഇനിയെന്താ പ്ളാന്‍?

അങ്ങനെയൊന്നുമില്ല.

അതെന്താ അങ്ങനെ?

ഓ...പഠിച്ചിട്ട് എന്തിനാ?

അയ്യോ അങ്ങനെ പറയരുത്. ഞാന്‍ ഇവിടെത്തന്നെ ഡിഗ്രിക്കു ചേരുവാ... പറ്റുമെങ്കില്‍ ഇവിടെത്തന്നെ ചേരാന്‍ നോക്ക്!!

അര്‍ജുനന് അവളു മനോഹരമായി സമ്മാനിച്ച സിഗ്നല്‍ പിടികിട്ടി. അവന്‍റെ ഉള്ളുകാളി!

പഠിപ്പിച്ച സാറിനെയും പഠിച്ച കോളജിനെയുമുള്‍പ്പെടെ 'സഭ്യ'ഭാഷയില്‍ ഉപന്യസിച്ചിരിക്കുന്ന ആ ഉത്തരപ്പേപ്പറുകള്‍ ഒന്നാകെ പിടിച്ചുവാങ്ങി തീയിട്ട ശേഷം പുതിയതായി ഒന്നുകൂടി പരീക്ഷയെഴുതാന്‍ ആ നിമിഷം അവനു തോന്നിപ്പോയി.

പക്ഷേ എന്തു ചെയ്യാം

അങ്ങനെ അര്‍ജുനന്‍ , പരീക്ഷയില്‍ തോറ്റു. അവളു ജയിച്ചു. ഭീമനും യുധിഷ്ഠിരനും നകുലനും സഹദേവനും പരീക്ഷയില്‍ ജയിച്ചു. അര്‍ജുനന്‍ മാത്രം ഒറ്റയ്ക്കായി.

എല്ലാ പരീക്ഷകളും തോറ്റതിന്‍റെ വിഷാദത്തില്‍ അര്‍ജുനന്‍ നാടുവിട്ടു. പിന്നെയാരും അര്‍ജുനനെ കണ്ടിട്ടില്ല. കേട്ടിട്ടില്ല!!!


>>> >>> >>>


ഇന്നലെ നട്ടുച്ചയ്ക്കു കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന നകുലന്‍റെ സെല്‍ ഫോണ്‍ ശബ്ദിച്ചു.

എടാ ഇതു ഞാനാ, ആര്‍ജുനന്‍. ഞാനിപ്പം ബഹ്റൈനിലാ. അവധിക്കു നാട്ടില്‍ വന്നതാടാ...

ഇത്രയും കാലം നീയെവിടാരുന്നെടാ??

അതൊക്കെ നേരിട്ടു കാണുമ്പോള്‍ പറയാം. നീ നാട്ടിലോട്ടു വാ...

എന്തൊക്കെയാടാ വിശേഷങ്ങള്‍?

എന്‍റെ കല്യാണമാണ് അടുത്ത ഒന്‍പതിന്. നീ വരണം.

എവിടെനിന്നാടാ പെണ്ണ്?

എടാ അവളു തന്നെ. നമ്മുടെ പാഞ്ചാലി....!!!

ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് നകുലന്‍റെ ഫോണ്‍ അടുത്ത നിമിഷം സ്വിച്ചോഫായി!!!!!

Tuesday, August 21, 2007

ശുദ്ധോധനന്‍ സാറും കുറേ ശുദ്ധന്‍മാരും



പണ്ടു പണ്ടു പണ്ട്.......

പത്തുരൂപ കൊടുത്താല്‍ അഞ്ച് വില്‍സ് കിട്ടുന്ന കാലം.

ശുദ്ധോധന‍ന്‍ സാറ് പക്ഷേ അന്ന് പത്തുരൂപ കൊടുത്ത് അഞ്ചുപായ്ക്കറ്റ് ദിനേശ് ബിഡിയായിരുന്നു വാങ്ങിയിരുന്നത്. പത്തുരൂപയ്ക്ക് അ‍ഞ്ച് വില്‍സ് വലിക്കുന്നതോ അമ്പത് ദിനേശ്ബീഡി വലിക്കുന്നതോ ലാഭകരം എന്ന കാര്യത്തില്‍ ശുദ്ധോധനന്‍ സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധിക്ക് അമ്പത് ദിനേശ് എന്നതായിരുന്നു ഉത്തരം!

സ്റ്റാറ്റിസ്റ്റിക്സ് എന്ന ഘടഘടിയന്‍ വിഷയത്തിലെ സകല ഇനിക്വാലിറ്റികളെയും സാറു പുല്ലുപോലെ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രാക്ടിക്കല്‍ ബുദ്ധി ഉപയോഗിച്ചായിരുന്നു. സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധി കാരണം, ക്ളാസില്‍ നേരെ ചൊവ്വേ ഉഴപ്പാന്‍ കഴിയാതെ ഉഴലുന്ന ഒരു സംഘമുണ്ടായിരുന്നു.


ക്ളാസിലെ ആകെയുള്ള 23 പേരില്‍ 22പേരും ആ സംഘത്തില്‍ അംഗമായിരുന്നു. ബാക്കിയുള്ള ഒരേയൊരാള്‍ ക്ളാസിന്‍റെ മോണിട്ടര്‍ ആയിരുന്നു. കുറുന്തോട്ടിക്കും വാതം പിടിക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിധി അതിന് എതിരായിരുന്നു എന്നു പറയാവുന്ന പോലെ, ക്ളാസിലെ ഒന്നാം നമ്പറുകാരനായ അവനുമാത്രമായിരുന്നു ഉഴപ്പാന്‍ പറ്റാത്തത്. രാവിലെ ക്ളാസ് തുടങ്ങുമ്പോള്‍ മുതല്‍ വൈകിട്ട് അവസാനിക്കുമ്പോള്‍ വരെ അറ്റന്‍ഡന്‍സ് ബുക്ക് എന്ന വിലപ്പെട്ട പുസ്തകം കൈവശം വയ്ക്കേണ്ടതും ഉത്തരവാദിത്തത്തോടെ വൈകിട്ട് ഓഫിസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതും ടിയാന്‍റെ കടമയായിരുന്നു.

ആ കടമ മൂലം വാതം പിടിക്കാതെ പോയ ഒരു കുറുന്തോട്ടിയൊഴിച്ച് ബാക്കിയുള്ള നിലംതെങ്ങ്, തഴുതാമ, ആടലോടകം ഇനത്തില്‍പ്പെട്ട സകലത്തിനും നല്ല ഒന്നാന്തരം വാതമായിരുന്നു. ഉഴപ്പ് എന്നായിരുന്നു ആ വാതത്തിനു പേര്. ആ പ്രായത്തില്‍ പിടിപെടുന്ന ഈ വാതത്തിനു പ്രത്യേക മരുന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.

ശുദ്ധോധനന്‍ സാറായിരുന്നു ആ ക്ളാസിന്‍റെ ട്യൂട്ടര്‍ അഥവാ ക്ളാസ് ടീച്ചര്‍.

പേരു സൂചിപ്പിക്കും പോലെ തന്നെ നല്ല ഒന്നാന്തരം പനവീഞ്ഞുപോലെ ശുദ്ധനായിരുന്നു ശുദ്ധോധനന്‍ സാര്‍. രാവിലെ ക്ളാസില്‍ കാണുമ്പോഴുള്ള അയിത്തമൊന്നും വൈകിട്ടു പുലിയന്നൂര്‍ഷാപ്പില്‍ വച്ചു കാണുമ്പോള്‍ അദ്ദേഹത്തിനില്ലായിരുന്നു.

വാതം പിടിച്ച് വീട്ടില്‍പ്പോകാന്‍ മടിച്ചു ഷാപ്പിലും കോളജിലുമായി കറങ്ങിയിരുന്ന സകല കുറുന്തോട്ടികളുടെയും കറിപ്പാത്രത്തില്‍നിന്നും പോട്ടിക്കഷ്ണം പെറുക്കാന്‍ അനുവാദമുണ്ടായിരുന്ന ഒരേയൊരാളും ശുദ്ധോധനന്‍ സാറുമാത്രമായിരുന്നു.

പൈകജൂബിലിക്കും പുലിയന്നൂര്‍ ഉല്‍സവത്തിനും മുതല്‍ ജംബോ സര്‍ക്കസിനു വരെ തോളില്‍ക്കയ്യിട്ടു, ഷെയറിട്ടു പോകാനുള്ള സ്വാതന്ത്ര്യവും ശുദ്ധോധനന്‍ സാറു സകല കുറുന്തോട്ടികള്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു.

പ്രാക്ടിക്കലായി ചിന്തിക്കുമ്പോള്‍ നമ്മളൊക്കെ തമ്മില്‍ എന്തു വ്യത്യാസം എന്ന മാര്‍ക്സിയന്‍ ചിന്ത എല്ലാ കുറുന്തോട്ടികളെയും ആദ്യം പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. പക്ഷേ അദ്ദേഹം ഈ ഇക്വാലിറ്റി ചിന്ത കോളജിന്‍റെ അകത്തേക്കു കൂടെക്കയറ്റിയിരുന്നില്ല.

കോജളില്‍ അദ്ദേഹം, ഇനിക്വാലിറ്റികളുടെ രാജാവായിരുന്നു. അവിടെ ഇക്വാലിറ്റികള്‍ക്കു സ്ഥാനമില്ലായിരുന്നു.

വീട് എവിടെ? മക്കള്‍ എത്ര പേര്‍? ഭാര്യയ്ക്കെന്തു ജോലി? വീട്ടില്‍ ആരൊക്കെയുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സാറ് ഒരിക്കലും ഉത്തരം പറഞ്ഞിട്ടില്ല.- ഷാപ്പില്‍ വച്ചു പോലും!


അതേസമയം, ഒരുകുത്തു ചീട്ടില്‍ എത്ര ജോക്കറുണ്ട്, മൂന്നു പേരു കളിക്കുമ്പോള്‍ പരിയലു വന്നാല്‍ എന്തു ചെയ്യണം, പന്നി മലത്തുമ്പോള്‍ സദസ്സറിയാതെ എങ്ങനെ കള്ളക്കളി കളിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നല്ല, ഒന്നിലധികം ഉത്തരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെയും പ്രാക്ടിക്കലായിരുന്നു അദ്ദേഹം.

ഇങ്ങനെയൊക്കെ ആയിരുന്നതിനാലാവണം, ക്ളാസില്‍ ഈശ്വരതുല്യനായിരുന്നു ശുദ്ധോധനന്‍ സാര്‍, ഷാപ്പില്‍ എല്ലാവരുടെയും ഗുരുവും!


ശുദ്ധോധനന്‍ സാറു കോളജിലുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വന്തം ക്ളാസ് റൂം ഒന്നാം തീയതിയിലെ കള്ളുഷാപ്പു പോലെ ശാന്തമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ക്രിസ്മസ് തലേന്നത്തെ ബവ്റിജസ് ഷാപ്പുപോലെ ശബ്ദമുഖരിതവും.

ഇടയ്ക്കിടെ ലീവെടുക്കുന്ന സ്വഭാവം ശുദ്ധോധനന്‍ സാറിനില്ലായിരുന്നു.ഇതായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന ഒരേയൊരു ദൂഷ്യവും.


ഈ ദുഷ്യത്തിന്‍റെ പ്രതിപ്രവര്‍ത്തനമെന്നോണം, ആണ്ടിനും സംക്രാന്തിക്കും ലീവെടുക്കുമ്പോള്‍ കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും ലീവെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മോഡിസോപ്രാണ്ടി!!
ആ രണ്ടാഴ്ചകളെ സ്വപ്നം കണ്ടായിരുന്നു ക്ളാസ് ഒന്നടങ്കം പ്രതീക്ഷയോടെ ജീവിച്ചു പോന്നിരുന്നത്.

അങ്ങനെ, ആ കാലം വന്നെത്തി. ശുദ്ധോധനന്‍ സാറു ലീവില്‍. അതും മൂന്നാഴ്ച!!!

ക്ളാസു സന്തോഷത്താല്‍ പൊട്ടിത്തെറിച്ചു. ശുദ്ധോധനന്‍ സാറില്ലാത്ത മൂന്നാഴ്ചകള്‍. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാന്‍ ലാസ്റ്റ് അവര്‍ മാസ് കട്ടു ചെയ്ത് അടിയന്തര യോഗം ചേര്‍ന്നു.

മോണിട്ടര്‍ ഉള്‍പ്പെട്ടെ ഉഴപ്പുവാതം ഞരമ്പില്‍ പിടിച്ചുപോയ എല്ലാകുറുന്തോട്ടികളും ഹാജര്‍!!

സാറു പോയ സ്ഥിതിക്ക് നമ്മക്കും പോകാം. ഒരു ടൂര്‍... എന്തു പറയുന്നു???

ഭേദപ്പെട്ട ഉഴപ്പുപ്രസ്ഥാനങ്ങളിലെവിടെനിന്നോ ആയിരുന്നു ആ ഐഡിയ ഉറവ പൊട്ടിയത്. വോട്ടിനിടാതെ ടി പ്രമേയം പാസാക്കപ്പെട്ടു.

എങ്ങോട്ടു പോകണം????

ആലോചനകള്‍ കുറ്റാലം, കുമരകം, അതിപ്പിള്ളി, വാഴച്ചാല്‍, ഊട്ടി, കൊടൈക്കനാല്‍, മധുര, തേനി, കമ്പം, തേക്കടി, കുമളി വഴി അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരിടത്തു വന്നിടിച്ചു നിന്നു.
രാമല്‍ക്കല്‍മേട്.

ഭയങ്കര സംഭവമാ അവിടെ. തമിഴ്നാടിന്‍റെ ബോര്‍ഡര്‍. കാറ്റുകൊള്ളുകയാണേല്‍ അവിടുത്ത കാറ്റുകൊള്ളണം. അവിടെയാകുമ്പോള്‍ നാട്ടുകാരുടെ ശല്യവുമില്ല. ഒരു രാത്രി നമുക്ക് സൗകര്യം പോലെ ആഘോഷിക്കാം.

ആലോചനകള്‍ ഒടുവില്‍ രാമക്കേല്‍ മേട്ടില്‍ അവസാനിച്ചു.

വണ്ടി, ഒന്നാന്തരമൊരു ഇരുപത്തിരണ്ടു സീറ്റു ടൂറീസ്റ്റ് മിനി ബസ് ബുക്കു ചെയ്യപ്പെട്ടു. പിരിവു കമ്മിറ്റിയായി. പിരിവു തുടങ്ങി.

ലോഗരിതം ടേബിളിന്‍റെ കാലൊടിഞ്ഞതു മാറ്റിപിടിപ്പിച്ച വകയില്‍ ആശാരിക്കു കൊടുക്കാനുള്ള കാശിന്‍റെ കണക്കില്‍ ടൂറുപോകാനും വാട്ടീസു വാങ്ങാനുമുള്ള കാശ് എല്ലാരുടെയും കയ്യില്‍ തടഞ്ഞു.

സംഭാവനകള്‍ കൂമ്പാരമായി. പരിപാടി ഗംഭീരമാവുമെന്നുറപ്പായി.

ഇടപ്പാടി ഷാപ്പില്‍ രണ്ടുകന്നാസ് കള്ള് ബുക്കു ചെയ്യപ്പെട്ടു. കോളജിന്‍റെ തൊട്ടിപ്പുറത്തെ നാഷനല്‍ ഹോട്ടലില്‍, പത്തുകിലോ കപ്പയും നാലുകിലോ പോത്തിറച്ചിയും വൃത്തിയായി ഒണ്ടാക്കി വയ്ക്കാന്‍ ഓര്‍ഡര്‍ കൊടുക്കപ്പെട്ടു.

ഒരു വെള്ളിയാഴ്ച മാസ് കട്ട്.

വെള്ളിയും ശനിയും രാമക്കല്‍മേട്ടില്‍. ശനിയാഴ്ച വൈകിട്ടു തിരിച്ചെത്തുന്നു. പോകുംവഴി തീക്കോയി, വഴിക്കടവ്, വാഗമണ്‍, കോലാഹലമേട്, ഏലപ്പാറ, തൂക്കൂപാലം ഷാപ്പുകളിലും സാമാന്യം നല്ല ലോക്കല്‍ പട്ട കിട്ടുന്നയിടങ്ങളിലും മിനി സന്ദര്‍ശനങ്ങള്‍. വൈകിട്ടോടെ രാമക്കല്‍മേട്ടില്‍. അന്നു രാത്രി തീകത്തിച്ച് കള്ളുകുടിക്കല്‍. സംഘഗാനാലാപനം, നൃത്തം തുടങ്ങിയ പരിപാടികളും തീരുമാനിക്കപ്പെട്ടു.

പരിപാടികളുടെ കണ്‍വീനറായി ക്ളാസ് മോണിട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തില്‍ കള്ളുകുടിക്കാത്തതായി ആരെങ്കിലുമൊരാള്‍ ഉണ്ടാവണമെന്ന പ്രകൃതി നിയമം അവനെ അതിനു തിരഞ്ഞെടുത്തു. പരിപാടിയുടെ കണക്കപ്പിള്ളയായും ടി ആശാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാം പെട്ടെന്നായിരുന്നു.

വെള്ളിയാഴ്ച.

ചേര്‍പ്പുങ്കല്‍ പള്ളിയില്‍ ഉണ്ണീശോയുടെ നൊവേന കൂടിവന്ന അല്‍ഫോന്‍സാകുട്ടികള്‍ക്കു സലാം പറഞ്ഞ് മിനി ബസ് യാത്രയാരംഭിച്ചു. ഇടപ്പാടി ഷാപ്പില്‍നിന്നു രണ്ടു കന്നാസ് കള്ളും കയറ്റപ്പെട്ടു.
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മദ്യപാനം അടുത്ത നിമിഷം ആരംഭിക്കപ്പെട്ടു. ഗ്രഹണി പിടിച്ച പിള്ളേരു ചക്കക്കൂട്ടാന്‍ കാണും പോലെ എന്ന മട്ടില്‍ കള്ളുകന്നാസു കാലിയാക്കപ്പെട്ടുകൊണ്ടിരുന്നു.

ഉള്ളതില്‍ പകുതി ഒഴിക്കാതെ പോയി, ഒഴിച്ചതില്‍ പകുതി തുളുമ്പിയും പോയി എന്ന മട്ടിലായിരുന്നു ഓടിക്കൊണ്ടിരുന്ന വാഹനത്തിലെ മദ്യപാനക്കച്ചേരി.

വളരെ വേഗം എല്ലാവരും സാച്ചുറൈസേഷന്‍ പോയിന്‍റിലെത്തി. വണ്ടി വാഗമണ്ണിലും.

വാഗമണ്ണിലെ തണുപ്പില്‍ ചൂടാറിത്തുടങ്ങിയ കപ്പ എവിടെനിന്നോ സംഘടിപ്പിക്കപ്പെട്ട വാഴയിലകളിലേക്കു പകര്‍ത്തപ്പെട്ടു. ഇറച്ചിക്കറിയും കപ്പ വേയിച്ചതും മുന്‍പു കണ്ടിട്ടില്ലാത്ത വിധം വേഗത്തില്‍ ഫിനിഷ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

കാലിയായ കന്നാസുകളിലൊന്ന് കൊക്കയിലേക്കു പറന്നുപോയി.

കോലാഹലമേട്ടില്‍നിന്നു നല്ല ഒന്നാന്തരം പാണ്ടിച്ചാരായം വണ്ടികയറി. അതുംകൂടിയായതോടെ എല്ലാവരുടെയും ക്രിയേറ്റിവിറ്റി ലിമിറ്റ് ടെന്‍ഡ്സ് ടു ഇന്‍ഫിനിറ്റി എന്ന മട്ടിലായി.

പോകുന്നതു രാമക്കല്‍മേട്ടില്‍ കാറ്റുകൊള്ളാന്‍. ആനിലയ്ക്ക് കാറ്റില്‍ ആരംഭിക്കുന്ന പാട്ടുകള്‍ പാടണം. ഏറ്റവുമധികം പാട്ടു പാടുന്നവന് രണ്ടൗണ്‍സ് ചാരായം ബോണസ്!!

പാട്ടു തുടങ്ങി. അതിവേഗം പാട്ടുകഴിഞ്ഞു. അടുത്തതു പാട്ടകൊട്ട്. അതുകഴിഞ്ഞ് കാറ്റുള്ള സിനിമകള്‍.

പിന്നെ, കാറ്റുമായി ബന്ധമുള്ള കടങ്കഥകള്‍!!!

കാറ്റത്തേ തൂറ്റാവൂ....

അങ്ങനെയുമൊരു കടങ്കഥയുണ്ടെന്നാരോ പറഞ്ഞു!!

അതുകേള്‍ക്കേണ്ട താമസം, കൂട്ടത്തിലൊരുത്തന്‍ എഴുന്നേറ്റു.

എനിക്കിപ്പം പോണം.....

എങ്ങോട്ട്? വീട്ടിലോട്ടാണാടോ? ഇരിക്കെടാ അവിടെ!

ഇരുന്നാല്‍ പറ്റത്തില്ല, എനിക്കിപ്പം പോണം....

എവിടെ???

പിടിത്തം കിട്ടുന്നില്ല. കാറ്റുള്ളിടം വരെയെത്തില്ല. അതിനു മുന്‍പേ പോണം...

കണ്‍ട്രോളുപോയ കണ്‍ട്രിയുടെ മുഖം ചുമന്നു.

മൊബൈല്‍ കള്ളുഷാപ്പില്‍ അങ്ങനെയൊന്നിനു സൗകര്യമില്ലെന്നു ബസിന്‍റെ ക്ളീനര്‍ വിനയാന്വിതനായി പറഞ്ഞു.

നിനക്കെന്നാടാ ഇതിന്നകത്ത് ഒരു കക്കൂസുകൂടി പിടിപ്പിച്ചാല്‍???

ഉത്തരമുണ്ടായില്ല.

അടുത്തെവിടെയെങ്കിലും വല്ല തോടോ പുഴയോ കണ്ടാല്‍ നിര്‍ത്താം. അതിന്നടുത്ത് എവിടെയേലും സ്ഥാപിച്ചോ... രാവിലെതന്നെ ഒള്ള കപ്പയും പോത്തിറച്ചിയും കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു.

വണ്ടീടെ പൈലറ്റിനറിയില്ലല്ലോ അങ്ങാടിവാണിഭത്തിനു പോകാന്‍ നില്‍ക്കുന്ന ആടിന്‍റെ മനോവേദന..
.
ആ ദുനിയാവിലെങ്ങും പുഴയോ തോടോ പോയിട്ട് ഒരു പഞ്ചായത്തു കിണറുപോലും ആരുടെയും ദൃഷ്ടിയില്‍പ്പെട്ടില്ല!!

ഇനിയിപ്പം പുഴയും തോടും നോക്കിയിട്ടു കാര്യമില്ല. എനിക്കിപ്പം പോണം.....!!!

കുഞ്ഞാടു ബലം പിടിച്ചുതുടങ്ങി. ഇനിയും അധികം ബലം പിടിക്കാനുള്ള ഊര്‍ജം മാന്യദ്ദേഹത്തിനില്ലെന്ന് അദ്ദേഹത്തിന്‍റെ മുഖത്തുനിന്നു വ്യക്തമായിരുന്നു.

ആ മുഖം വായിക്കാന്‍ മാത്രം സ്ഥിരബുദ്ധി അപ്പോള്‍ ആര്‍ക്കുമില്ലായിരുന്നു. അതു മനസ്സിലാക്കിയിട്ടോന്നണം അടുത്ത നിമിഷം കുഞ്ഞാട് ബാക്കിയുള്ള ഊര്‍ജം അപ്പാടെ എടുത്ത് ഡ്രൈവറോട് അലറി...

നിര്‍ത്തെടാ വണ്ടി!!!

വണ്ടി നിന്നു. വണ്ടിയില്‍നിന്നു മാന്യദ്ദേഹം ചാടിയിറങ്ങി.

തൊട്ടുമുന്‍പില്‍ ഒരു വീട്. മുറ്റത്തിനിരുപുറത്തും കുരുമുളകു കൊടികള്‍ കായ്ച്ചുകിടക്കുന്നു. ഗേറ്റുതുറന്ന് അദ്ദേഹം നേരെ വീടിന്‍റെ നേര്‍ക്കുനടന്നു.

രണ്ടു കാലില്‍ കഷ്ടപ്പെട്ട് പരിചയമില്ലാത്ത ഒരാള്‍ വീട്ടിലോട്ടു വരുന്നതും പരിചയമില്ലാത്ത ഒരു സംഘം ഗേറ്റിനു പുറത്ത് സ്വല്‍പം പ്രയാസപ്പെട്ടിട്ടാണേലും നാലുകാലില്‍ നില്‍ക്കുന്നതും കണ്ട് വീട്ടമ്മയെന്നു നെറ്റിയില്‍ എഴുതിവച്ചിട്ടുള്ള സ്ത്രീ പരുങ്ങി.

എന്താ കാര്യം???

ആഗതന്‍ തെല്ലും കൂസിലില്ലാതെ കാര്യമുണര്‍ത്തിച്ചു- എവിടെയാ കക്കൂസ്? എനിക്കിപ്പം പോണം.

ഉള്ളില്‍ തികട്ടിവന്ന ചിരിയൊതുക്കി വീട്ടമ്മമാഡം വീടിനു സൈഡിലേക്കു വിരല്‍ ചൂണ്ടി.

തെല്ലും സമയം പാഴാക്കാതെ, മാന്യദ്ദേഹം അവിടേക്കുപാഞ്ഞു.

അഞ്ച്, പത്ത്... മിനിട്ടുകള്‍ പെരുകിവന്നു.

അകത്തോട്ടുപോയവന്‍ പുറത്തോട്ടുവരാന്‍ സമയമെടുക്കുന്നതില്‍ സംഘത്തിനു സങ്കടം തോന്നി. ആതിഥേയ കുടുംബത്തോടുള്ള നന്ദി പ്രകാശിപ്പിക്കാന്‍ ഈ സമയം വിനിയോഗിക്കാമെന്നു കരുതിയ ഒരു സംഘം വീട്ടമ്മയ്ക്കരികിലേക്കു നീങ്ങി.

കുരുമുളകു ചെടി മുരിക്കു മരത്തിലാണല്ലേ കയറ്റി വിട്ടിരിക്കുന്നത്?

അതേ, എന്താ ചോദിച്ചത്?

അല്ലാ, ചാരിനിന്നപ്പം പിടികിട്ടി. അതുകൊണ്ടു ചോദിച്ചതാ. ഇവിടെ മുരിങ്ങയൊന്നും പിടിക്കത്തില്ലായിരിക്കും അല്ലേ? അതേ കേറ്റി വിട്ടാരുന്നേല്‍ ചാരിനില്‍ക്കുമ്പോള്‍ മുതുകത്തു മുള്ളുകൊള്ളത്തിലായിരുന്നു...!!

മാഡം ചിരിച്ചു. നിങ്ങളെങ്ങോട്ടാ?

അങ്ങനെയൊന്നുമില്ല. രാമക്കല്‍മേടു വരെ പോകാനിറങ്ങിയതാ.. അപ്പോളാ ഇതിങ്ങനെയായത്...

എവിടെനിന്നാ നിങ്ങളു വരുന്നത്?

ഞങ്ങളു പാലാ സെന്‍റ് തോമസ് കോളജില്‍ പഠിക്കുന്നവരാ....

അതു കേട്ടപ്പോള്‍ വീട്ടമ്മ മാഡത്തിന്‍റെ മുഖം തെളിഞ്ഞു.

ചേച്ചി സെന്‍റ് തോമസ് കോളജ് ഒക്കെ അറിയുമോ?

ഉം കേട്ടിട്ടുണ്ട്. പക്ഷേ അതുവഴിയൊന്നും വന്നിട്ടില്ല...

എന്നാല്‍, ഒരുതവണ വാ... ഞങ്ങളൊക്കെ അവിടെയുണ്ടല്ലോ.

ചേച്ചി വീണ്ടും ചിരിച്ചു- ഇത്തവണ നന്ദിയോടെ. മുഖം വീണ്ടും തെളിഞ്ഞു.

ചേട്ടനെന്തിയേ?

അകത്തുണ്ട് വിളിക്കാം.

ചേച്ചി അകത്തോട്ടു പോയി. അതിനും മുന്‍പേ അകത്തോട്ടു പോയവന്‍ എന്താ പുറത്തോട്ടു വരാത്തത് എന്നാലോചിച്ചു സംഘം മുറ്റത്തു തന്നെ നിന്നു.

കള്ളിമുണ്ടും ഷര്‍ട്ടുമിട്ട് ബീഡി പുകച്ച് ഒരാള്‍ വീടിനു പുറത്തേക്കു വന്നു.

ഹലോ ചേട്ടാ...

ഹലോ.... ..............

അടുത്ത നിമിഷം സംഘം ഞെട്ടി. അങ്ങേത്തലയ്ക്കലും ഞെട്ടല്‍.

ശുദ്ധോധനന്‍ സാര്‍. സാറിന്‍റെ വീട്....

ദിനേശ്ബീഡിയുടെ പുക.

ജീവിതം കട്ടപ്പുക.

സംഘം ഓടി. വണ്ടി സ്റ്റാര്‍ട്ടായി.

തിരിച്ചു പാലായ്ക്കു വിടെടാ......

കംഫര്‍ട്ട് സ്റ്റേഷന്‍ ഇന്ന് ആ കുന്ത്രാണ്ടത്തിനു പേരിട്ടവനു മനസ്സാസ്മരാമി ചൊല്ലി, അടച്ചിട്ട കതകിന്നപ്പുറത്ത് ഗതകാല സ്മരണകള്‍ അയവിറക്കി ഒരാള്‍ അപ്പോളുമുണ്ടായിരുന്നു.

ശേഷം അചിന്ത്യം!!!

Powered By Blogger